പാലാക്കാരുടെ ആശങ്കയ്ക്ക് താത്കാലിക ആശ്വാസം ! ചേർപ്പുങ്കൽ പഴയ പാലത്തിൻ്റെ അപ്രോച്ച് റോഡ് 2 മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് കാര്യകാരണ സഹിതം പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയറുടെ ഉറപ്പ്. പുതിയ പാലത്തിന്റെ ഗർഡറുകൾ സ്ഥാപിക്കുന്നതിന് പഴയ പാലത്തിന്റെ അപ്രോച്ച് റോഡിനോട് ചേർന്ന് മണ്ണ് നീക്കം ചെയ്യേണ്ടത് അത്യന്താപേക്ഷിതമായിരുന്നുവെന്നും ഉദ്യോഗസ്ഥരുടെ വിശദീകരണം. പാലത്തിന്റെ പേരിൽ നാടകവും ഫോട്ടോഷൂട്ടും സംഘടിപ്പിച്ച ജനപ്രതിനിധികൾക്കും മറുപടിയായി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

Advertisment

പാലാ : ചേർപ്പുങ്കലിൽ പുതിയതായി നിർമ്മിക്കുന്ന സമാന്തര പാലത്തിന് വേണ്ടി ഗഡ്ഡറുകൾ സ്ഥാപിക്കുന്ന ജോലിക്കും പഴയ പാലത്തിന്റെ അപ്രോച്ച് റോഡ് സഞ്ചാരയോഗ്യമാക്കുന്ന നിർമ്മാണപ്രവർത്തനങ്ങളും രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെ ഉറപ്പ്.

ചേർപ്പുങ്കൽ സമാന്തര പാലത്തിന്റെ നിർമ്മാണത്തിനു മുന്നോടിയായുള്ള ഗർഡർ സ്ഥാപിക്കുന്ന ജോലികൾ പൂർത്തീകരിക്കുന്നതിന് വേണ്ടി ഏറ്റുമാനൂർ- പാലാ ഹൈവേ റോഡ് മുതൽ ചേർപ്പുങ്കൽ പള്ളി ജംഗ്ഷൻ വരെയുള്ള വാഹനഗതാഗതം പൂർണമായും നിരോധിക്കുന്നതിന് പിഡബ്ല്യുഡി ബ്രിഡ്ജസ് വിഭാഗത്തിന്റെ പരിശോധനയുടെ അടിസ്ഥാനത്തിൽ വിവിധ കക്ഷി നേതാക്കളും ഉദ്യോഗസ്ഥ സംഘവും കൂടിയാലോചിച്ച് തീരുമാനിക്കുകയായിരുന്നു

ചേർപ്പുങ്കൽ പഴയ പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിടാൻ കഴിയാത്ത വിധത്തിൽ മണ്ണിടിച്ചിൽ സംഭവിച്ചിട്ടുള്ളതായി പിഡബ്ല്യുഡി, പോലീസ് അധികൃതരും ജനപ്രതിനിധികളും നേരിട്ട് സ്ഥലം സന്ദർശിച്ചതിനെ തുടർന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് യോജിച്ച തീരുമാനം കൈകൊണ്ടത്.

പാലത്തിൽ ഇതല്ലാതെ പരിഹാരമില്ല

publive-image


ചേർപ്പുങ്കലിൽ പുതിയതായി നിർമ്മിക്കുന്ന പാലത്തിന്റെ ഗർഡറുകൾ സ്ഥാപിക്കുന്നതിന് പഴയ പാലത്തിന്റെ അപ്രോച്ച് റോഡിനോട് ചേർന്ന് മണ്ണ് നീക്കം ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനാൽ ഗർഡറുകൾ അപ്രോച്ച് റോഡിലേക്ക് കയറിവരുന്നത് മൂലം ഗർഡറുകൾ സ്ഥാപിച്ചതിനു ശേഷം മാത്രമേ അപ്രോച്ച് റോഡിന്റെ നിർമ്മാണം നടത്താൻ കഴിയുള്ളുവെന്ന് ഉദ്യോഗസ്ഥർ വിശദമാക്കി.


ഇക്കാര്യമെല്ലാം വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് വാഹനഗതാഗതം പൂർണ്ണമായും നിരോധിക്കാൻ തീരുമാനിച്ചത്.

യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്തു ഇരുചക്രവാഹനങ്ങൾ മാത്രം കടത്തിവിടുന്നതിന് തീരുമാനമെടുത്തു. ഓട്ടോറിക്ഷയും കാറുകളും കടത്തിവിടുന്നതിന് സാധ്യത പരിശോധിച്ചെങ്കിലും അപകടാവസ്ഥയും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളും കണക്കിലെടുത്ത് നിർബന്ധം ഒഴിവാക്കണം എന്ന് ജനങ്ങളോട് അഭ്യർത്ഥിക്കുകയായിരുന്നു .

ഇനി എല്ലാം സമയബന്ധിതം 

പിഡബ്ല്യുഡി ബ്രിഡ്ജ് വിഭാഗം മുന്നോട്ടുവച്ച രണ്ട് മാസ കാലാവധിക്കുള്ളിൽ ഗഡ്ഡറുകൾ സ്ഥാപിക്കുന്ന നിർമാണപ്രവർത്തനം പൂർത്തീകരിക്കുന്നതിന് പഴയ പാലത്തിനോട്‌ ചേർന്നുള്ള അപ്രോച്ച് റോഡിനോട് അടുത്ത് നിശ്ചയിച്ചിട്ടുള്ള ഗ്യാപ്പിലാണ് സംരക്ഷണഭിത്തി നിർമ്മാണം സമയബന്ധിതമായി നടപ്പാക്കുന്നത്. ഇത് എല്ലാ ആഴ്ചയിലും മോണിറ്ററിങ് സിസ്റ്റം യോഗം ചേർന്ന് വിലയിരുത്തും.

publive-image

ഓരോ ആഴ്ചയിലേയും നിർമാണ പുരോഗതി വിലയിരുത്തി പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും ഇതേ തുടർന്ന് വാഹനങ്ങൾ പഴയ പാലത്തിലൂടെ കടത്തി വിടുന്നതിനും രണ്ടുമാസത്തിനുശേഷം നടപടി സ്വീകരിക്കുമെന്ന് പിഡബ്ല്യുഡി ബ്രിഡ്ജസ് വിഭാഗം കോട്ടയം എക്സിക്യൂട്ടീവ് എൻജിനീയർ സിസിലി ജോസഫ് വ്യക്തമാക്കി.

നാടകവും ഫോട്ടോഷൂട്ടും

കഴിഞ്ഞ ദിവസം എം എൽ എ മാരായ മാണി സി കാപ്പൻ , മോൻസ് ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ പഴയ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിക്കാൻ തീരുമാനിച്ചിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം മോൻസ് ജോസഫിന്റെ പാർട്ടിക്കാരനും യു ഡി എഫ് നേതാവും ജില്ലാ പഞ്ചായത്ത് മെമ്പറുമായ ജോസ്മോൻ മുണ്ടയ്ക്കലിന്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ എന്ന് പറഞ്ഞു ആളുകൾ കൂട്ടമായിട്ടെത്തി പഴയ പാലം തുറന്നുകൊടുക്കുകയും ചെയ്തിരുന്നു.


എം എൽ എ മാരുടെ നേതൃത്വത്തിൽ നിർമ്മാണം നടക്കുന്ന പാലത്തിന്റെ പരിസരത്ത് ബംഗാളികളുടെ ഇടയിലൂടെ ഫോട്ടോഷൂട്ടും ഇവിടെ പതിവായിരുന്നു. ഇത്തരം നാടകങ്ങളൊക്കെ ചേർപ്പുങ്കൽ പാലം പരിസരത്തെ പതിവ് കാഴ്ചകളായി മാറിയിട്ടുണ്ട്.


നിർണായക ഇടപെടൽ 

ഇതിനിടെ ചേർപ്പുങ്കൽ ഫെറോനാ വികാരിയും മാർ സ്ലീവാ ആശുപത്രി അധികൃതരും ഇടതുമുന്നണി നേതാവായ ജോസ് കെ മാണി എംപിയോട് പ്രശ്നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെടുകയും ജോസ് കെ മാണി മന്ത്രി മുഹമ്മദ് റിയാസിനെ നേരിട്ട് വിളിച്ചു പ്രശ്‌നപരിഹാരത്തിന് അടിയന്തിര ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

അതിന്റെകൂടി അടിസ്ഥാനത്തിലാണ് ആശങ്ക പരിഹരിക്കാൻ പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയർ സിസിലി ജോസഫ് മുൻകൈയ്യെടുത്ത് ജനപ്രതിനിധികളെ ഉൾപ്പെടെ പങ്കെടുപ്പിച്ചു ഇന്ന് യോഗം വിളിച്ചത്. മോൻസ് ജോസഫ് എം എൽ എയും യോഗത്തിൽ പങ്കെടുത്തു.

ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടയ്ക്കൽ, കിടങ്ങൂർ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തോമസ് മാളിയേക്കൽ, ചേർപ്പുങ്കൽ ഫോറോന പള്ളി അസിസ്റ്റന്റ് വികാരി റവ. ഫാദർ ടോം വാഴയിൽ, പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയർ സിസിലി ജോസഫ്, കിടങ്ങൂർ പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ ബിജു കെ ആർ,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ പി എൻ ബിനു, സതീഷ് പൈങ്ങാമടം, ജോസഫ് ചെറിയാൻ, പി ടി ജോസഫ്, സുനിൽ ഇല്ലിമൂട്ടിൽ, ദീപു തൈക്കിൻകാട്ടിൽ, മാത്യു വാലെപീടികയിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു

Advertisment