പതിനായിരം ചതുരശ്രയടിയില്‍ പൗരസ്ത്യ സുറിയാനി വാസ്തുകലാരീതിയിൽ പൂർത്തിയാക്കിയ ചിറ്റാറിലെ പുതിയ ദേവാലയം യാഥാർഥ്യമാകുന്നു. ഒരേ സമയം ആയിരം പേർക്ക് തിരുക്കർമ്മങ്ങളിൽ സംബന്ധിക്കാവുന്ന ദേവാലയത്തിന്റെ കൂദാശ ഞായറാഴ്ച. മഹാമാരി കാലത്ത് 5 പേരിലധികം പേർക്ക് നിയന്ത്രണമുണ്ടായിരുന്നപ്പോഴും മാസങ്ങളോളം പ്രതിദിനം 11 കുർബാനകൾ വരെയുണ്ടായിരുന്ന പാലാക്കാരുടെ അഭിമാന ദേവാലയം ഇനി പുതിയ ഭാവത്തിൽ

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ: ചിറ്റാര്‍ ദേശത്തിന്റ അഭിമാനവും നാനാജാതി മതസ്ഥരായ വിശ്വാസികളുടെ പ്രാര്‍ഥനാലയവുമായി മാറിയ ചിറ്റാറിലെ പുതിയ സെന്റ് ജോര്‍ജ് ദേവാലയം യാഥാർഥ്യമാകുന്നു.

Advertisment

പതിനായിരം ചതുരശ്രയടിയില്‍ പൗരസ്ത്യ സുറിയാനി വാസ്തുകലാരീതിയിൽ പൂർത്തിയാക്കിയ പുതിയ ദേവാലയത്തിന്റെ കൂദാശ ജൂണ്‍ 19 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് നടത്തപ്പെടുകയാണ്.

publive-image

പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ എന്നീ മൂന്നു മെത്രാന്മാരുടെ കാര്‍മികത്വത്തിലാണ് ആയിരങ്ങളെ സാക്ഷിയാക്കി ദൈവാലയ കൂദാശ തിരുകര്‍മങ്ങള്‍ ഞായറാഴ്ച നടക്കുക.

ഒരേ സമയം ആയിരം പേര്‍ക്ക് പങ്കെടുക്കാം  

ആയിരം പേര്‍ക്ക് ഒരേ സമയം തിരുകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കുന്ന വിധം പതിനായിരം ചതുരശ്രയടിയി വിസ്തീർണ്ണത്തിലാണ് ദേവാലയം പൂർത്തിയായിരിക്കുന്നത്. പള്ളി കോംബൗണ്ടിൽ മാത്രം 100 വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം ഉണ്ട്.

publive-image

ഇതിനായി ഭൂമിയുടെ ചെരുവിനെ കല്ലില്‍ തീര്‍ത്ത 40000 സ്ക്വയര്‍ ഫീറ്റ് കെട്ടുകൊണ്ട് മനോഹരമാക്കി മാറ്റിയ  പശ്ചാത്തലവുമാണുള്ളത്.


ആഴ്ചയവസാനത്തിലെ ആയിരം മണി ജപമാല ഉൾപ്പെടെ പ്രാർത്ഥനാ ചൈതന്യത്തിൽ നൂറുകണക്കിന് നാനാജാതി മതസ്ഥരായ വിശ്വാസികൾ വന്നുപോകുന്ന തീർത്ഥാടന കേന്ദ്രമാണ് ചിറ്റാർ സെന്റ് ജോർജ് ദേവാലയം.


കോവിഡ് കാലത്ത് വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാൻ വിശ്വാസികൾക്ക് നിയന്ത്രണം ഉണ്ടായിരുന്ന കാലം മുതൽ മാസങ്ങളോളം എല്ലാ ദിവസവും 11 വിശുദ്ധ കുർബ്ബാന വരെ ഈ ദേവാലയത്തിൽ ഉണ്ടായിരുന്നു.

publive-image

രാവിലെ 5 മുതൽ രാത്രി 8 വരെ എപ്പോൾ വന്നാലും വിശ്വാസികൾക്ക് ഇവിടെനിന്നും വിശുദ്ധ കുർബാനയിൽ സംബന്ധിച്ച് മടങ്ങാമായിരുന്നു.


5 പേർക്ക് മാത്രം വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരുന്ന കാലഘട്ടത്തിൽ ഇവിടുത്തെ വികാരി റവ. ഡോ. മാത്യു ( ഷാജി അച്ചൻ ) പുന്നത്താനത്തുകുന്നേൽ  ഒറ്റയ്ക്ക് പതിനൊന്നു വിശുദ്ധ കുർബ്ബാനകൾവരെ അർപ്പിച്ചു 55  പേർക്ക് കുർബാനയിൽ പങ്കെടുക്കാൻ ഈ ദേവാലയത്തിൽ അവസരം ഒരുക്കിയിരുന്നു. 


ഇപ്പോഴും ഞായറാഴ്ചകളിൽ 5 കുർബാന വരെ ഇവിടെ അർപ്പിക്കപ്പെടുന്നുണ്ട്. അതിനാൽ തന്നെ നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നുമുള്ള വിശ്വാസികൾ ഇവിടെ വിശുദ്ധ കുർബ്ബാനയിൽ സംബന്ധിക്കുവാൻ എത്തുമായിരുന്നു.

പൗരാണികത കൈവിടാതെ

പൗരസ്ത്യ സുറിയാനി രീതിയിലാണ് അള്‍ത്താരയുടെയും നിര്‍മാണം. ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനെ സൂചിപ്പിക്കുംവിധം രാജാധിരാജനായ യേശുക്രിസ്തുവിന്റെ ചിത്രമാണ് അള്‍ത്താരയിലുളളത്.

publive-image

ഇരു വശങ്ങളിലുമായി മാര്‍തോമാശ്ലീഹായുടെയും പരിശുദ്ധ മാതാവിന്റെയും മാര്‍ യൗസേപ്പിന്റെയും ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെയും രൂപങ്ങളുമുണ്ട്.

അള്‍ത്താരയുടെ ഇടതുവശത്തായി ക്രൂശിതരൂപവും വലതുവശത്തായി യേശുവിന്റെ ജ്ഞാനസ്‌നാനവും ചിത്രീകരിച്ചിരിക്കുന്നു. അന്ത്യത്താഴം, പെന്തക്കുസ്ത, സ്വര്‍ഗറാണി എന്നീ കാന്‍വാസ് പെയിന്റിംഗ് അള്‍ത്താരെയ മനോഹരമാക്കുന്നു.


ഈശോയുടെ ജനനം മുതല്‍ സ്വര്‍ഗാരോഹണം വരെയുള്ള സംഭവങ്ങള്‍ ഗ്ലാസ് പെയിന്റിംഗില്‍ പള്ളിയകത്ത് ആലേഖനം ചെയ്തിട്ടുണ്ട്. ഇടവകയിലെ കുടുംബ കൂട്ടായ്മവാര്‍ഡുകളുടെ പേരുകളിലുള്ള വിശുദ്ധരുടെ രൂപങ്ങളും ഗ്ലാസ് പെയിന്റിംഗില്‍ ചിത്രീകരിച്ചിട്ടുണ്ട്.


പള്ളിയുടെ മുമ്പില്‍ ക്രിസ്തുരാജന്റെ അതികായ രൂപമാണ്. പുറകില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായയുടെയും ഇരുവശങ്ങളിലുമായി മാതാവിന്റെയും മാര്‍ യൗസേപ്പിതാവിന്റെയും രൂപങ്ങളുമുണ്ട്.

ഇതു കൂടാതെ കല്‍ക്കുരിശ്, കൊടിമരം, മണിമാളിക, പള്ളിയുടെ മുമ്പിലുള്ള നടയുടെ സമീപത്തായി പിയാത്ത, ഗ്രോട്ടോ എന്നിവയും ദേവാലയത്തെ മനോഹരമാക്കുന്നു.

നിർമ്മാണം മഹാമാരിയെയും അതിജീവിച്ച്

2018 മേയ് ആറിനാണ് പുതിയ ദേവാലയത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. 2019 ജനുവരിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പ്രളയം, കോവിഡ് മഹാമാരി എന്നീ പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും ദൈവത്തിന്റെ വലിയ അനുഗ്രഹത്തിന്റെ ഫലമായും ഇടവകാഗംങ്ങളുടെ പൂര്‍ണ സഹകരണത്തോടെയുമാണ് ദേവാലയ നിര്‍മാണം പൂര്‍ത്തിയാക്കാനായത്.

publive-image

ചിറ്റാര്‍-പേണ്ടാനംവയല്‍ ബൈപാസ് റോഡില്‍ പഴയ പളളിയുടെയും സെന്റ് ജോര്‍ജ് എല്‍പി സ്കൂളിന്റെയും ചിറ്റാര്‍ തോടിന്റെയും സമീപത്തായിട്ടാണ് പുതിയ ദേവാലയം. പതിനായിരം ചതുരശ്രയടിയില്‍ പൗരസ്ത്യ സുറിയാനി വാസ്തുകലാരീതിയിലാണ് പുതിയ ദേവാലയം നിര്‍മിച്ചിരിക്കുന്നത്.

ഒരു വികാരിയച്ചന്റെ ത്യാഗത്തിന്റേയും സഹനത്തിന്റെയും പൂർത്തീകരണം

2012 മുതൽ ഇവിടെ പുതിയ ദേവാലയത്തിന് വേണ്ട ആലോചനകൾ തുടങ്ങിയതാണ് . 315 ഇടവകക്കാർ മാത്രമുള്ള ചെറിയ ഇടവകയിൽ നിന്നും ഇതിനുള്ള ധനസമാഹരണമായിരുന്നു ഏറ്റവും വലിയ വെല്ലുവിളി.

പക്ഷെ ആ വെല്ലുവിളി പരിശുദ്ധ കന്യാമറിയത്തിൽ അർപ്പിച്ചുകൊണ്ട് നിർമ്മാണ പ്രവർത്തനവുമായി മുന്നോട്ടുപോകാനായിരുന്നു വികാരിയായ ഷാജിയച്ചന്റെ തീരുമാനം.

publive-image

അതിനായി പള്ളി നിർമ്മാണം ആരംഭിച്ചതുമുതൽ ഉപവാസവും പ്രാർത്ഥനയും ത്യാഗ പ്രവർത്തികളുമായി അദ്ദേഹം തന്നെയായിരുന്നു മുന്നിൽ നിന്നത്. പാലാ അൽഫോൻസാ കോളേജ് വൈസ് പ്രിൻസിപ്പാൾ കൂടിയായ ഫാ : ഷാജി അന്ന് മുതൽ പാദരക്ഷകൾ ഉപേക്ഷിച്ചു നഗ്നപാദനായിട്ടാണ് നടക്കുന്നത്.

സ്വന്തം ശമ്പളവും കുടുംബ സ്വത്തും ഉൾപ്പെടെ ലക്ഷങ്ങളാണ് അദ്ദേഹം പള്ളി നിർമ്മാണ ഫണ്ടിലേക്ക് സ്വന്തം നിലയിൽ നൽകിയത്. എന്തായാലും ചിറ്റാര്‍-പേണ്ടാനംവയല്‍ ബൈപാസ് റോഡിലെ അതിമനോഹരമായ പുതിയ ദേവാലയം ഈ  ദേശത്തിന്റ അഭിമാനസ്തംഭം കൂടിയായി മാറിയിരിക്കുകയാണ്.

പള്ളികൂദാശയുമായി ബന്ധപ്പെട്ട കാര്യപരിപാടികൾ വിശദീകരിക്കാൻ നടത്തിയ പത്രസമ്മേളനത്തില്‍ ഫാ. മാത്യു പുന്നത്താനത്തുകുന്നേല്‍ (വികാരി), സജി കുര്യത്ത്, തങ്കച്ചന്‍ ചേലയ്ക്കല്‍, ജയ്‌സന്‍ മൂലക്കുന്നേല്‍, ബിജു പുലിയുറുമ്പില്‍ ( കൈക്കാരന്‍മാര്‍ ), മീഡിയ കോ - ഓർഡിനേറ്റർ ജിബിൻ കുര്യൻ എന്നിവർ സംബന്ധിച്ചിരുന്നു.

Advertisment