കുവൈറ്റ്: കുവൈറ്റ് നാഷണല്‍ പെട്രോളിയം കമ്പനിയുടെ അഹമ്മദി റിഫൈനറിയിലെ തീപിടിത്തത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാനും കാരണങ്ങള്‍ കണ്ടെത്താനും ഉന്നതതല അന്വേഷണസമിതിയെ രൂപീകരിക്കാന്‍ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് അല്‍ ഫാരിസ് നിര്‍ദ്ദേശിച്ചു. വിദഗ്ധര്‍ ഉള്‍പ്പെടുന്നതാണ് സമിതി.
എന്തെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നും സമിതി അന്വേഷിക്കും. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളെക്കുറിച്ചും ചര്‍ച്ച ചെയ്യും.
കമ്പനിയുടെ മിന അൽ-അഹമ്മദി റിഫൈനറിയിലെ 32-ാം നമ്പർ വാതക ദ്രവീകരണ യൂണിറ്റിൽ ഇന്ന് രാവിലെയുണ്ടായ തീപിടിത്തം ഒരു വാൽവ് മാറ്റിസ്ഥാപിക്കുന്നതിനിടെയാണ് സംഭവിച്ചത്. അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കി.
റിഫൈനറിയുടെ പ്രവർത്തനങ്ങളെയും കയറ്റുമതി പ്രവർത്തനങ്ങളെയും തീപിടുത്തം ബാധിച്ചിട്ടില്ലെന്നും യൂണിറ്റ് അതിന്റെ സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള പ്രവർത്തനങ്ങൾ കമ്പനി ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
അപകടത്തില്‍ തൊഴിലാളികള്‍ മരിച്ചതില്‍ അദ്ദേഹം ദുഖം പ്രകടിപ്പിച്ചു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടേയെന്നും ആശംസിച്ചു. രണ്ട് പേരാണ് മരിച്ചത്. 10 പേര്‍ക്ക് പരിക്കേറ്റു.