കൂടാലപ്പാട് സെയിന്റ് ജോർജ്ജ് ഇടവകയിലെ വിശ്വാസികൾ അന്നം തെക്കനെ ആദരിച്ചപ്പോൾ (ഫയൽ ചിത്രം)
പെരുമ്പാവൂർ: കാർഷിക ഗ്രാമമായ കൂടാലപ്പാട് കൊടുവേലിപ്പടിയുടെ ഹൃദയത്തുടിപ്പുകൾ അടുത്തറിഞ്ഞ് നൂറ്റിമൂന്നു വയസ്സോളം വാർദ്ധക്യത്തിന്റെ അലട്ടലുകൾ അധികമൊന്നുമില്ലാതെ പ്രസരിപ്പോടെ ജീവിച്ച തെക്കൻ ഔസേഫ് അന്നം കർത്താവിൽ നിദ്ര പ്രാപിച്ചു. കൂടാലപ്പാട് സെയിന്റ് ജോർജ്ജ് ഇടവകയിലെ വിശ്വാസിസമൂഹം ഏറെ ബഹുമാനിച്ചിരുന്നു ഈ മുതിർന്ന തലമുറക്കാരിയെ. സ്വന്തം കാര്യങ്ങളെല്ലാം തനിയെ ചെയ്തായിരുന്നു ജീവിതം.
കഠിനാധ്വാനം ചെയ്താണ് ജീവിതകാലം കഴിച്ചത്. കഴിഞ്ഞ ദിവസം വീടിനടുത്തുള്ള കൊടുവേലിപ്പടി കവലയിൽ വന്ന് എല്ലാവരോടും കുശലം പറഞ്ഞ് പോയതാണ്. അടുത്തിടെ കൂടാലപ്പാട് സെൻ്റ് ജോർജ്ജ് ദേവാലയത്തിൽ മുതിർന്ന പൗരന്മാർക്കായി വിൻസെൻ്റ് ഡി പോൾ സൊസൈറ്റി ഒരുക്കിയ ചടങ്ങിൽ ഇടവകയിലെ ഏറ്റവും പ്രായമുള്ള വ്യക്തിയായി തിരഞ്ഞെടുത്ത് അന്നമ്മ മുത്തശ്ശിയെയായിരുന്നുവെന്ന് വികാരി റവ. ഫാ. പോൾ മനയമ്പിള്ളി പറഞ്ഞു.
ഇടവകയുടെ ആദരമേറ്റുവാങ്ങി, സഹവികാരി ഫാ. ജിത്തുവിനു മുമ്പിൽ കുമ്പസാരിച്ചു, കുർബ്ബാന സ്വീകരിച്ചു മടങ്ങിയതാണ്. കൂടാലപ്പാട് പോരോത്താൻ കുടുംബാംഗമാണ് പരേത. സംസ്കാരം വെള്ളിയാഴ്ച രാവിലെ കൂടാലപ്പാട് ഇടവകപ്പള്ളി സെമിത്തേരിയിൽ നടന്നു. കൂടാലപ്പാട് ദേശത്തെ തലമുറകൾ പലതു കണ്ട കഠിനാധ്വാനിയായിരുന്ന അന്നമ്മ മുത്തശ്ശിയുടെ നിര്യാണത്തിൽ പൗരാവലി
അനുശോചനം രേഖപ്പെടുത്തി.