രാമപുരത്തിനടുത്ത് സ്ഥാപിച്ചിരിക്കുന്ന ഇലക്ട്രിക് ചാർജ്ജിംഗ് ബൂത്ത്
പാലാ: മീനച്ചിൽ താലൂക്കിലെ പാലായിലെയും രാമപുരത്തെയും ഇലക്ട്രിക്ക് വാഹന ഉപയോക്താക്കൾക്ക് ഇനി തങ്ങളുടെ വാഹനത്തിലേയ്ക്ക് വൈദ്യുതി നിറയ്ക്കാൻ തൂണുകളില്‍ സ്ഥാപിച്ചിരിക്കുന്ന ബൂത്തിൽ ചെന്നാൽ മതി. അതിനുള്ള സംവിധാനം കെ.എസ്.ഇ.ബി. പലയിടങ്ങളിലായി ഒരുക്കിക്കഴിഞ്ഞു.
ഓട്ടോറിക്ഷകൾക്കും സ്‌കൂട്ടറുകൾക്കും വൈദ്യുതി ചാർജ്ജ് ചെയ്യാവുന്ന തരത്തിലാണ് ആദ്യഘട്ടത്തിൽ സംവിധാനം ഒരുക്കിയിട്ടുള്ളത് എന്ന് അധികൃതർ പറഞ്ഞു. പാലാ ഞൊണ്ടിമാക്കല്‍ ഭാഗം, വെള്ളാപ്പാട്, രാമപുരം മൈക്കിള്‍ പ്ലാസാ കണ്‍വന്‍ഷന്‍ സെന്ററിന് സമീപം എന്നിവിടങ്ങളിലുള്ള വൈദ്യുതി തൂണുകളിലാണ് നിലവില്‍ ബൂത്തുകള്‍ സ്ഥാപിച്ചിട്ടുള്ളത്.
സ്വകാര്യ കമ്പനിയാണ് കെ.എസ്.ഇ.ബിയ്ക്കുവേണ്ടി ബൂത്തുകൾ സജ്ജമാക്കിയിരിക്കുന്നത്. ഒരേ സമയം ഈ ബൂത്തില്‍ രണ്ട് വാഹനങ്ങൾ ചാർജ്ജ് ചെയ്യാം. ജി.പി.എസ്. മുഖാന്തരം ബൂത്തിന്റെ ലൊക്കേഷന്‍ കണ്ടുപിടിച്ച് ചാർജ്ജ് ചെയ്യാവുന്ന തരത്തിലാണ് ബൂത്തുകൾ ക്രമീകരിച്ചിരിക്കുന്നത്. ഉപയോക്താക്കൾ പണം നൽകേണ്ടത് ഡിജിറ്റല്‍ പേയ്‌മെന്റ് രീതിയിലാണ്.
കേരളത്തിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും ഇലക്ട്രിക് ചാർജ്ജിംഗ് ബൂത്തുകൾ കെ.എസ്.ഇ.ബി. ഒരുക്കിക്കൊണ്ടിരിക്കുകയാണ്. നിലവില്‍ ബൂത്ത് സ്ഥാപിച്ചെങ്കിലും വൈദ്യുതി കണക്ഷന്‍ കൊടുത്തിട്ടില്ല. ജി.പി.എസും, ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനവും കൊണ്ടുവന്നതിന് ശേഷം ഉടന്‍തന്നെ കണക്ഷന്‍ നല്‍കുമെന്നും, കാർ ചാർജ്ജ് ചെയ്യാനുള്ള ബൂത്ത് ഉടൻ തന്നെ നിലവിൽ വരുമെന്നും അസ്റ്റിന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇന്‍ചാര്‍ജ് കെ.ആര്‍. രാജന്‍ പറഞ്ഞു.