കോട്ടയം: റബ്ബർ മാർക്കറ്റിൽ ഒത്തു കളി നടത്തി റബ്ബറിന്റെ വിലയിടിച്ച് കുറഞ്ഞ വിലയ്ക്ക് റബ്ബർ വാങ്ങിക്കൂട്ടിയതിന് ശേഷം കൂടിയ വിലയ്ക്ക് ടയർ ഉണ്ടാക്കി വിറ്റ ആറു ടയർ കമ്പനികൾക്ക് 1,788 കോടി രൂപ പിഴ ചുമത്തിയ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ നടപടി രാജ്യത്തെ റബ്ബർ കർഷകരുടെ കണ്ണ് തുറപ്പിക്കേണ്ട ഒന്നാണ്.
കർഷകന്റെ ഉത്പ്പന്നത്തിന് വില ഇടിച്ച് അവനെ ആത്‍മഹത്യയിലേക്ക് തള്ളിവിട്ടിട്ടു ലാഭം ഉണ്ടാക്കുന്ന എല്ലാ മാഫിയ കമ്പനികൾക്കും ഇതൊരു പാഠമാകണമെന്ന് എൻ എഫ് ആർ പി എസ് ദേശീയ പ്രസിഡന്റ് ജോർജ് ജോസഫ് വാതപ്പള്ളി പറഞ്ഞു.
കർഷകന്റെ ഉത്പ്പന്നത്തിന് വില കിട്ടാതിരിക്കാൻ ഇവിടെ ഒരു ലോബി പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തെ ടയർ കമ്പനികളുടെ സംഘടനയായ ഓട്ടോമോട്ടീവ് ടയർ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന് 8.4 ലക്ഷം രൂപയും പിഴ ചുമത്തി.ഈ സംഘടനയാണ് മന്ത്രാലയങ്ങളിൽ കൈക്കൂലിയുമായി കയറിയിറങ്ങി ടയർ ലോബിക്കായി അനധികൃത പ്രവർത്തനങ്ങൾ നടത്തുന്നതും റബ്ബർ കർഷകരെയും രാജ്യത്തെ ജനങ്ങളെയും വഞ്ചിക്കുന്നതും എന്ന് ഇപ്പോൾ വ്യക്തമാകുന്നു.
ആകയാൽ ഓട്ടോമോട്ടീവ് ടയർ മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ (ATMA) സംഘടന നിരോധിക്കപ്പെടേണ്ടതാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ എത്രയും വേഗം ഈ തട്ടിപ്പുകാരായ ടയർ വ്യവസായികളിൽ നിന്നും റബ്ബർ കർഷകരെ രക്ഷിക്കാൻ നടപടികൾ സ്വീകരിക്കണം എന്നും റബ്ബർ അനിയന്ത്രിത ഇറക്കുമതിയിലൂടെ രാജ്യത്തെ റബ്ബർ വില ഇടിച്ച് നിർത്തുന്നത് അവസാനിപ്പിക്കാൻ റബ്ബർ ഇറക്കുമതിക്ക് മിനിമം തുക (മിനിമം ഇമ്പോർട്ട്പ്രൈസ്) ഏർപ്പെടുത്തണം എന്നും എൻഎഫ്‌ആർപിഎസ് ആവശ്യപ്പെട്ടു.
ടയറിനു കമ്പനികൾ തന്നെ വില നിശ്ചയിക്കുന്നത് പോലെ തങ്ങളുടെ ഉത്പ്പന്നങ്ങൾക്ക് കർഷകർ തന്നെ വില നിശ്ചയിക്കുന്ന സംവിധാനം നിലവിൽ വന്നാലെ കർഷകർ നിലനിൽക്കുകയുള്ളൂ എന്ന് ഇനിയെങ്കിലും അധികാരികൾ മനസ്സിലാക്കിയാൽ നന്ന് എന്ന് റബ്ബർ കർഷകരുടെ ദേശിയ സംഘടനയായ നാഷണൽ ഫെഡറേഷൻ ഓഫ് റബ്ബർ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റീസ് (എൻഎഫ്‌ആർപിഎസ്) ന്റെ എക്സിക്യൂട്ടീവ് യോഗം പാസ്സാക്കിയ പ്രമേയം പറയുന്നു.
താഷ്ക്കെന്റ്പൈകട, പി.കെ. കുര്യാക്കോസ്, പ്രദീപ്കുമാർ മാർത്താണ്ഡം, രാജൻ ഫിലിപ്പ് മംഗലാപുരം, രാജൻ മടിക്കൈ കാസർഗോഡ്, സി. എം. സെബാസ്റ്റ്യൻ കാഞ്ഞിരപ്പള്ളി, കെപിപി നമ്പ്യാർ കണ്ണുർ, സധാനന്ദൻ കൊട്ടാരക്കര, ജോയ് ജോൺ എന്നിവർ പ്രസംഗിച്ചു.