ഉഴവൂര്‍: ഉഴവൂർ വെളിയന്നൂരിൽ ഭിന്നശേഷിക്കാരിയായ യുവതിയെ കടന്നൽ കുത്തേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന വെളിയന്നൂർ കുഴുപ്പിൽ പരേതനായ ജെയിംസിന്റെ മകൾ 30 വയസ്സുള്ള ജയ്മോൾക്കാണ് ഇന്ന് ഉച്ചയോടെ കടന്നൽ കുത്തേറ്റത്. പ്രദേശത്ത് നിരവധി പേർക്ക് മുൻപും കടന്നൽകുത്തേറ്റിട്ടുണ്ട്.
വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ജെയ്മോളെ കടന്നൽ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു. യുവതി ഓടി വീട്ടിനുള്ളിൽ കയറി എങ്കിലും കടന്നൽ ആക്രമണം തുടർന്നു. വിവരമറിഞ്ഞ് രക്ഷിക്കാനെത്തിയ ഓട്ടോ ഡ്രൈവർ ഷാജിയെയും കടന്നൽ ആക്രമിച്ചു. ഇത് വകവയ്ക്കാതെ ഷാജി ജെയ്മോളെ രക്ഷിച്ച് വെളിയന്നൂരിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. ഷാജിക്ക് മുഖത്തും ശരീരഭാഗങ്ങളിലും കുത്തേറ്റു.
ജെയ്മോളുടെ മുഖത്തും ശരീരത്തും മാരകമായി കടന്നൽ കുത്തേറ്റിട്ടുണ്ട്. മെഡിക്കൽ കോളജിൽ എത്തിച്ച ജെയ്മോളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ബന്ധുക്കൾ അറിയിച്ചു
സംസാരിക്കാൻ പ്രയാസമുള്ള ജെയ്മോൾ വീട്ടിൽ തനിച്ചായിരുന്നു.
കുഴിപാനിമല ഭാഗത്ത് സ്വകാര്യവ്യക്തിയുടെ മരത്തിലാണ് വൻ കടന്നൽക്കൂട്ടം കൂട് കൂട്ടിയിരിക്കുന്നത്. പ്രദേശത്ത് ഇതിനോടകം നിരവധി പേർക്ക് കടന്നൽ കുത്തേറ്റിട്ടുണ്ട്. കടന്നലിന്റെ ആക്രമണത്തിൽ യുവതി വീട്ടിനുള്ളിൽ കുടുങ്ങി എന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൂത്താട്ടുകുളം ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു.
കടന്നൽകൂട് നീക്കം ചെയ്യുവാൻ നിയമപരമായി ഫയർഫോഴ്സിന് സാധിക്കില്ലെന്ന ഉദ്യോഗസ്ഥർ അറിയിച്ചു. കടന്നൽ കൂടുതൽ പേരെ ആക്രമിക്കാൻ സാധ്യതയുള്ളതിനാൽ പ്രശ്നത്തിൽ അടിയന്തര നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.