റീലിലെ മാത്രമല്ല റിയൽ ലൈഫിലെയും സൂപ്പർ സ്റ്റാർ ; ഭര്‍ത്താവിന്‍റെ ചികില്‍സയ്‌ക്ക് പണം കണ്ടെത്താന്‍ മാരത്തണ്‍ ഓടിയ 68 കാരി

New Update

publive-image

ഡൽഹി : ചില ജീവിതങ്ങൾ അങ്ങനെയാണ് ചലച്ചിത്രത്തെക്കാളും തെളിച്ചമുള്ള കഥകളായി നമുക്കിടയിൽ ജീവിക്കും. അത്തരമൊരു ജീവിതത്തിന്റെ കഥയാണ് ലത കരെ എന്ന വീട്ടമ്മ പറഞ്ഞത്. ദേശീയ ചലച്ചിത്ര പുരസ്ക്കാര വേദിയിൽ ഏറെ ശ്രദ്ധേയയായതും ഈ 68 കാരി തന്നെ.

Advertisment

publive-image

ഭര്‍ത്താവിന്‍റെ ചികില്‍സയ്‌ക്ക് പണം കണ്ടെത്താന്‍ മാരത്തണ്‍ ഓടിയ ലതയുടെ ജീവിതം പകര്‍ത്തിയ മറാത്തി ചിത്രത്തിന് ജൂറിയുടെ പ്രത്യേക പരാമര്‍ശമുണ്ട്. നിലയ്‌ക്കാത്ത കൈയ്യടികളുടെ അകമ്പടിയോടെയാണ് ലത അവാർഡ് ഏറ്റുവാങ്ങിയത്. യഥാര്‍ഥ ജീവിതവും അതേ വ്യക്തികളുമാണ് സിനിമയിലും ഉണ്ടായിരുന്നത്.

മഹാരാഷ്‌ട്രയിലെ ബാരാമതിയാണ് ലതയുടെ സ്വദേശം. ഭർത്താവിന്റെ ഹൃദയത്തിന് തകരാറാണ്. ഭക്ഷണത്തിനുപോലും വകയില്ലാത്ത അവസ്ഥയിൽ ഭർത്താവിനെ എങ്ങനെ ചികിത്സിക്കാൻ? മകന് സ്ഥിരവരുമാനവുമില്ല. ഭർത്താവിന് എം.എർ.ഐ. സ്കാൻ വേണമെന്ന് ഡോക്ടർ പലവട്ടം പറഞ്ഞിട്ടും ലത നിസ്സഹായയായി.

ആ അവസ്ഥയിൽ കൂട്ടുകാരി ഗൗരിയാണ് മാരത്തൺ ഓട്ടമത്സരത്തിന്റെ കാര്യം ലതയോട് പറയുന്നത്. ജയിച്ചാൽ അയ്യായിരം രൂപ കിട്ടും. മുതിർന്ന പൗരൻമാരുടെ വിഭാഗത്തിലാണ് ഓടേണ്ടത്. അങ്ങനെ 2014-ൽ ആദ്യ മാരത്തൺ. മൂന്നു കിലോമീറ്ററായിരുന്നു ദൂരം. റണ്ണിങ് ഷൂ ഇല്ല. റണ്ണിങ് ഷോർട്‌സോ ട്രാക്ക് പാന്റോ ഇല്ല.

വിയർപ്പ് വലിച്ചെടുക്കുന്ന ഉൾവസ്ത്രങ്ങളില്ല. നഗ്നപാദയായി കോട്ടൺ സാരിയുടുത്ത് ഓടി. ‘ ഭർത്താവിന്റെ മുഖം മനസ്സിൽ ധ്യാനിച്ച് ഓടി. ഈശ്വരാധീനം കൊണ്ട് അതു നേടി ‘ ആ വിജയത്തെ കുറിച്ച് ചോദിച്ചാൽ ലത പറയുന്നത് ഇത്ര മാത്രം.

നവീന്‍ ദേശ്ബൈനയാണ് ലതയുടെ ആ ജീവിതം സിനിമയാക്കിയത്. ദേശീയ അവാർഡ് വാങ്ങാൻ പടവുകളിൽ തൊട്ടു വണങ്ങി കയറുമ്പോൾ ആ കണ്ണുകളിൽ അഭിമാനത്തിന്റെ നീർത്തിളക്കമുണ്ടായിരുന്നു.

NEWS
Advertisment