ഭവനരഹിതരുടെ തോഴനായി അരുവിത്തുറ പള്ളി വികാരി ഫാ. ഡോ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിലച്ചൻ

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

അരുവിത്തുറ:ക്രൈസ്തവ മൂല്യങ്ങൾ മുറുകെ പിടിച്ചുകൊണ്ടും ഭാരത ദർശനമായ വസുദൈവകുടുംബവും ഒന്നിച്ചു ചേർത്തുകൊണ്ട് ഭവനരഹിതരുടെ തോഴനായി മാറുകയാണ് അരുവിത്തുറ പള്ളി വികാരി ഫാ.ഡോ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിലച്ചൻ.

Advertisment

നിർധനരായ പാർപ്പിടമില്ലാത്ത 22 കുടുംബങ്ങൾക്ക് വീട് വച്ച് നൽകുവാനുള്ള തയ്യാറെടുപ്പിലാണ് അരുവിത്തുറ പള്ളി. അതിനു മുൻപുതന്നെ 10 ഭവനങ്ങൾ പണിത് താക്കോൽ കൈമാറിക്കഴിഞ്ഞു. നാല്പതോളം ഭവനങ്ങളുടെ കേടുപാടുകൾ തീർത്ത് വാസയോഗ്യമാക്കിക്കഴിഞ്ഞു. പാലാ രൂപതയുടെ ഹോം പാലാ പ്രൊജക്റ്റ് പദ്ധതിയുടെ ഭാഗമായാണ് ഇതെല്ലം ചെയ്തത്.

മതത്തിന്റെയോ ജാതിയുടെയോ അതിർവരമ്പുകളില്ലാതെ തന്റെ മുൻപിൽ വരുന്ന എല്ലാവരെയും സഹോദരന്മാരായി കണ്ടുകൊണ്ട് നിഷ്കളങ്കമായ പുഞ്ചിരിയോട്കൂടി എല്ലാവരെയും സ്വീകരിയ്ക്കുന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. അദ്ദേഹത്തിന്റെ മുൻപിൽ വരുന്നവർക്കെല്ലാം ആശ്വാസദായകമാണ് അദ്ദേഹത്തിന്റെ വാക്കുകൾ.

publive-image

വിദ്യാഭ്യാസ മേഖലയിൽ ശോഭിച്ച വ്യക്തിത്വമായ അദ്ദേഹം തന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളായ അരുവിത്തുറ സെൻറ് ജോർജ് കോളേജ്, സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂൾ, സെൻറ് മേരീസ് എൽ.പി.സ്‌കൂൾ , വെയിൽകാണാംപാറ സെൻറ് ജോർജ് എൽ.പി.സ്‌കൂൾ എന്നിവയെ സംരക്ഷിക്കുന്നത് കണ്ണിലെ കൃഷ്ണമണി പോലെയാണ്.

കോളേജിന് നാക് അസ്സെസ്സ്മെന്റിൽ A++ ലഭിക്കുവാൻ സ്ഥാപനത്തെ അദ്ദേഹം മുന്നിൽ നിന്ന് നയിക്കുകയാണ്. 70 വർഷം പഴക്കമുള്ള പ്രഗത്ഭരായ പൂർവ്വവിദ്യാർത്ഥികളെ സൃഷ്ടിച്ച സെൻറ് ജോർജ് ഹൈസ്കൂളിനെ അതിന്റെ പകിട്ടോടു കൂടി നിലനിർത്താൻ അക്ഷീണം യത്നിക്കുകയാണ് അദ്ദേഹം.

നൂറ്റാണ്ടുകൾ പഴക്കമുള്ള വെയിൽകാണാംപാറ എൽ.പി. സ്കൂളിനെ വിദ്യാർത്ഥികളുടെ എണ്ണം കൊണ്ടും കാര്യക്ഷമത കൊണ്ടും കൈപിടിച്ചുയർത്തുവാൻ അദ്ദേഹത്തിന് സാധിച്ചു.

കോവിഡ് പ്രതിസന്ധികാലത്ത് നിർധനരായ കുടുംബങ്ങളെ രക്ഷിയ്ക്കാൻ സ്പോൺസർമാരെ കണ്ടെത്തി. നൂറുകണക്കിന് വീടുകൾക്ക് സഹായം എത്തിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു.

ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് ലഭിച്ച അദ്ദേഹം ഇടവക വികാരിയായും, ദീർഘകാലം പാലാ സെൻറ് തോമസ് കോളേജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകനായും കുറവിലങ്ങാട് ദേവമാതാ കോളേജിൽ 7 വർഷം പ്രിൻസിപ്പലായും ചൂണ്ടച്ചേരി സെൻറ് ജോസഫ് എഞ്ചിനീയറിംഗ് കോളേജിൽ മാനേജരായും അതിനുശേഷം അമേരിക്കയിലെ ചിക്കാഗോ രൂപതയിൽ എട്ടുവർഷക്കാലം വികാരി ജനറാളായും പ്രവർത്തിച്ച വിപുലമായ അനുഭവ പരിചയമാണ് ഇദ്ദേഹത്തെ ഒരു മനുഷ്യ സ്നേഹിയാക്കി മാറ്റിയത്.

അധ്യാപന പരിചയവും ഭരണ പരിചയവും ലോകപരിചയവും ഒത്തുചേർന്നപ്പോൾ അതെല്ലാം സമൂഹത്തിലെ പാവങ്ങൾക്ക് വേണ്ടി വിനയോഗിച്ചതു കൊണ്ടാണ് പാലയ്ക്കപ്പറമ്പിലച്ചൻ പാവങ്ങളുടെ തോഴനായി മാറിയത്.

അദ്ദേഹത്തിന്റെ ഈ പ്രവർത്തനങ്ങൾക്ക് അസിസ്റ്റന്റ് വികാരിമാരായ ഫാ. ആന്റണി തോണക്കര, ഫാ. ഡിറ്റോ തോട്ടത്തിൽ, ഫാ. ജോസഫ് മൂക്കൻതോട്ടത്തിൽ, സ്പിരിച്വൽ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ നടുത്തടം, പാസ്റ്ററൽ അസിസ്റ്റന്റ് ഫാ. പോൾ നടുവിലേടം, കോളേജ് ബർസാർ ഫാ. ബിജു കുന്നയ്ക്കാട്ട് എന്നിവരുടെ ഊറ്റമായ പിന്തുണയുമുണ്ട്

റിപ്പോര്‍ട്ട്: ഡോ. റെജി വർഗീസ് മേക്കാടൻ
(മുൻ പ്രിൻസിപ്പൽ, സെൻറ് ജോർജസ് കോളേജ് അരുവിത്തുറ)

Advertisment