/sathyam/media/post_attachments/9b1p6c2o3EHSaBYmsEJX.jpg)
പാലാ: മൂന്നുകോടിയുടെ വീടുകാട്ടി ഇന്റര്‍നെറ്റില്‍ പരസ്യം നല്‍കി നിരവധി വിദേശമലയാളികളില്‍ നിന്നും പണം തട്ടിയ പാലാ സ്വദേശികളായ ദമ്പതികളടക്കം 4 പേര്‍ക്കെതിരെ കോടതി നിര്‍ദ്ദേശപ്രകാരം പൊലിസ് കേസെടുത്തു.
ഓസ്ട്രേലിയയിൽ താമസക്കാരായ പാലാ, കടപ്ലാമറ്റം, പാലേട്ട് താഴത്ത് വീട്ടിൽ ജോജിതോമസ്, ഭാര്യ സലോമി ചാക്കോ, കടപ്ലാമറ്റത്ത് താമസിക്കുന്ന ജോജിയുടെ പിതാവ് തോമസ്, പാലാ സ്വദേശി ബിനോയ് എന്നിവർ ക്കെതിരെയാണ് നീഴൂർ സ്വദേശിയും ഇപ്പോൾ അബുദാബിയിൽ ജോലി ചെയ്യുന്ന സന്തോഷ് പി ജോസഫിന്റെ പരാതിയില്‍ പാലാകോടതിയുടെ നിര്‍ദേശപ്രകാരം പോലീസ് കേസെടുത്തത്.
ജോജിയുടെ വസ്തുവിനും വീടിനുമായി നിരവധി പേര്‍ പണം നല്‍കി വഞ്ചിതരായത് അറിഞ്ഞതോടെയാണ് വീടിന് അഡ്വാന്‍സ് ആയി പത്തുലക്ഷം രൂപ നല്‍കിയ സന്തോഷ് കോടതിയെ സമീപിച്ചത്. ക്രൈം നമ്പർ 2578/2021 ആയി പാലാ പൊലിസ് ഐപിസി 415,420 , 34 വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്.
2019 -ലാണ് തട്ടിപ്പുകളുടെ തുടക്കം. വീടു വില്‍ക്കാനുണ്ടെന്ന പരസ്യം ഇന്റർനെറ്റിൽ കണ്ട വിദേശത്തുള്ള കുടുംബം പരസ്യത്തില്‍ കണ്ട നമ്പരില്‍ ബന്ധപ്പെട്ടു. വീടിനും സ്ഥലത്തിനുമായി 2.75 കോടിരൂപയായിരുന്നു പരസ്യത്തില്‍ കാണിച്ചിരുന്നത്. നീണ്ട ചര്‍ച്ചക്കൊടുവില്‍ 2020ല്‍ 1.70 കോടി രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചു. രജിസ്‌ട്രേഷനായി നാട്ടില്‍ വരാമെന്നും ഉറപ്പിലേക്കായി പത്തുലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്യണമെന്നും ജോജി തോമസ് പറഞ്ഞു.
സ്ഥലത്തിനും വീടിനും യാതൊരു ബാധ്യതയുമില്ലന്നായിരുന്നു ഉടമകളുടെ വാദം. പ്രസ്തുത സ്ഥലത്തിന് ലോണുള്ളതായി സന്തോഷ് മനസിലാക്കി. രജിസ്‌ട്രേഷന് മുന്‍പായി ലോണ്‍ ക്ലോസ് ചെയ്യാമെന്നുള്ള ഉറപ്പിൽ മൂന്നു തവണകളായി എസ്ബിഐ ബാങ്ക് വഴി ഈ അഡ്വാൻസും നല്‍കി.
എന്നാല്‍ പണം കയ്യില്‍ കിട്ടിയതോടെ ജോജി തിരിഞ്ഞു. ലോൺ ക്ലോസ് ചെയ്യാന്‍ കഴിയില്ലന്ന നിലപാടിലേക്ക് മാറി. രജിസ്‌ട്രേഷനായി എല്ലാവരും ഓസ്‌ട്രേലിയയില്‍ ആയതുകൊണ്ട് കഴിയില്ലെന്നായി. പിന്നീട്, പകരമായി പിതാവിന് പവറോഫ് അറ്റോര്‍ണി നല്‍കാമെന്നും പറഞ്ഞെങ്കിലും അവിടെയും ചുവട് മാറി.
ഇതിനിടെ വേറെ ചില സൈറ്റുകളില്‍ വന്നിരുന്ന വില്‍പ്പന പരസ്യങ്ങള്‍ സന്തോഷിന്റെ സുഹൃത്തുക്കളുടെ ശ്രദ്ധയില്‍പെട്ടു. ഈ പരസ്യങ്ങളില്‍ സുഹൃത്തുക്കളുടെ സഹായത്തോടെ വിളിച്ചതോടെയാണ് കബളിപ്പിക്കല്‍ പെട്ടവിവരം അറിയുന്നത്. തുടര്‍ന്ന് ഫോണെടുക്കാനോ പണംമടക്കി നല്‍കാനോ ജോജി തയ്യാറാവാതായതോടെയാണ് കോടതിയെ സമീപിച്ചത്. കോടതി നിര്‍ദേശപ്രകാരം വസ്തും അറ്റാച്ച് ചെയ്തിട്ടുമുണ്ട്. ഇതേ വീടും സ്ഥലവും വിൽപനയുടെ മറവിൽ നിരവധി പേരിൽ നിന്നും ജോജിയും സംഘവും അഡ്വാൻസ് വാങ്ങിയതായും പരാതിക്കാരൻ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us