തൊഴിലുറപ്പു ജോലിയില്‍ കൃഷിയിടം തെളിക്കല്‍ ഉള്‍പ്പെടുത്തണം - കേരള കര്‍ഷക സംഘം മരങ്ങാട്ടുപിള്ളി മേഖലാ യോഗം

New Update

publive-image
മരങ്ങാട്ടുപിള്ളി: തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെട്ട പണികളില്‍ കൃഷിയിടം തെളിച്ചു വൃത്തിയാക്കുന്ന ജോലികൂടി ഉള്‍പ്പെടുത്തി കൂടുതല്‍ പ്രയോജനം കര്‍ഷകര്‍ക്കു ലഭ്യമാക്കണമെന്ന് കേരള കര്‍ഷക സംഘം മരങ്ങാട്ടുപിള്ളി മേഖലാ യോഗം അധികൃതരോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇപ്പോള്‍ ഈ ജോലി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മഴക്കുഴി നിര്‍മ്മാണവും കയ്യാല വയ്പും മാത്രമാണ് നിലവില്‍ ഏറ്റെടുക്കുന്ന പ്രധാന ജോലികള്‍.

Advertisment

റബ്ബറിന്‍റെ വിലയിടിവും മറ്റു കൃഷികള്‍ക്കുള്ള ഭാരിച്ച ചിലവും കാരണം പല തോട്ടങ്ങളും കൃഷിയിടങ്ങളും തെളിക്കാതെ കാടുപിടിച്ചു കിടക്കുന്ന സ്ഥിതിയുണ്ട്. ഇവിടെ കുറുക്കന്‍, കീരി, പാമ്പ്, ഉടുമ്പ് തുടങ്ങിയവയുടെ താവളമായി മാറുന്നു. കാടു തെളിക്കല്‍ ജോലിയുടെ മെഷര്‍മെന്‍റ് എടുക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് ഈ ജോലി നിലവില്‍ ഒഴിവാക്കിയിരിക്കുന്നത്. ഈ തടസം ഒഴിവാക്കി കര്‍ഷകരെ സഹായിക്കണമെന്ന് യോഗം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ക്ഷീര കര്‍ഷകരെക്കൂടി തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. കര്‍ഷക സംഘം ഏരിയാ വെെ.പ്രസിഡന്‍റ് എ.എസ്. ചന്ദ്രമോഹനന്‍ പ്രമേയം അവതരിപ്പിച്ചു.

publive-image

മേഖലാ പ്രസിഡന്‍റ് കെ.കെ.നാരായണന്‍റെ അദ്ധ്യക്ഷതയില്‍ കര്‍ഷക സംഘം ജില്ലാ വെെ. പ്രസിഡന്‍റ് അനില്‍ മത്തായി യോഗം ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി എ. തുളസീദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബി.എസ്‌സി ബോട്ടണിയില്‍ മൂന്നാം റാങ്ക് നേടിയ അപര്‍ണ്ണ ജോര്‍ജിന് ഷീല്‍ഡ് നല്‍കി അനുമോദിച്ചു. എ.ആര്‍. തമ്പി, എം.ആര്‍. രാജേന്ത്, എസ്.പി. രാജ്മോഹന്‍, സി.വി.ജോര്‍ജ്, രാജേന്ദ്രന്‍, സി.കെ. വിജയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisment