സംസ്ഥാന ജിഎസ്‌ടി കൗണ്‍സില്‍ യോഗം; ബജറ്റ് നിര്‍ദ്ദേശങ്ങള്‍ വിലയിരുത്തണം: സിജിഡിഎ

New Update

publive-image

കോഴിക്കോട് സിജിഡിഎ ഓഫീസിൽ ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, മലബാർ ഡെവലപ്മെന്റ് കൗൺസിൽ എന്നീ സംഘടനകളുടെ സംയുക്ത യോഗത്തിൽ അധ്യക്ഷൻ ഷെവലിയാർ സി ഇ ചാക്കുണ്ണി ബഡ്ജറ്റ് നിർദ്ദേശങ്ങളിലെ ജനങ്ങൾക്കുള്ള പ്രയാസങ്ങൾ വിശദീകരിക്കുന്നു. ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം.കെ അയ്യപ്പൻ സമീപം

Advertisment

കോഴിക്കോട്:സംസ്ഥാന ബഡ്ജറ്റിന് മുന്നോടിയായി ജിഎസ്‌ടി കൗണ്‍സില്‍ പ്രീ -ബജറ്റ് യോഗം വിളിച്ചുചേര്‍ത്ത മാതൃകയില്‍ ബജറ്റ് അവലോകന യോഗം നടത്തണമെന്ന് ഓള്‍ കേരള കണ്‍സ്യൂമര്‍ ഗുഡ്‌സ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍, മലബാര്‍ ഡവലപ്‌മെന്റ് കൗണ്‍സില്‍ എന്നീ സംഘടനകളുടെ സംയുക്ത യോഗം സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചു.

അസോസിയേഷന്‍ പ്രസിഡണ്ടും മേഖല ജിഎസ്‌ടി പരിഹാരസമിതി, സംസ്ഥാന -ജില്ല ജിഎസ്‌ടി കൗണ്‍സില്‍ അംഗവുമായ ഷെവലിയാര്‍ സി.ഇ. ചാക്കുണ്ണി, കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിയും മുന്‍ വാണിജ്യനികുതി ഡപ്യൂട്ടി കമ്മീഷണറും ജി.എസ്.ടി. കൗണ്‍സില്‍ അംഗവുമായ അഡ്വ.എം.കെ. അയ്യപ്പന്‍ എന്നിവര്‍ ഈ ആവശ്യമുന്നയിച്ച് മന്ത്രി കെ.എന്‍. ബാലഗോപാലിന് കത്തയച്ചു.

പെട്രോള്‍ -ഡീസല്‍ സെസ്സ് ഉള്‍പ്പെടെ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ വ്യാപക സമരത്തിനും പ്രതിഷേധത്തിനും ഇടയാക്കിയ സാഹചര്യമാണ്. നിലവില്‍ ലിറ്ററിന് ഒരു രൂപ വീതം റോഡ് സുരക്ഷ ഫണ്ടും ഒരു രൂപ കിഫ്ബി സെസ്സും ചുമത്തുന്നുണ്ട്. വീണ്ടും രണ്ടുരൂപ സെസ്സ് കൂടിയാകുമ്പോള്‍ ഉപഭോക്തൃ സംസ്ഥാനം കൂടിയായ കേരളത്തിലെ സമസ്ത മേഖലകളെയും പ്രതികൂലമായി ബാധിക്കും.

കേരളത്തിലെ പെട്രോള്‍ -ഡീസല്‍ വില ലിറ്ററിന് യഥാക്രമം മാഹിയില്‍ 14-12 രൂപയുടേയും അയല്‍ സംസ്ഥാനങ്ങളില്‍ എട്ടുരൂപയുയുടെയും കുറവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ പ്രീ ബജറ്റ് ചര്‍ച്ചയില്‍ ഇരു സംഘടനകളും സംയുക്തമായി നികുതി വര്‍ധിപ്പിക്കാതെ വിഭവ സമാഹരണത്തിനുള്ള മാര്‍ഗം വ്യക്തമാക്കി നിവേദനം സമര്‍പ്പിച്ചിരുന്നു.

നികുതിയേതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് മുന്‍ഗണന ക്രമത്തില്‍ ഏകോപിച്ചു തയ്യാറാക്കിയ 26 പ്രായോഗിക നിര്‍ദേശങ്ങളായിരുന്നു നിവേദനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. അവയൊന്നും പരിഗണിക്കപ്പെടാതെയാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റ് തയ്യാറായിക്കിയത്.
ഇന്ധന സെസിനെതിരായ സമരം കേവലം പ്രതിപക്ഷ രാഷ്ട്രീയമായി വിലയിരുത്താതെ സാധാരണക്കാരുടെ വികാരമായി ഉള്‍ക്കൊള്ളണമെന്നും മന്ത്രിയ്ക്കയച്ച കത്തില്‍ സി.ഇ. ചാക്കുണ്ണിയും അഡ്വ.എം.കെ. അയ്യപ്പനും ചൂണ്ടികാട്ടി.

സാധാരണക്കാരായ ജനങ്ങളുടെ പൊതു വികാരം മാനിച്ചും റോഡ് റെയില്‍ മാര്‍ഗ്ഗമുള്ള പെട്രോള്‍ -ഡീസല്‍ കള്ളക്കടത്തും അപകടങ്ങളും ഒഴിവാക്കുന്നതിനുള്ള പ്രായോഗിക ഇടപെടലാണ് ഉണ്ടാവേണ്ടത്. രണ്ടുരൂപ സെസ്സ് പ്രാബല്യത്തില്‍ വരികയാണെങ്കില്‍ അതിന്റെ ഗുണം അയല്‍ സംസ്ഥാനങ്ങള്‍ക്കാണ് ലഭിക്കുകയെന്ന വസ്തുതയും ഉള്‍ക്കൊള്ളേണ്ടതുണ്ട്. ഇതെല്ലാം ജി.എസ്.ടി.യോഗത്തില്‍ ചര്‍ച്ചചെയ്യുകയും ഇടപെലുണ്ടാവുകയും ചെയ്യണമെന്ന് കത്തില്‍ ചൂണ്ടികാട്ടി.

കോഴിക്കോട്- കണ്ണൂര്‍ ജില്ലകളുടെ മധ്യെ സ്ഥിതി ചെയ്യുന്ന മാഹിയിലും സമീപ സംസ്ഥാനങ്ങളിലും നിലവിലുള്ള ഇന്ധന വിലക്കുറവ് മൂലം കേരളത്തിലെ പെട്രോള്‍ -ഡീസല്‍ വില്‍പ്പന ഇടിയാനും പെട്രോള്‍- ഡീസല്‍ കള്ളക്കടത്തും മൂലം കേരളത്തിലെ ഇന്ധന നികുതി വരുമാനും കുത്തനെ കുറയുവാനുമുള്ള സാധ്യതയും കത്തില്‍ ചുണ്ടികാട്ടുന്നു.

ധനകാര്യ മന്ത്രി അധ്യക്ഷനായുള്ള ജി.എസ്.ടി. കൗണ്‍സിലില്‍ ഉന്നത ഉദ്യോഗസ്ഥരും വിവിധ- വ്യാപാര- വ്യവസായ -നിര്‍മ്മാണ- ഗതാഗത -ടൂറിസം മേഖലകളിലെ പ്രധാന സംഘടന ഭാരവാഹികളും ഉള്‍പ്പെടുന്നുണ്ട്. കൗണ്‍സിലിന്റെ ബജറ്റ് അവലോകന യോഗ വിലയിരുത്തുകള്‍ മന്ത്രിസഭാ യോഗം പരിഗണിച്ച് ഉചിതമായ ഇടപെടലുണ്ടാകണം. ഏപ്രില്‍ ഒന്നിന് മുമ്പെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകണമെന്നും സാധാരണക്കാര്‍ക്ക് നികുതി ഭാരം ഒഴിവാക്കി സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള നടപടിയുണ്ടാകണമെന്നും കത്തില്‍ അഭ്യര്‍ത്ഥിച്ചു.

Advertisment