പെരുമ്പാവൂർ: വിശുദ്ധ സെയിന്റ് തോമസിന്റെ വിശ്വാസപാതയിലൂടെ മലയാറ്റൂർ കുരിശുമുടി ലക്ഷ്യമാക്കി നടന്നു തളർന്നു വരുന്നവർക്ക് അന്നം നൽകുക എന്ന പവിത്രമായ കർത്തവ്യം ഏറ്റെടുത്തു മാതൃകയാകുകയാണ്, പെരുമ്പാവൂർ രായമംഗലത്തെ ക്ഷേത്രവിശ്വാസികൾ.
കുറുപ്പംപടി രായമംഗലം കൂട്ടുമഠം ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രം.
ദുഃഖവെള്ളി നാളിൽ മലയാറ്റൂർ മലകയറാനായി തെക്കൻ ജില്ലകളിൽ നിന്നും എം.സി റോഡിലൂടെ മൂവാറ്റുപുഴയിലെത്തി കീഴില്ലം, കുറുപ്പംപടി വഴി പോകുന്ന കാൽനടയാത്രികരായ മുഴുവൻ തീർത്ഥാടകർക്കുമായി ഭക്ഷണവും ദാഹജലവും നൽകാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി.
രായമംഗലം കൂട്ടുമഠം-പെരയ്ക്കാട്ട് ദേവസ്വം ട്രസ്റ്റാണ് കൂട്ടുമഠം കവലയിൽ ഭക്ഷണം വിതരണം ചെയ്യുന്നത്. മതവിശ്വാസത്തിന്റെ പേരിൽ തമ്മിൽ തല്ലുന്ന കാഴ്ചകളുള്ള ഈ ലോകത്ത് മതമൈത്രിയുടെ ശംഖനാദമായി മാറും ഈ പുണ്യകർമ്മം. ദേവസ്വം പ്രസിഡന്റ് അശോക് കുമാർ, സെക്രട്ടറി ശ്രീജിത്ത് പി. നായർ, ട്രഷറർ സോമസുന്ദരൻ നായർ എന്നിവർ നേതൃത്വം നൽകുന്ന ദേവസ്വം ട്രസ്റ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഇദംപ്രഥമമായി തീർത്ഥാടകർക്ക് ഭക്ഷണം ഒരുക്കുന്നത്.
കൂട്ടുമഠം ക്ഷേത്രത്തിലെ പ്രസിദ്ധമായ തൈപ്പൂയമഹോത്സവത്തോടനുബന്ധിച്ചുള്ള പ്രധാനചടങ്ങായ കുറുപ്പംപടി പറയെടുപ്പ് ആരംഭിക്കുന്നതു തന്നെ പ്രദേശത്തെ അതിപുരാതന ക്രൈസ്തവ കുടുംബമായ കല്ലറയ്ക്കൽ തറവാട്ടിൽ നിന്നാണെന്നത് പ്രദേശത്ത് പുരാതനകാലം മുതൽ നിലനിന്നിരുന്ന മതസൗഹാർദ്ദത്തിന്റെ തെളിവാണ്.