പൊന്നാനി: മദ്രസാധ്യാപക ക്ഷേമബോർഡിന് സാമ്പത്തിക സഹായം അനുവദിച്ച കേരളാ സർക്കാരിനും ന്യൂനപക്ഷ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനും അഭിനന്ദനം. ജനകീയ കൂട്ടായ്മയാണ് അഭിനന്ദനം അറിയിച്ചത്. മദ്രസാദ്ധ്യാപകർക്കുള്ള ക്ഷേമപെൻഷൻ, ചികിത്സാ സഹായം എന്നിവക്കായി കേരള മദ്രസാദ്ധ്യാപക ക്ഷേമ ബോർഡിന് 4 കോടി 16 ലക്ഷം രൂപ സർക്കാർ അനുവദിച്ചിരുന്നു.
ഇത് മുൻനിർത്തിയാണ് ജനകീയ കൂട്ടായ്മ കേരള സർക്കാറിനും ന്യൂനപക്ഷ ക്ഷേമവകുപ്പ് ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രിക്കും അഭിനന്ദനം അറിയിച്ചത്. ഇക്കാര്യത്തിനായി വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ ജനകീയ കൂട്ടായ്മ ഭാരവാഹികളായ ചെയർമാൻ കെ എം മുഹമ്മദ് ഖാസിം കോയ, ജനറൽ സെക്രട്ടറി സിദ്ധീഖ് മൗലവി അയിലക്കാട്, ട്രഷറർ അഡ്വ: സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
മദ്രസാധ്യാപകരുടെ ക്ഷേമം ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ മാസം 28 ന് മുഖ്യമന്ത്രിയെ നേരിൽ കണ്ട് ജനകീയ കൂട്ടായമ നിവേദനം സമർപ്പിച്ചിരുന്നു. വഖഫ് ബോർഡ് ഉൾപ്പെടെ ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻറെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കി അദ്ധ്യാപകർക്കുള്ള ഭവനവയ്പ്പ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കാൻ നടപ്പടി സ്വീകരിക്കണമെന്ന് കേരള ഹജ്ജ് കമ്മിറ്റി മെമ്പർ കൂടിയായ കെ എം മുഹമ്മദ് ഖാസിം കോയ, കേരള മദ്രസ ബോർഡ് അംഗം സിദ്ധിഖ് മൗലവി അയിലക്കാട് എന്നിവർ സംയുക്ത പ്രസ്താവനയിൽ സർക്കാറിനോട് ആവശ്യപ്പെട്ടു.