പാലാ ബൈപ്പാസിനെ കുപ്പിക്കഴുത്താക്കിയ സിവില്‍ സ്റ്റേഷന്‍ ജംഗ്ഷനിലെ സൂര്യാ ലോഡ്ജ് പൊളിച്ചു നീക്കാന്‍ നടപടിയായി. പൊതുമരാമത്ത് വകുപ്പിന്‍റെ നടപടി മന്ത്രിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന്. കെട്ടിടം പൊളിക്കല്‍ ബൈപ്പാസിന്‍റെ സംരക്ഷകരെന്നു പറഞ്ഞ് ഇരുപുറമുണ്ടായിരുന്ന ബന്ധുക്കളുടെ കെട്ടിടങ്ങള്‍ക്ക് സംരക്ഷണം നല്‍കിയ രാഷ്ട്രീയ നാടകങ്ങളിലെ നായകര്‍ക്ക് കനത്ത തിരിച്ചടിയാകും ! കെട്ടിടത്തോടൊപ്പം തകര്‍ന്നു വീഴുന്നത് കെട്ടിപ്പൊക്കിയ നുണക്കഥകള്‍ കൂടി

New Update

publive-image

പാലാ:പാലാ ബൈപ്പാസിനെ കുപ്പിക്കഴുത്താക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച സിവില്‍ സ്റ്റേഷന്‍ ജംഗ്ഷനിലെ സൂര്യാ ലോഡ്ജ് പൊളിച്ചു നീക്കാന്‍ തീരുമാനമായി. കെട്ടിട ഉടമകളുടെയും ഇതിന്‍റെ മുന്‍ ഉടമയായിരുന്ന ജനപ്രതിനിധികളുടെയും എതിര്‍പ്പിനെ മറികടന്ന് കെട്ടിടം പൊളിച്ചു നീക്കാനുള്ള അന്തിമ നടപടികളിലേയ്ക്ക് കടന്നിരിക്കുകയാണ് പൊതുമരാമത്തു വകുപ്പ്.

Advertisment

ഈ കെട്ടിടം പൊളിക്കുന്നത് ഒഴിവാക്കി ബൈപ്പാസ് പൂര്‍ത്തിയാക്കാനുള്ള രാഷട്രീയ അന്തര്‍നാടകങ്ങളുടെ ഭാഗമായി കഴിഞ്ഞ അ‍ഞ്ചു വര്‍ഷത്തിലേറെയായി പാലാ ബൈപ്പാസ് അപൂര്‍ണമായി തുടരുകയായിരുന്നു.

ബൈപ്പാസ് പൂര്‍ത്തീകരിക്കണമെന്ന നിലയില്‍ ഒരു വശത്ത് പൊതുജന മധ്യേ നിലപാട് കൈക്കൊള്ളുമ്പോഴും മറുവശത്ത് കെട്ടിടം സംരക്ഷിക്കുന്നതിനുള്ള കുരുക്കുകള്‍ സൃഷ്ടിക്കുകയായിരുന്നു ഒരു ജനപ്രതിനിധി അടക്കമുള്ളവര്‍. എന്നാല്‍ അത്തരം രാഷ്ട്രീയ നാടകങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ടാണ് പുതിയ നടപടി.

publive-image

കെട്ടിടം ഉടന്‍ പൊളിച്ചു നീക്കാന്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ചീഫ് എന്‍ജിനീയര്‍ക്ക് നേരിട്ട് നിര്‍ദേശം നല്‍കുകയായിരുന്നു. ഇടതു മുന്നണിയിലെ പ്രധാന നേതാവിന്‍റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ നടപടി.

ഇതോടെ നിലവിലെ ഒരു പ്രമുഖ ജനപ്രതിനിധിയുടെ ബന്ധു വില്‍പന നടത്തിയ 34 അവകാശികളുള്ള കെട്ടിടത്തിന്‍റെ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും കെട്ടിടം ഒഴിഞ്ഞുപോകാന്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. മാസങ്ങള്‍ക്ക് മുമ്പാണ് ഇതേ കെട്ടിടത്തിന്‍റെ മുന്‍ ഉടമകള്‍ക്ക് ബന്ധമുണ്ടായിരുന്ന ഇതിനു സമീപത്തെ കെട്ടിടവും പൊളിച്ചു നീക്കിയത്. അതും പ്രമുഖ ജനപ്രതിനിധിയുടെ അടുത്ത ബന്ധുക്കളുടെ ഉടമസ്ഥതയിലുള്ളതായിരുന്നു.

റോഡിന് ഇരുപുറവുമുള്ള രണ്ട് കെട്ടിട ഉടമകളും നിയമപരമായും അല്ലാതെയും ഉയര്‍ത്തിയ തടസങ്ങളാണ് പാലാ ബൈപ്പാസിനെ സിവില്‍ സ്റ്റേഷന്‍ ഭാഗത്ത് കുപ്പിക്കഴുത്താക്കി മാറ്റിയത്. ഈ ഭാഗത്ത് റോഡിനു വീതിയില്ലാതെ വന്നതോടെ രണ്ടു ഭാഗത്തുനിന്നും വിശാലമായ ബൈപ്പാസിലൂടെ വരുന്ന വാഹനങ്ങള്‍ ഇവിടെയെത്തി കുരുക്കിലായി മാറുകയായിരുന്നു.

സ്വന്തക്കാരുടെ വകയായ ഈ കുരുക്കിനു പിന്തുണ നല്‍കിയവര്‍ തന്നെ മറുവശത്ത് ബൈപ്പാസിന്‍റെ നിര്‍മാണം വൈകിപ്പിക്കുന്നത് മറ്റാരൊക്കെയോ ആണെന്ന നിലയിലുള്ള കിംവദന്തി അഴിച്ചുവിട്ടിരുന്നു. ജനം അത് വിശ്വസിക്കുകയും ചെയ്തിരുന്നു.

എന്തായാലും സിവില്‍ സ്റ്റേഷന്‍ ജംഗ്ഷനിലെ ബഹുനില മന്ദിരം പൊളിക്കുന്നതോടെ പാലാ ബൈപ്പാസിന്‍റെ പ്രധാന കുരുക്കഴിയുകയാണ്. അതേസമയം ഈ കെട്ടിടം പൊളിക്കില്ലെന്ന ഉറപ്പില്‍ ഇവിടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരം നടത്തിയവര്‍ ഇനി കെട്ടിടങ്ങള്‍ നഷ്ടമായ സ്ഥല ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുവാന്‍ തയ്യാറാകുമോ എന്ന മറ്റൊരു വിവാദവും പിന്നാമ്പുറത്ത് പുകയുന്നുണ്ട്.

Advertisment