എടപ്പാൾ: ഹൈന്ദവ വിശ്വാസപ്രകാരം സന്താനലബ്ധിക്കായി നടത്തുന്ന മഹായാഗമാണ് പുത്രകാമേഷ്ടി. അയോദ്ധ്യാധിപതിയായിരുന്ന ദശരഥമഹാരാജാവ് പുത്രലാഭത്തിനായി ഋഷ്യശൃംഗന്റെ പ്രധാനകാർമ്മികത്വത്തിൽ പുത്രകാമേഷ്ടിയാഗം നടത്തിയതായി രാമായണം ബാലകാണ്ഡത്തിൽ വർണ്ണിക്കുന്നുണ്ട്.
പതിറ്റാണ്ടുകൾക്ക് ശേഷം കേരളത്തിൽ നടക്കുന്ന പുത്രകാമേഷ്ടിയാഗത്തിന് മലപ്പുറം എടപ്പാൾ പെരുമ്പറമ്പ് ശ്രീമഹാദേവ ക്ഷേത്രത്തിൽ തുടക്കമായി. അരണി കടഞ്ഞ് അഗ്നി പകർന്നുകൊണ്ട് ആചാര്യസ്ഥാനീയർ യാഗശാലയെ വേദമന്ത്രമുഖരിതമാക്കി.
കഴിഞ്ഞദിവസം എടപ്പാൾ ടൗണിൽ നിന്നും പഞ്ചവാദ്യം, മുത്തുക്കുടകൾ, നാടൻ കലാ പ്രകടനങ്ങൾ എന്നിവയോടെ സാംസ്‌കാരിക ഘോഷയാത്ര യാഗഭൂമിയിലേയ്ക്ക് സംഘടിപ്പിച്ചിരുന്നു. ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചത്.
ശ്രീശങ്കരാചാര്യ സംന്യാസി പരമ്പയിൽപ്പെട്ട മുഞ്ചിറമഠം മൂപ്പിൽ സ്വാമിയാർ ശ്രീമദ് പരമേശ്വര ബ്രഹ്മാനന്ദ തീർത്ഥ, തൃക്കൈക്കാട്ട് മഠം സ്വാമിയാർ ശ്രീമദ് നാരായണ ബ്രഹ്മാനന്ദ തീർത്ഥ, മെട്രോ മാൻ പത്മവിഭൂഷൺ ഇ. ശ്രീധരൻ, മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ പി. നന്ദകുമാർ, ഡെപ്യൂട്ടി കമ്മീഷണർ ടി.സി. ബിജു, ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠം പ്രസിഡന്റ് മുല്ലപ്പിള്ളി കൃഷ്ണൻ നമ്പൂതിരി, കാലടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അസ്ലം തിരുത്തി, സി. ഹരിദാസ്, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ വി.പി. വിദ്യാധരൻ, രജനി, കവി സി.വി. ഗോവിന്ദൻ, വി.ടി. ജയപ്രകാശൻ, യാഗസമിതി ചീഫ് കോ-ഓർഡിനേറ്റർ പി.എം. മനോജ് എമ്പ്രാന്തിരി, കെ.എം. പരമേശ്വരൻ നമ്പൂതിരി, കുറുങ്ങാട് വാസുദേവൻ നമ്പൂതിരി, നാറാസ് ഇട്ടിരവി നമ്പൂതിരി, യാഗസമിതി ചെയർമാൻ കെ.വി. കൃഷ്ണൻ, ട്രഷറർ യു. വിശ്വനാഥൻ, ടി.പി. മാധവൻ, ടി.പി. കുമാരൻ, വിജയൻ ഗുരുസ്വാമി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
തുടർന്ന് യാഗയജമാനൻ തോട്ടുപുറത്ത് ശങ്കരനാരായണൻ നമ്പൂതിരിയും പത്‌നി ശ്രീഷ അന്തർജനവും യാഗശാലയിൽ പ്രവേശിക്കുന്ന ചടങ്ങ് നടന്നു. ബുധനാഴ്ച രാവിലെ ആറിന് അരണി കടഞ്ഞ് യാഗശാലയിൽ അഗ്നി ജ്വലിപ്പിച്ചു. തുടർന്ന് യാഗശാലയിൽ സവനങ്ങൾക്ക് തുടക്കമായി. രാവിലെ ഏഴ് മണി, പത്തുമണി, ഉച്ചക്ക് ഒരു മണി എന്നിങ്ങനെ മൂന്നു സവനങ്ങളാണ് ഒരു ദിവസം യാഗശാലയിൽ നടക്കുക.
ഏഴു ദിവസങ്ങളിലായി 21 സവനങ്ങളാണ് നടക്കുക. വൈകുന്നേരം ആറിന് ഗുരുവായൂർ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ മഹാവിഷ്ണുപൂജയും വേദിയിൽ തിരുവാതിരക്കളി, യോഗ പ്രദർശനം എന്നിവയും നടക്കും.
23ന് വേദിയിൽ സന്താനഗോപാലം കഥകളി, 24ന് വേട്ടക്കരൻ പാട്ട്, ഭരതനാട്യം, തിരുവാതിര കളി, ഭക്തിഗാനമേള, 25ന് ഭഗവതിപ്പാട്ട്, കളരിപ്പയറ്റ് പ്രദർശനം, 26ന് ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ മഹാഭഗവതി സേവ, നൃത്തനൃത്യങ്ങൾ, 27ന് അയ്യപ്പൻ പാട്ട്, പത്മശ്രീ രാമചന്ദ്രപ്പുലവരുടെ അയ്യപ്പചരിതം തോൽപ്പാവക്കൂത്ത് മറ്റു സെമിനാറുകൾ എന്നിവ നടക്കും.
എല്ലാ ദിവസവും പി.എം. മനോജ് എമ്പ്രാന്തിരിയുടെ കാർമികത്വത്തിൽ അഷ്ടദ്രവ്യമഹാഗണപതിഹോമവും ദക്ഷിണാമൂർത്തി പൂജയുമുണ്ടാകും. എല്ലാ ദിവസവും അന്നദാനവും ഉണ്ട്.