/sathyam/media/post_attachments/UZo81DfL9yb9R45xqARw.jpeg)
ലണ്ടൻ: ലണ്ടനിൽ മലയാളി യുവാവ് മറ്റൊരു മലയാളി യുവാവിന്റെ കുത്തേറ്റു മരിച്ചു. കൊച്ചി പനമ്പള്ളി നഗർ സ്വദേശിയായ അരവിന്ദ് ശശികുമാറാണ് (37) കൂടെ താമസിക്കുന്ന സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചത്. സുഹൃത്തുക്കൾ തമ്മിലുള്ള വാക്കുതർക്കം അതിരുവിട്ട് കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. തർക്കത്തിന്റെ കാരണം പൊലീസ് പുറത്തുവിട്ടിട്ടില്ല. സൗത്ത് ഈസ്റ്റ് ലണ്ടനിലെ പെക്കാമിൽ (SE5) വ്യാഴാഴ്ച രാത്രി ഏകദേശം ഒരുമണിയോടെയാണ് ബ്രിട്ടനിലെ മലയാളികളെയാകെ ഞെട്ടിച്ച അതിദാരുണമായ സംഭവം ഉണ്ടായത്.
പെക്കാമിലെ കോൾമാൻ വേ ജംഗ്ഷനു സമീപമുള്ള സൗതാംപ്റ്റൻ വേയിൽ ഒരു കടമുറിയുയുടെ മുകളിലുള്ള ചെറിയ ഫ്ലാറ്റിലായിരുന്നു അരവിന്ദും അക്രമിയും മറ്റു രണ്ട് സുഹൃത്തുക്കൾക്കൊപ്പം താമസിച്ചിരുന്നത്. പുലർച്ചെ 1.36നാണ് ഒരാൾക്ക് കുത്തറ്റെന്നും സഹായം വേണമെന്നും അഭ്യർഥിച്ച് പൊലീസിന് വിളിയെത്തിയത്. സംഭവത്തിന് സാക്ഷികളായ സുഹൃത്തുക്കൾ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്.
കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ അരവിന്ദിന് പൊലീസിനൊപ്പമെത്തിയ പാരാമെഡിക്കൽ സംഘം അടിയന്തര മെഡിക്കൽ സഹായം നൽകിയെങ്കിലും സംഭവസ്ഥലത്തുവച്ചുതന്നെ ഇയാൾ മരിച്ചതായാണ് റിപ്പോർട്ടുകൾ. രാത്രിയിൽ എയർ ആംബുലൻസ് ഉൾപ്പെടെയുള്ള പൊലീസ്, പാരാമെഡിക്കൽ സംഘം സ്ഥലത്ത് എത്തിയിരുന്നതായി സമീപവാസികൾ പറഞ്ഞു. സംഭവത്തോടനുബന്ധിച്ച് കൂടെതാമസിക്കുന്ന 20 വയസ് പ്രായമുള്ള മലയാളി യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരുടെ കൂടെ താമസിക്കുന്ന മറ്റു രണ്ടു യുവാക്കളെയും ചോദ്യം ചെയ്യാനായി പൊലീസ് കൊണ്ടുപോയി.
മരിച്ച യുവാവിന്റെ ബ്രിട്ടനിൽ തന്നെയുള്ള ബന്ധുവിനെ പൊലീസ് വിവരം അറിയിച്ചിട്ടുണ്ട്. ഇവർക്ക് വേണ്ട മറ്റ് വിദഗ്ധ സഹായവും പൊലീസ് സജ്ജമാക്കിയിട്ടുണ്ട്.
അരവിന്ദ് പത്തുവർഷമായി ബ്രിട്ടനിൽ താമസിക്കുകയാണ് എന്നാണ് അറിയുന്നത്. അവിവാഹിതനായ ഇയാൾ വിദ്യാർഥി വീസയിലെത്തിയ മറ്റു മലയാളി യുവാക്കൾക്കൊപ്പമാണ് ഇവിടെ താമസിച്ചിരുന്നത്. സംഭവം നടന്നയുടൻ വീട്ടിൽനിന്നും പുറത്തേക്ക് ഓടിയ കൂടെയുണ്ടായിരുന്ന മറ്റു രണ്ടു യുവാക്കളും അടുത്തുള്ള കടയിൽ അഭയം തേടുകയായിരുന്നു. പിന്നീടാണ് ഇവർ പൊലീസിനെ വിവരം അറിയിച്ചത്.
ഫ്ലാറ്റിനു മുന്നിലെ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ച പൊലാസ് സമീപത്തെ കടയ്ക്കു മുന്നിൽ ഫോറൻസിക് ടെന്റ് സ്ഥാപിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണത്തെ സഹായിക്കാൻ കഴിയുന്ന എന്തെങ്കിലും വിവരം ലഭിക്കുന്നവർ 101 എന്ന നമ്പരിലോ ട്വിറ്ററിലൂടെയോ ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർഥിച്ചു. CAD 494/16jun എന്നതാണ് കേസിന്റെ റഫറൻസ് നമ്പർ. ക്രൈം സ്റ്റോപ്പേഴ്സ് എന്ന ഇൻഡിപ്പെൻഡന്റ് ചാരിറ്റി വഴി (0800555111) വിളിക്കുന്നയാളിനെക്കുറിച്ചു വെളിപ്പെടുത്താതെയും വിവരങ്ങൾ കൈമാറാം.
ഏതാനും മാസങ്ങൾക്കുമുമ്പ് ബ്രിട്ടനിലെ കെറ്ററിങ്ങിൽ മലയാളി നഴ്സായ വൈക്കം സ്വദേശിനി അഞ്ചുവിനെയും രണ്ടു മക്കളെയും ഭർത്താവ് ഷാജു കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെയാണ് ഇപ്പോൾ മറ്റൊരു കൊലപാതക വാർത്തകൂടി പുറത്തുവരുന്നത്. മികച്ച ജീവിത സാഹചര്യങ്ങൾ തേടി അന്യനാട്ടിലെത്തിയശേഷം മലയാളികൾ പരസ്പരം പോരടിക്കുകയും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നത് ഇപ്പോൾ പതിവ് വാർത്തയാണ്. മലയാളി സമൂഹത്തിനാകെ അപമാനമാകുന്ന തരത്തിലുള്ള സംഭവമാണ് അടുത്തിടെ നടന്ന രണ്ട് കൊലപാതകങ്ങളും. ജോലി നൽകിയ ആളെ കൊള്ളയടിച്ച സംഭവവും അടുത്തിടെ ബ്രിട്ടനിൽ ഒരു മലയാളിയുടെ ഭാഗത്തുനിന്നും ഉണ്ടായി.
വിദ്യർഥി വീസയിലും ലക്ഷങ്ങൾ വാങ്ങി ഏജന്റുമാർ പറഞ്ഞുപറ്റിച്ചെത്തിക്കുന്ന കെയറർ വീസയിലും ബ്രിട്ടനിലേക്ക് ആയിരക്കണക്കിന് മലയാളികൾ ഒഴുകിയെത്തിയതോടെ ബ്രിട്ടനിലെ മലയാളിയുടെ പ്രവാസ ജീവിതം നിലവാരത്തകർച്ചയുടെ മൂർധന്യത്തിലാണ്. ലേബർ ക്യാംപിനു സമാനമായ രീതിയിൽ ഒരുവീട്ടിൽ പത്തും പതിനഞ്ചും പേർ ഒരുമിച്ച് താമസിക്കുന്നതു മൂലമുണ്ടാകുന്ന സാമൂഹിക പ്രശ്നങ്ങൾ ഏറെയാണ്. ജോലിയില്ലാതെ വെറുതെ വീട്ടിലിരിക്കുന്നവർ നേരിടുന്ന മാനസിക സമ്മർദ്ദമാണ് ഏറ്റവും വലിയ പ്രതിസന്ധി. ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിനും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തേടുന്നവർക്കായി സംഘങ്ങൾ ഒരുക്കുന്ന കെണിയിൽപ്പെട്ടും അകത്തുപോയ മലയാളികൾ നിരവധിയാണ്.
റോഡ് നിയമങ്ങളെക്കുറിച്ച് മതിയായ അവബോധമില്ലാതെ ഇന്ത്യൻ ലൈസൻസുമായി റോഡിലിറങ്ങി അപകടം ക്ഷണിച്ചുവരുത്തിയ മലയാളികൾക്ക് കണക്കില്ല. ഇതിനെല്ലാമിടെയാണ് ഞെട്ടിപ്പിക്കുന്ന കൊലപാതക വാർത്തകൾകൂടി ആവർത്തിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us