കോഴിക്കോട്: വിചാര വിഹായസ്സിൽ വ്യാപരിക്കുന്നവർക്കും അക്ഷരപ്രേമികൾക്കും സന്തോഷവാർത്ത. ബൗദ്ധിക മണ്ഡലത്തിൽ കനൽ കോരിയിടുകയും കുളിരേകുന്നതുമായ ഒമ്പത് പുസ്തകങ്ങൾ മലയാളത്തിൽ ശനിയാഴ്ച കോഴിക്കോട് പുറത്തിറങ്ങുന്നു. ധൈഷണിക തലങ്ങളെ തലോടി ചിന്തകളിൽ പ്രകമ്പനം ഉണ്ടാക്കുകയും ചെയ്യുന്ന രാജ്യാന്തര തലങ്ങളിലെ ഈടുറ്റ രചനകളാണ് മൊഴിമാറ്റി പുറത്തിറങ്ങുന്ന ഈ പുസ്തകങ്ങൾ.
ഒമ്പതിൽ രണ്ടെണ്ണം മലയാളത്തിൽ ഇറങ്ങുന്നത് അതിന്റെ തനി രൂപത്തിലാണെങ്കിൽ, മറ്റു ഏഴു പുസ്തകങ്ങൾ സാഗരങ്ങൾ കൈകുമ്പിളിലാക്കിയ പ്രതീതി ഉളവാക്കി കൊണ്ടാണ്. "ബുക്‌സ് ഇൻ ബ്രീഫ്" (ബി ഐ ബി) രൂപേണ കേരളത്തലെത്തുന്ന ഈ കൊച്ചു മഹാ ഗ്രന്ഥങ്ങൾ മലയാളികൾക്ക് പുതിയൊരു വായനാനുഭവം സമ്മാനിക്കുന്നതായിരിക്കുമെന്ന് പരിപാടിയുടെ സംഘാടകരായ ഐ ഓ എസ് (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്ജെക്റ്റീവ് സ്റ്റഡീസ്) ഭാരവാഹികൾ പറഞ്ഞു.
ജലാലുൽ ഹഖ് രചിക്കുകയും പി എ എം ഹാരിസ് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തുകയും ചെയ്ത "ഹിന്ദു സഹിഷ്ണുത: സത്യവും മിഥ്യയും", മാലിക് ബദരി രചിച്ച് ജമാൽ കൊച്ചങ്ങാടി പരിഭാഷപ്പെടുത്തിയ "ധ്യാനം ഇസ്‌ലാമിൽ" എന്നിവയാണ് ഒമ്പതിൽ രണ്ട് പുസ്തകങ്ങൾ.
വാഷിംഗ്ടണിലെ ഇന്റര്‍നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്‌ലാമിക് തോട്ട് പുറത്തിറക്കിയ ഏഴ് പുസ്തകങ്ങളാണ് ബി ഐ ബി രൂപേണ മലയാളത്തിലെത്തുന്നത്. "സെമിറ്റിക് മതങ്ങളിലെ ദൈവം", "പൊതുനയം ഇസ്‌ലാമിക രാഷ്ട്രത്തിൽ", "മതേതര മനസ്സും ആധുനികതയും", "ജീവനൈതികത: ഒരു താരതമ്യം", "സമതുലനത്തിന്റെ വീണ്ടെടുപ്പ്", ഖുർആനും നബിചര്യയും", "പോസ്റ്റ്നോർമൽ പരിഭ്രമങ്ങൾ" എന്നിവയാണ് ബി ഐ ബി രൂപേണ മലയാളത്തിൽ പുറത്തിറങ്ങുന്ന രാജ്യാന്തര പ്രശസ്തിയുള്ള ഗ്രന്ഥാങ്ങൾ.
ആഗസ്റ്റ് 13, 2022 ശനി, വൈകു: 4:30 ന് കോഴിക്കോട്, മീഞ്ചന്ത ഐ ഒ എസ് ഹാളില്‍ വെച്ചു നടക്കുന്ന പ്രകാശന, ചർച്ചാ സംഗമത്തിൽ ജമാല്‍ കൊച്ചങ്ങാടി, ഗോപാല്‍ മേനോന്‍, സി അബ്ദുല്‍ ഹമീദ്, പി.എ.എം ഹാരിസ്, ,ആര്‍ ആനന്ദന്‍, ഇ. അബൂബക്കര്‍, അഡ്വ: ഷറഫുദ്ദീന്‍ എം.കെ, പി ടി കുഞ്ഞാലി തുടങ്ങിയവര്‍ പങ്കെടുക്കും.