പെൺകുട്ടികളെ കൊണ്ട് പാൻറ് ഇടീച്ചാൽ അത് ലിംഗസമത്വം ആകില്ല, വിശ്വാസപരമായി വസ്ത്രം ധരിക്കുന്ന വിദ്യാർഥികളെ വരെ ഇത് ബാധിക്കും; എം.എസ്.എഫ് മുൻ ദേശീയ നേതാവ് ഫാത്തിമ തഹ്‌ലിയ

New Update

publive-image

മലപ്പുറം: പെൺകുട്ടികളെ കൊണ്ട് പാൻറ് ഇടീച്ചാൽ അത് ലിംഗസമത്വം ആകില്ലെന്ന് എം.എസ്.എഫ് മുൻ ദേശീയ നേതാവ് ഫാത്തിമ തഹ്‌ലിയ. വിശ്വാസപരമായി വസ്ത്രം ധരിക്കുന്ന വിദ്യാർഥികളെ വരെ ഇത് ബാധിക്കുമെന്ന് അവർ പറയുന്നു. ജൻഡർ ന്യൂട്രൽ സ്‌കൂൾ യൂനിഫോമിനെതിരെയാണ് ഫേസ്ബുക്കിലൂടെ പ്രതികരണവുമായി തഹ്‌ലിയ രംഗത്തെത്തിയത്.

Advertisment

ഫാത്തിമ തഹ്‌ലിയയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

'ലിംഗസ്വത്വം' എന്നത് ജൈവികമാണ്. ഒരാളുടെ ലിംഗസ്വത്വത്തെ കണ്ടെടുക്കാനോ, രൂപപ്പെടുത്താനോ സാധ്യമല്ല. അത് ഓരോ വ്യക്തികളിലും ജൈവികമായി രൂപപ്പെടേണ്ടതാണ്. 'ലിംഗസ്വത്വം' എന്നത് നിങ്ങളെക്കുറിച്ച് നിങ്ങൾക്ക് എങ്ങനെ തോന്നുന്നു എന്നതാണ്.

ഒരു പക്ഷേ ജനിക്കുന്ന സമയത്തെ ലൈംഗികതയിൽ നിന്നും വിഭിന്നമായ സ്വത്വമാകും നിങ്ങളിൽ രൂപപ്പെടുന്നത്. അതിനെ ഉൾക്കൊള്ളുക എന്നതാണ് ജനാധിപത്യം. വൈവിധ്യങ്ങൾ നിറഞ്ഞ ഒരു ജനാധിപത്യരാജ്യത്ത് 'ജെൻഡർ ന്യൂട്രൽ'എന്ന പദത്തിനെ നാം വായിക്കപ്പെടേണ്ടത് ലിംഗഭേദമന്യേ അവസരസമത്വവും ലിംഗനീതിയും നടപ്പാക്കുവാനുള്ള മാർഗമായിട്ടാണ്. പരമ്പരാഗതമായി നിർവചിച്ചിട്ടുളള ലിംഗപരമായ റോളുകളോ, സ്റ്റീരിയോ ടൈപ്പുകളോ, മുൻവിധികളോ ഇല്ലാതെ ഏവർക്കും ജീവിക്കാനുള്ള അവസരമുണ്ടാകുക എന്നതാണ് ജൻഡർ ന്യൂട്രൽ കൊണ്ട് അർത്ഥമാക്കുന്നത്.അങ്ങനെയെങ്കിൽ എല്ലാവരും ഒരേ വസ്ത്രം ധരിച്ചാൽ ലിംഗനീതിയാവും എന്ന ആശയത്തെയാണ് ഞാൻ ചോദ്യം ചെയ്യുന്നത്. ബാലുശേരിയിലെ സ്‌ക്കൂളധികാരികൾ പെൺകുട്ടികളായ വിദ്യാർത്ഥികളോട് പാൻറും ഷർട്ടും ധരിക്കാൻ ആവശ്യപ്പെട്ടതിലെ പ്രായോഗികത മാത്രമല്ല എൻറെ വിഷയം. അവസര സമത്വവും ലിംഗനീതിയും ഉറപ്പാക്കുന്നതിന് പകരം വസ്ത്രധാരണത്തിൻറെ തന്നെ കാര്യത്തിൽ യൂണിഫോമിറ്റി കൊണ്ട് വന്നതിനെകൂടിയാണ് ഞാൻ ചോദ്യം ചെയ്യുന്നത്.

ഒരു ജൻഡർ കൂടുതലായുപയോഗിക്കുന്ന വസ്ത്രം വ്യത്യസ്ത ജെൻഡറിൽ പെട്ട മറ്റു വിദ്യാർത്ഥികളുടെ ശരീരത്തിൽ അടിച്ചേൽപ്പിക്കുന്നത് മഹത്തായ കാര്യമായി അവതരിപ്പിക്കുന്നതിനോട് തന്നെ വിയോജിക്കുന്നു. നാണക്കേടും, വിമർശനവും, ഭീഷണിയുമില്ലാതെ എല്ലാവർക്കും സുരക്ഷിതത്വവും, അവർക്കാവശ്യമുള്ള വസ്ത്രം ധരിക്കാൻ പിന്തുണയ്ക്കുന്ന സംസ്‌ക്കാരം രൂപപ്പെടുത്തുകയല്ലെ യതാർത്ഥ ലിബറൽ വാദം ചെയ്യേണ്ടത്  പുരുഷാധിപത്യമനോഭാവവും കാപട്യം നിറഞ്ഞ ലിബറൽ വാദവും തന്നെയാണ് ഇത്തരത്തിലുള്ള അനാവശ്യപരിഷ്‌ക്കരണത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്.

Advertisment