അവധിക്കാല അമിത വിമാന നിരക്ക് : മുഖ്യമന്ത്രിയുടെ ഇടപെടൽ എംഡിസി സ്വാഗതം ചെയ്തു

New Update

publive-image

കോഴിക്കോട്‌: അവധിക്കാലത്ത്‌ വിമാന കമ്പനികള്‍ നടത്തുന്ന അമിത നിരക്ക്‌ കൊള്ള തടയാന്‍ സംസ്‌ഥാന സര്‍ക്കാര്‍ ഇടപെടുന്നു. മലയാളികള്‍ കൂട്ടമായി നാട്ടിലേക്കുന്ന ഓണക്കാലത്ത്‌ ചാര്‍ട്ടേഡ്‌ വിമാന സര്‍വീസിന്‌ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്‌ക്ക്‌ കത്തയച്ചു. ഈ ആവശ്യം ഉന്നയിച്ച്‌ ജൂണ്‍ ഒമ്പതിന്‌ മലബാര്‍ ഡവലപ്‌മെന്റ്‌ കൗണ്‍സില്‍ പ്രതിനിധികള്‍ മുഖ്യമന്ത്രിയ്‌ക്ക്‌ നിവേദനം സമര്‍പ്പിച്ചിരുന്നു. ഇതേതുടര്‍ന്നാണ്‌ നടപടി.

Advertisment

സീസണ്‍കാലത്ത്‌ ടിക്കറ്റ്‌ നിരക്ക്‌ കുത്തനെ കൂട്ടി പ്രവാസികളെ ദുരിതത്തിലാക്കുന്ന നടപടി വിമാനക്കമ്പനികള്‍ വര്‍ഷങ്ങളായി തുടരുന്നതാണ്‌. ടിക്കറ്റ്‌ നിരക്കില്‍ സര്‍ക്കാറുകളുടെ ഇടപെടലുമില്ല. ഓണക്കാലത്ത്‌ ടിക്കറ്റ്‌ നിരക്ക്‌ ക്രമാതീതമായി ഉയരുന്നത്‌ പതിവാണ്‌. ഈ സാഹചര്യത്തിലാണ്‌ വിവിധ വിമാനകമ്പനി പ്രതികളടക്കമുള്ളവരുമായി ചര്‍ച്ച നടത്തി മുഖ്യമന്ത്രിയ്‌ക്ക്‌ നിവേദനം സമര്‍പ്പിച്ചതെന്ന്‌ മലബാര്‍ ഡവലപ്‌മെന്റ്‌ കൗണ്‍സില്‍ പ്രസിഡന്റ്‌ ഷെവ. സി.ഇ. ചാക്കുണ്ണി പറഞ്ഞു. ഓണക്കാലത്ത്‌ ചാര്‍ട്ടേഡ്‌ വിമാന സര്‍വീസ്‌ നടത്താന്‍ തയനുാറാണെന്ന്‌ വിമാനകമ്പനികള്‍ അറിയിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയമാണ്‌ തീരുമാനമെടുക്കേണ്ടതെന്നും നിവേദനത്തില്‍ ചൂണ്ടികാട്ടിയിരുന്നു.

സംസ്‌ഥാന സര്‍ക്കാറില്‍നിന്നുള്ള സമ്മര്‍ദ്ദം ശക്‌തമായാല്‍ മാത്രമേ കേന്ദ്ര മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നും അനുകൂല തീരുമാനം പ്രതീക്ഷിക്കേണ്ടതുള്ളൂ. മുഖ്യമന്ത്രി നേരിട്ട്‌ ഇടപെടുകയും വ്യോമയാന മന്ത്രിയ്‌ക്ക്‌ കത്ത്‌ കൈമാറുകയും ചെയ്‌ത സാഹചര്യത്തില്‍ ഏറെ പ്രതീക്ഷയുണ്ടെന്ന്‌ ചാക്കുണ്ണി പറഞ്ഞു.

കോവിഡ്‌ മഹാമാരിയില്‍ ലോകമാകെ അടച്ചിട്ട കാലയളവില്‍ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഇത്തരത്തില്‍ ചാര്‍ട്ടേഡ്‌ വിമാനങ്ങളായിരുന്നു ആശ്രയമായത്‌. ഇക്കാര്യത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയവും നേരിട്ട്‌ ഇടപെട്ടിരുന്നു. ഓണക്കാലം അടക്കമുള്ള മലയാളിയുടെ ആഘോഷകാലയളവുുകളില്‍ കുറഞ്ഞ ടിക്കറ്റ്‌ നിരക്കില്‍ നാട്ടിലെത്തുകയെന്നത്‌ പ്രവാസികളുടെ സ്വപ്‌നമാണ്‌. ഈ സ്വപ്‌നം ഇത്തവണയെങ്കിലും യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയാണുള്ളതെന്നും ചാക്കുണ്ണി പ്രത്യാശിച്ചു.

Advertisment