ഫെയ്‌സ്ബുക്ക് തുറന്നാലുടൻ തന്റെ മുഖത്തടിക്കാൻ യുവതിയെ തിരഞ്ഞ് നടന്ന ഇന്തോ-അമേരിക്കൻ ബ്ലോഗറായ മനീഷ് സേഥിയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ താരം. കുറച്ച് നാളുകൾക്ക് മുൻപാണ് ഇയാൾ തന്റെ മുഖത്തടിക്കാൻ വേണ്ടി മാത്രമായി ഒരു യുവതിയെ ജോലിക്കെടുത്തത്.
ഒരു യുവതി ജോലി ചെയ്യുന്ന യുവാവിന്റെ മുഖത്തടിക്കുന്ന ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ടെസ്ല സിഇഒ ഇലോൺ മസ്‌കും ഈ ചിത്രത്തോട് പ്രതികരിച്ചിരുന്നു. അടിയുടെ കാരണം തിരഞ്ഞ് ഇറങ്ങിയവരോടാണ് മനീഷ് സേഥി ഇതിന് പിന്നിലെ കഥ വ്യക്തമാക്കിയത്.
ജോലിസമയത്തും ഫെയ്‌സ്ബുക്കിൽ സമയം ചെലവഴിക്കുന്നത് കൂടിയതോടെയാണ് മനീഷ് സേഥി മുഖത്തടിക്കാൻ ഒരാളെ തിരഞ്ഞത്. ഫെയ്‌സ്ബുക്കിൽ ചിലവഴിക്കുന്ന സമയം കൂടി തന്റെ ജോലിക്കായി മാറ്റി വച്ചാൽ അത് തനിക്ക് വളരെ ഗുണകരമാകുമെന്ന് കണ്ടായിരുന്നു നീക്കം.
ജോലിക്കായി വേണ്ട ഒരേ ഒരു യോഗ്യത നന്നായി മുഖത്ത് ആഞ്ഞടിക്കാൻ അറിയുന്ന ആളാകണം എന്നത് മാത്രമായിരുന്നു. എപ്പോൾ ഫെയ്‌സ്ബുക്ക് തുറക്കുന്നുവോ, അപ്പോൾ അടി കിട്ടണം ഇതായിരുന്നു ജോലി. ക്രെയിഗ്‌സ്‌ലിസ്റ്റിലാണ് ഇതിന് യോജിച്ച ആളിനെ തിരഞ്ഞത്. ‘ എന്റെ ജോലിസ്ഥലത്ത് ഞാൻ ജോലി ചെയ്യുമ്പോൾ അടുത്തിരിക്കുന്ന ഒരാളിനെയാണ് തിരയുന്നത്. ഞാൻ എന്താണ് ചെയ്യുന്നതെന്ന് അവർ നിരന്തരം നിരീക്ഷിച്ച് കൊണ്ടിരിക്കണം.
ജോലി ചെയ്യുകയാണെന്ന് ഉറപ്പ് വരുത്തണം. ഫെയ്‌സ്ബുക്കിൽ സമയം ചിലവഴിച്ചാൽ ആ നിമിഷം എനിക്ക് മുന്നറിയിപ്പ് നൽകണം. അല്ലെങ്കിൽ എന്റെ മുഖത്തടിക്കണം’ ഇതായിരുന്നു ക്രെയിഗ്‌സ്‌ലിസ്റ്റിൽ പോസ്റ്റ് ചെയ്തിരുന്ന പരസ്യത്തിന്റെ ഉള്ളടക്കം. ഒരു മണിക്കൂറിനുള്ളിൽ തന്നെ ഇരുപത് പേർ ഇതിനോട് അനുകൂലമായി പ്രതികരിച്ചു.
അവരിൽ നിന്നും കാര എന്ന പെൺകുട്ടിയെ ആണ് മനീഷ് തിരഞ്ഞെടുത്തത്. ഫെയ്‌സ്ബുക്ക് ഉപയോഗിക്കുമ്പോഴെല്ലാം മുഖത്തടിക്കുക എന്നത് മാത്രമാണ് യുവതിയുടെ ഏക ജോലി. മണിക്കൂറിൽ എട്ട് ഡോളറാണ് യുവതിയുടെ ശമ്പളം. അടിയുടെ വേദനയിൽ പിന്നീട് ഫെയ്‌സ്ബുക്ക് നോക്കില്ലെന്നും, ഇതോടെ ജോലിയിലുള്ള തന്റെ കാര്യക്ഷമത 35-40ത്തിൽ നിന്ന് 98 ശതമാനമായി ഉയർന്നുവെന്നാണ് മനീഷ് പറയുന്നത്.
‘ അടി കിട്ടി തുടങ്ങിയതോടെ ജോലിയിലുള്ള നിലവാരം നല്ല രീതിയിൽ കൂടി. അടിയോടുള്ള പേടി മാത്രമല്ല. അത് വളരെ രസകരമായ അനുഭവം കൂടിയാണ്. ചുരുക്കിപ്പറഞ്ഞാൽ കാര എന്റെ ബോസായി മാറുകയായിരുന്നു. ഞാൻ ജോലി നന്നായി ചെയ്യുന്നുണ്ടെന്നും അവൾ ഉറപ്പ് വരുത്തുന്നുണ്ടെന്നും’ മനീഷ് സേഥി പറയുന്നു.