കുറവിലങ്ങാട്: വേഗത നിയന്ത്രിക്കാൻ പൊതുമരാമത്ത് വകുപ്പ് എം.സി റോഡിൽ സ്ഥാപിച്ചിരിക്കുന്ന സ്ട്രിപ്പ് സ്പീഡ് ബ്രേക്കർ അപകടത്തിന് കാരണമാകുന്നതായി നാട്ടുകാരുടെ പരാതി.
കുറവിലങ്ങാട് പള്ളിക്കവല, കോഴാ ജംഗ്ഷന് സമീപം, വെമ്പള്ളി എന്നിവിടങ്ങളിലാണ് അപകടത്തിന് ഇടയാക്കുന്ന വിധത്തിൽ സ്ട്രിപ്പ് സ്പീ ഡ് ബ്രേക്കർ സ്ഥാപിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് സമീപവാസികളും വ്യാപാരികളും ആക്ഷൻ കൗൺസിൽ രൂപികരിച്ച് പൊതുമരാമത്ത് വകപ്പ് മന്ത്രി മുഹമ്മദ് റിയാസ്, മോൻസ് ജോസഫ് എം.എൽ.എ എന്നിവർക്ക് പരാതി നൽകി.
ഭാരവാഹനങ്ങൾ ഉൾപ്പടെയുള്ളവ വേഗതയിൽ സ്ട്രിപ്പ് സ്പീഡ് ബ്രേക്കറിൽ കയറുന്നതോടെ അനുഭവപ്പെടുന്ന കുലുക്കത്തിൽ വീടുകളുടെയും കെട്ടിടങ്ങളാടെയും അടിത്തറ ഉൾപ്പടെ കുലുങ്ങുകയും കോൺക്രീറ്റ് ഭാഗങ്ങൾക്ക് വിള്ളൽ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
സ്ട്രിപ്പ് ബ്രേക്കർ സ്ഥാപിച്ചതിലെ അപാകതയാണ് കാരണമായി ആക്ഷൻ കൗൺസിൽ ചുണ്ടികാട്ടുന്നത്. സംസ്ഥാനത്തെ പ്രധാന റോഡുകളിലെല്ലാം സ്ട്രിപ്പ് സ്പീഡ് ബ്രേക്കർ സ്ഥാപിച്ചിട്ടുണ്ട്. അതിൻ്റെയെല്ലാം ഉയരം ഏഴ് എം.എമ്മിൽ താഴെയാണ്.
എന്നാൽ കുറവിലങ്ങാട്, കോഴാ, വെമ്പള്ളി എന്നിവിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്നത് 14 എം. എം. ഉയരത്തിൽ കൂടുതലാണ്. സ്ട്രിപ്പ് സ്പീഡ് ബ്രേക്കറിൻ്റെ ഉദ്ദേശം വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുകയെന്നതാണ്. ഇതിനായി ഉയരം ഏഴ് എം.എം മതിയെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
ഉയരം കൂടിയാൽ വേഗതയിൽ എത്തുന്ന വാഹനങ്ങൾ സ്ട്രിപ്പ് സ്പീഡ് ബ്രേക്കറിൽ കയറുന്നതോടെ നിയന്ത്രണം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. എം. സി റോഡിലൂടെ എത്തുന്ന വാഹനങ്ങൾ കുറവിലങ്ങാട്ടും വെമ്പള്ളിയിലും സ്ട്രിപ്പ് സ്പീഡ് ബ്രേക്കറിൽ കയറി തെന്നിമാറി അപകടത്തിൽ പെടുന്നത് നിത്യസംഭമാണന്ന് ആക്ഷൻ കൗൺസിൽ ചെയർമാൻ ജോജോ ആളോത്ത് കൺവീനർ റാൾഫ് ആൻറണി എന്നിവർ പറഞ്ഞു.