എവിടെ കുഴിച്ചാലും സ്വർണവും വജ്രവും കിട്ടുന്ന നാടോ? കേട്ടപ്പോൾ ആശ്ചര്യം തോന്നിയെങ്കിലും സംഗതി സത്യമാണ്. ആഫ്രിക്കയിലെ സിയേറ ലിയോണാണ് എവിടെ കുഴിച്ചാലും സ്വർണവും വജ്രവും കിട്ടുന്ന നാട്. എന്നാൽ നാടൊട്ടുക്കു വജ്ര ഖനികളായിട്ടും ഈ നാട് ഇന്നും അതി ദാരിദ്ര്യത്തിന്റെ പിടിയിലാണ്.
ആഫ്രിക്കയുടെ തെക്കു കിഴക്കു ഭാഗത്തുള്ള സ്ഥലമാണ് സിയേറ ലിയോൺ. ഖനന വ്യവസായത്തിന് പേരുകേട്ട സിയേറ ലിയോണിൽ സ്വർണം, വജ്രം, റൂട്ടെയിൽ, ബോക്‌സൈറ്റ്, ഇരുമ്പ്, ലിമോണൈറ്റ് എന്നിവ ധാരാളമായി കണ്ടുവരുന്നു. കൂടാതെ അമൂല്യമായ രത്‌ന കല്ലുകളും അപൂർവ്വയിനം ഡയമണ്ടും ഇവിടുത്തെ മണ്ണിനടയിൽ പതിയിരിപ്പുണ്ട്.
ഇവിടുത്തെ ഖോനോ, ഖെനേമാ എന്നീ പ്രദേശങ്ങളിൽ അമൂല്യമായ രത്‌നക്കല്ലുകളുണ്ടെന്ന് ലോകം തിരിച്ചറിഞ്ഞു. എന്നാൽ ശതകോടികൾ വിലയുള്ള ഡയമണ്ട് നിക്ഷേപമുള്ള നാട്ടിൽ തൊണ്ണൂറ്റഞ്ചു ശതമാനം ജനങ്ങളും കൊടും ദാരിദ്ര്യവും പട്ടിണിയും അനുഭവിക്കുന്നു. ലോകത്തെ ഏറ്റവും സമ്പന്നമായ ദരിദ്ര രാജ്യം എന്നൊരു വിളിപ്പേര് കൂടിയുണ്ട് ഈ പശ്ചിമ ആഫ്രിക്കൻ രാജ്യത്തിന്.
2006ൽ പുറത്തിറങ്ങിയ ബ്ലഡ് ഡയമണ്ട് എന്ന സിനിമ ഇതിവൃത്തമാക്കിയത് സിയേറ ലിയോണിലെ ഖനന വ്യവസായമാണ്. ആഫ്രിക്കയിലെ നിബിഡ വനപ്രദേശങ്ങളിൽ ഉൾപ്പെടുന്ന ഈ രാജ്യത്തേക്ക് ദാരിദ്ര്യത്തിൽ നിന്ന് രക്ഷപെടാനായി ജീവൻ പണയംവെച്ച് എത്തുന്ന മൂന്നു പേരുടെ സാഹസികത നിറഞ്ഞ കഥയാണ് ബ്ലഡ് ഡയമണ്ട്.
1990ലെ ആഭ്യന്തര കലാപത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്. ഭൂപ്രകൃതിയുടെ മുക്കാൽ ഭാഗത്തും ഡയമണ്ട് നിക്ഷേപമുണ്ട്. മലമടക്കുകളും കുന്നിൻ ചെരിവും പരന്നു കിടക്കുന്ന പറമ്പുകളുമാണ് ഖോനോ, ഖെനേമ, ബോ ജില്ലകളുടെ പ്രകൃതി. ബോ ജില്ലയിലാണ് വൻ തോതിൽ ഡയമണ്ട് ഖനനം ചെയ്യപ്പെട്ടുന്നത്.
നദിയുടെ തീരദേശമെന്നു വിശേഷിപ്പിക്കാവുന്ന സ്ഥലങ്ങൾ. 1870ൽ ഖനനം തുടങ്ങിയിരുന്നെങ്കിലും ബ്രിട്ടിഷുകാരാണ് സിയേറ ലിയോണിൽ അപൂർവ നിധിയുണ്ടെന്നു മനസ്സിലാക്കിയത്. 1930ൽ ബ്രിട്ടിഷുകാർ ഇവിടെ നിന്നും ഉയർന്ന മൂല്യമുള്ള 9 ദശലക്ഷം ഡയമണ്ട് കണ്ടെത്തി. കോളനി ഭരണത്തിന്റെ കാലത്ത് അതിന്റെ ചെറിയൊരു ഭാഗം പോലും ആഫ്രിക്കയ്‌ക്കു ലഭിച്ചിരുന്നില്ല.
ഇപ്പോഴും 7700 ചതുരശ്രമൈൽ പ്രദേശത്ത് ഡയമണ്ട് നിക്ഷേപം ഉണ്ടായിട്ടും ഖനനം ചെയ്‌തെടുക്കുന്ന രത്‌നക്കല്ലുകളുടെ നാലിലൊന്നു തുക പോലും ഖജനാവിലേക്ക് എത്താറില്ല. ഏക്കർ കണക്കിന് ഭൂമി കൃഷിക്കെന്ന വ്യാജേന പാട്ടത്തിനെടുക്കുന്നു. അവിടെ ഖനനം നടത്തി ഡയമണ്ട് കുഴിച്ചെടുത്ത് കള്ളക്കടത്തുകാർക്ക് വിൽക്കുന്നു.
സർക്കാർ പിന്തുണയോടെയുള്ള കള്ളക്കടത്ത് കാരണം, രാജ്യത്തെ അമൂല്യ നിധിശേഖരം സിയേറ ലിയോണിന് പ്രയോജനപ്പെടുന്നില്ല. ഔദ്യോഗികമായി ഖനനം നടത്തുന്നത് നാഷണൽ ഡയമണ്ട് മൈനിങ് കമ്പനിയാണെങ്കിലും, നിരവധി സ്വകാര്യ കമ്പനികളും, കള്ളക്കടത്ത് സംഘങ്ങളും രംഗത്തുണ്ട്.
പട്ടിണിപ്പാവങ്ങളായ ഗ്രാമീണരാണ് ഖനികളിൽ ജോലിക്കാർ. അവരെ അടിമകളാക്കി ജോലി ചെയ്യിച്ചാണ് മണ്ണ് കുഴിക്കുന്നതെന്ന് മാദ്ധ്യമങ്ങൾ കണ്ടെത്തിയിരുന്നു. ദാരിദ്ര്യവും അഴിമതിയും മാറാ രോഗങ്ങളും നിരന്തരം വേട്ടയാടുന്ന സ്ഥലമാണ് സിയേറ ലിയോൺ. രോഗങ്ങൾ നിയന്ത്രിക്കാൻ കഴിയാതെ ആളുകൾ കൂട്ടത്തോടെ മരണത്തിന് കീഴടങ്ങുന്നു.
ക്രമസമാധാന പാലനത്തിന് പരാജയപ്പെട്ട ഗവൺമെന്റിന് ഒരിക്കലും കള്ളക്കടത്തുകാരെ നിയന്ത്രിക്കാൻ സാധിച്ചില്ല. അതേസമയം, അടിമത്തത്തിനും കള്ളക്കടത്തിനുമെതിരേ ശബ്ദം ഉയർത്തിയവരെല്ലാം ഒരിക്കലും പുറത്തു വരാത്ത വിധം ജയിലുകളിൽ അടയ്‌ക്കപ്പെട്ടു. ലോകത്തിന്റെ വൻകിട കമ്പനികളെല്ലാം സിയേറ ലിയോൺ ജനതയെ വർഷങ്ങളായി ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ്, രാജ്യത്തെ സർക്കാറിന്റെ പിൻതുണയോടെ തന്നെ.