നമ്മുടെ നിത്യ ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഇപ്പോൾ ഫേസ് മാസ്‌ക്. കൊറോണ മഹാമാരി പടർന്നു പിടിച്ചതിന് പിന്നാലെ മാസ്‌കും ജീവിതത്തിന്റെ ഭാഗമായി. ആവശ്യക്കാർ വർദ്ധിച്ചപ്പോൾ കടകളിലും ഇത് സുലഭമായി.
വ്യത്യസ്ത രീതിയിലും ഗുണമേന്മയിലുള്ള മാസ്‌കുകൾ വിപണികളിലെത്തിക്കാൻ നിർമ്മാണ കമ്പനികളും മത്സരബുദ്ധിയോടെ രംഗത്തുണ്ട്. മൂന്ന് രൂപമുതൽ മുന്നൂറ് രൂപ വരെയുള്ള മാസ്‌കുകൾ വിപണിയിൽ സുലഭമാണ്. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും വിലകൂടിയ മാസ്‌ക് വിപണിയിലെത്തിയിരിക്കുകയാണ്. 11 കോടി രൂപയാണ് മാസ്‌ക്കിന്റെ വില.
വെള്ളയും കറുപ്പും നിറത്തിലുള്ള 3608 ഡയമണ്ട് മുത്തുകളും സ്വർണ്ണവും ഉപയോഗിച്ച് നിർമ്മിച്ചതാണ് മാസ്‌ക്. സൗദി അറേബ്യയിലെ റിയാദിൽ നടക്കുന്ന റിയാദ് സീസണിലെ പ്രധാന വേദിയിൽ പ്രദർശിപ്പിച്ച മാസ്‌ക് നിരവധി പേരെ ആകർഷിക്കുന്നു.
പ്രമുഖ അമേരിക്കൻ വജ്രാഭരണ ബ്രാൻഡായ ഇവൽ ജ്വല്ലറിയാണ് മാസ്‌കിന്റെ നിർമ്മാതാക്കൾ. കമ്പനിയുടെ സ്ഥാപകനും ഉടമസ്ഥനുമായ ഇസാഖ് ലെവിയാണ് മാസ്‌ക് ഡിസൈൻ ചെയ്തത്. കൊറോണ കാലത്തെ ദുഷ്‌കരമായ പ്രതിസന്ധി മറികടക്കാൻ ഈ അവസരം കമ്പനി ഉപയോഗപ്പെടുത്തെന്നാണ് ജ്വല്ലറി പ്രതിനിധികൾ പറയുന്നത്.
15 ലക്ഷം അമേരിക്കൻ ഡോളർ ഏകദേശം 11 കോടിയിലധികം രൂപയ്‌ക്കാണ് മാസ്‌ക് വിറ്റത്. അമേരിക്കയിലെ ലോസാഞ്ചലസ് സ്വദേശിയായ സമ്പന്നന്റെ ഉടമസ്ഥതിയലാണ് ഈ മാസ്‌ക്. അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് ഈ ആഡംബര മാസ്‌ക് നിർമ്മിക്കാൻ കമ്പനി തയ്യാറായത്. വാങ്ങുന്ന ആളുടെ പേര് രഹസ്യമായി വെയ്‌ക്കണമെന്ന് നിർമ്മാണത്തിന് മുൻപേ കരാറുള്ളതിനാൽ പേര് വിവരങ്ങൾ കമ്പനി അധികൃതർ പുറത്തുവിട്ടിട്ടില്ല.
മൂന്ന് പാളികളിൽ തീർത്ത മാസ്‌കിന്റെ ആദ്യ പാളി പൂർണ്ണണായും അപൂർവ്വയിനം വജ്രം ഉപയോഗിച്ച് നിർമ്മിച്ചതാണ്. രണ്ടാം പാളി എൻ 99 മാസ്‌കും മൂന്നാം പാളി ഫിർട്ടറുമാണ്. വെറും ഫാൻസി മാസ്‌ക് മാത്രമല്ല ഇത്. ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ അംഗീകാരവും ഈ മാസ്‌കിന് ലഭിച്ചിട്ടുണ്ട്.
വജ്ര-സ്വർണ നിർമ്മാണ രംഗത്തെ 41 കലാകാരന്മാരാണ് ഈ മാസ്‌ക് നിർമ്മിച്ചിരിക്കുന്നത്. ഒൻപത് മാസം നീണ്ടു നിൽക്കുന്നതായിരുന്നു നിർമ്മാണ പ്രവർത്തനം. ആഘോഷപൂർണ്ണവും ആകാംഷ നിറഞ്ഞതുമായിരുന്നു നിർമ്മാണ പ്രക്രിയയെന്ന് ഇസാഖ് പറഞ്ഞു. ഈ ആഡംബര മാസ് കാണാൻ റിയാദ് ഫ്രണ്ട് വേദിയിൽ ഇതിനോടകം ലോകത്തിന്റെ പല കോണിൽ നിന്നും നിരവധി പേരാണ് എത്തിയിരിക്കുന്നത്.