കോട്ടയം നാലമ്പല ദർശനം ജൂലൈ 17 മുതല്‍; രാമായണപുണ്യവുമായി വീണ്ടുമൊരു കർക്കിടകം വരവായി... ഈ പുണ്യ നാളുകളിൽ നാലമ്പല ദർശന സൗകര്യം ഒരുക്കി കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ

New Update

publive-image

കോട്ടയം: രാമായണപുണ്യവുമായി വീണ്ടുമൊരു കർക്കിടകം വരവായി... ഈ പുണ്യ നാളുകളിൽ നാലമ്പല ദർശന സൗകര്യം ഒരുക്കി കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ. ജൂലൈ 17 മുതല്‍ യാത്ര ആരംഭിക്കുന്നു.

Advertisment

രാമായണ കഥ കേട്ടുണരുന്ന കര്‍ക്കിടകമാസത്തിന്‍റെ പുണ്യനാളുകളില്‍ ശ്രീരാമ-ലക്ഷമണ- ഭരത-ശത്രുഘ്‌ന ക്ഷേത്രങ്ങളില്‍ ഓരേ ദിവസം ദര്‍ശനം നടത്തുന്ന പൂര്‍വീകാചാരമാണ് നാലമ്പല ദര്‍ശനം എന്ന പേരില്‍ പ്രശസ്തമായിട്ടുള്ളത്. നാലമ്പലദര്‍ശനം ഒരേ ദിവസം ഉച്ചപൂജയ്ക്കു മുമ്പ് പൂര്‍ത്തിയാക്കുന്നത് ഏറ്റവും ഉത്തമമാണെന്നുള്ള വിശ്വാസമാണ് രാമപുരത്തെ നാലമ്പല ദര്‍ശനത്തിന് പ്രാധാന്യമേറുവാന്‍ കാരണം.

രാമായണം ഒരു പ്രാവശ്യം വായിക്കുന്നതിനു തുല്യമാണ് നാലമ്പല ദര്‍ശനം. ശ്രീരാമ-ലക്ഷ്മണ- ഭരത ശത്രുഘ്‌ന- ക്ഷേത്രങ്ങള്‍ ഒരോ പ്രത്യേക സമയങ്ങളിൽ വേണം ദര്‍ശിക്കുവാൻ. മനസും ശരീരവും ശുദ്ധീകരിച്ച് പുതുവര്‍ഷത്തെ സമൃദ്ധിയിലേക്ക് വരവേല്‍ക്കാനും കൂടിയാണ് രാമായണമാസത്തില്‍ നാലമ്പല ദര്‍ശനം നടത്തുന്നത്.

രാമന്റെ ദുഖം ശമിപ്പിച്ച മണ്ണെന്ന ഐതിഹ്യമുള്ള നാടാണ് കോട്ടയം ജില്ലയിലെ രാമപുരം ഗ്രാമം. കര്‍ക്കടക മാസത്തിലെ കൊടുംപേമാരിയിൽ ശ്രീരാമ, ലക്ഷമണ, ഭരത ശത്രുഘ്‌ന ക്ഷേത്രങ്ങളാല്‍ ചുറ്റപ്പെട്ട ഈ ഗ്രാമത്തിന് അയോധ്യയുടെ ഭാവമാണ്. കര്‍ക്കിടകം പിറന്നതോടെ രാമപുരത്തിന്‍റെ പ്രഭാതങ്ങള്‍ക്ക് വൈകുണ്ഠത്തിന്‍റെ ചൈതന്യമാണ്. നാലമ്പലദര്‍ശന സുകൃതം തേടി നാടിന്‍റെ നാനാഭാഗത്തു നിന്നും രാമപുരത്തേക്ക് ഭക്തജനങ്ങൾ പ്രവഹിക്കുന്ന നാളുകൾ...

ത്രേയായുഗത്തിലെ വൈഷ്ണവ അവതാരങ്ങളായ ശ്രീരാമ ലക്ഷമണ ഭരത-ശത്രുഘ്‌നന്‍മാര്‍ കുടിയിരിക്കുന്ന നാലു ക്ഷേത്രങ്ങള്‍ നാലമ്പലം എന്ന അപരനാമത്തില്‍ അറിയപ്പെടുന്നു. രാമപുരം പഞ്ചായത്തില്‍ രാമപുരം, കൂടപ്പുലം, അമനകര, മേതിരി എന്നീ സ്ഥലങ്ങളില്‍ യാഥാക്രമം ശ്രീരാമന്‍, ലക്ഷമണന്‍, ഭരതന്‍, ശത്രുഘ്‌നന്‍ എന്നീ പ്രതിഷ്ഠകള്‍ ഉള്ളതായ ഈ ക്ഷേത്രങ്ങള്‍ സാക്ഷാല്‍ ഒരു വൈകുണ്ഠമെന്ന പോലെ കേവലം മൂന്നു കിലോമീറ്റര്‍ മാത്രം ചുറ്റളവില്‍ സ്ഥതി ചെയ്യുന്നു എന്നത് ഒരു പ്രത്യേകതയാണ്.

തപശ്ചര്യയുള്ള യോഗീശ്വരന്‍മാരാല്‍ പ്രതിഷ്ഠിതമായിട്ടുള്ള ഈ ക്ഷേത്രങ്ങള്‍ക്ക് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. ഇന്ന് കേരളത്തില്‍ എന്നല്ല ഭാരതത്തില്‍ തന്നെ ഇതുപോലെയുള്ള ക്ഷേത്രസമുച്ചയങ്ങള്‍ വളരെ വിരളമാണ്.

ക്ഷേത്രങ്ങള്‍ തമ്മിലുള്ള ദൂരം ഏതാണ്ട് മൂന്നു കിലോമീറ്റര്‍ മാത്രമാണ്. അതിനാൽ തന്നെ ചുരുങ്ങിയ സമയം കൊണ്ട് ആചാരവിധി അനുസരിച്ച് ഉച്ചപൂജയ്ക്കു മുമ്പ് നാല് ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തുവാന്‍ സാധിക്കും. കേരളത്തില്‍ എന്നല്ല ഇന്ത്യയില്‍ തന്നെ മറ്റൊരിടത്തും ഇത്തരത്തിലൊരു ദർശനപുണ്യം ലഭിക്കില്ല എന്നതാണ് രാമപുരത്തെ നാലമ്പല ദര്‍ശനത്തിന് പ്രസക്തിയേറുന്നത്.

രാമനാമത്തിലറിയപ്പെടുന്ന രാമപുരത്തെ ശ്രീരാമസ്വാമി ക്ഷേത്രത്തിലും തുടര്‍ന്ന് കൂടപ്പലം ശ്രീലക്ഷ്മണ സ്വാമി ക്ഷേത്രത്തിലും അമനകര ശ്രീഭരത സ്വാമിക്ഷേത്രത്തിലും മേതിരി ശ്രീശത്രുഘ്‌നസ്വാമി ക്ഷേത്രത്തിലും ദര്‍ശനം നടത്തിയ ശേഷം വീണ്ടും ശ്രീരാമസ്വാമിയെ ദര്‍ശിക്കുന്നതോടെ സവിശേഷമായ നാലമ്പല ദര്‍ശനം പൂര്‍ത്തിയാവുന്നു. രാമായണമാസമായ കര്‍ക്കടക മാസത്തില്‍ നാലമ്പല ദര്‍ശനം നടത്തുന്നത് ഉദിഷ്ടകാര്യത്തിനും മുജ്ജന്‍മ ദോഷ പരിഹാരത്തിനും ദുരിത നിവാരണത്തിനും സന്താനലബ്ധിക്കും അത്യുത്തമമാണെന്നാണ് വിശ്വാസം.

നാല് അമ്പലങ്ങളുടെയും നിര്‍മാണത്തിലും ആചാരാനുഷ്ഠാനങ്ങളിലും സമാനതകളേറെയാണ്. നാലു ക്ഷേത്രങ്ങള്‍ക്കും സമീപത്തായി ഉഗ്രമൂര്‍ത്തിയായ ഭദ്രകാളിക്ഷേത്രങ്ങളും ശ്രീരാമസ്വാമി ക്ഷേത്രത്തോടനുബന്ധിച്ച് ഭക്തഹനുമാന്‍റെ ക്ഷേത്രവും ഉണ്ടെന്നുള്ളത് പ്രത്യേകതയാണ്.

മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇവിടുത്തെ വഴിപാടുകളും സവിശേഷതയുള്ളതാണ്. ശ്രീരാമസ്വാമിക്ക് അമ്പും വില്ലും സമര്‍പ്പണം, ശ്രീലക്ഷ്മണ സ്വാമിക്ക് ചതുര്‍ബാഹു സമര്‍പ്പണം, ശ്രീഭരതസ്വാമിക്ക് ശംഖ് സമര്‍പ്പണം, ശ്രീശത്രുഘ്‌ന സ്വാമിക്ക് ശ്രീചക്ര സമര്‍പ്പണം എന്നിവയാണ് പ്രധാന വഴിപാടുകൾ. ദര്‍ശന സമയം രാവിലെ അഞ്ചുമുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകുന്നേരം അഞ്ചു മുതല്‍ 7.30 വരെയുമാണ്.

യാത്രയുടെ സുഗമമായ നടത്തിപ്പിനായി താഴെ പറയുന്നവരുടെ സേവനങ്ങൾ ലഭ്യമാണ്:

പ്രശാന്ത് വേലിക്കകം (ജില്ലാ കോര്‍ഡിനേറ്റര്‍): 9447223212, പി.ആര്‍ രതീഷ് (കോട്ടയം): 9188456895, പി.ആര്‍ രഞ്ജിത് (പാലാ): 8921531106, പി. ശ്യാംദാസ് (വൈക്കം): 9995987321, ജെറീഷ് ജോസഫ് (ചങ്ങനാശ്ശേരി): 7510112360, അനീഷ് ആര്‍. (സോണല്‍ കോര്‍ഡിനേറ്റര്‍): 9947110905.

Advertisment