മലപ്പുറം: കാടാമ്പുഴ ഭഗവതി ദേവസ്വം നടത്തിവരുന്ന ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി 1988 ൽ തുടങ്ങിയ ധർമ്മാശുപതിയുടെ അനുബന്ധമായി പാവപ്പെട്ട വ്യക്കരോഗികൾക്കായി തുടങ്ങുന്ന സൗജന്യ ഡയാലിസിസ് കേന്ദ്രത്തിന്റെ നിർമ്മാണത്തിന്റെ അന്തിമഘട്ട പ്രവർത്തനങ്ങൾ മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം.ആർ. മുരളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി.
ഒരു ക്ഷേത്രത്തിന് കീഴിൽ പാവപ്പെട്ട വ്യക്കരോഗികൾക്ക് സൗജന്യ ഡയാലി സിസ് ചെയ്യുന്നതിനായുള്ള കേന്ദ്രം എന്ന ആശയം കേരളത്തിലെ ദേവസ്വങ്ങളിലെ ആദ്യത്തെ സംരംഭമാണ്. അടുത്ത ഘട്ടമായി ഈ കേന്ദ്രത്തെ വൃക്കമാറ്റിവെയ്ക്കൽ സൗകര്യങ്ങളോടെയുള്ള ഒരു സ്പെഷ്യാലിറ്റി നെഫ്രോ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ ആക്കി വികസിപ്പിയ്ക്ക് കൂടി പദ്ധതിയിലുൾപ്പെടുന്നുണ്ട്.
ഒക്ടോബർ അവസാനത്തോടെ പൂർണ്ണ സജ്ജമാവുന്ന ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം നവമ്പർ മാസത്തിൽത്തന്നെ നടത്തി ഡയാലിസിസ് തുടങ്ങുന്നതാണ്. ആരോഗ്യമേഖലയിലെ പ്രഗത്ഭരായ ആസ്റ്റർ മിംസിന്റെ കോട്ടയ്ക്കൽ ശാഖയുമായി നെഫ്രോളജി വിഭാഗത്തിന്റെ പൂർണ്ണ സഹകരണം കൂടി ഇക്കാര്യത്തിൽ ദേവസ്വത്തിന് ഉണ്ടായിരിയ്ക്കുന്നതാണ്.
ആയതിന്റെ ധാരാണപത്രം മലബാർ ദേവസ്വം ബോർഡ് പ്രസിണ്ടിന്റെ സാന്നിദ്ധ്യത്തിൽ ആസ്റ്റർ മിംസ് ചീഫ് ഓഫ് മെഡിയ്ക്കൽ സർവ്വീസസ് ഡോക്ടർ സുമിത്ത് എസ്.മാലിക്ക്, കാടാമ്പുഴ ദേവസ്വത്തിനു വേണ്ടി എക്സിക്യൂ ട്ടീവ് ഓഫീസർ എ.എസ് അജയകുമാർ എന്നിവർ ചേർന്ന് ഒപ്പുവെച്ചു.
യോഗത്തിൽ മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ഇൻ ചാർജ് മനോജ്കുമാർ കെ.പി, ദേവസ്വം ട്രസ്റ്റി ഡോ. എം.വി. രാമചന്ദ്രവാരിയർ, കോഴിക്കോട് എ.ഡി.എം.ഒ. ഡോക്ടർ പീയൂഷ് നമ്പൂതിരിപ്പാട്, മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണറുടെ പ്രതിനിധിയായി സൂപ്രണ്ട് സുരേഷ് എന്നിവരും ദേവസ്വം അധികൃതരും, പ്രവർത്തി ഏറ്റെടുത്ത് ആർക്കേഡ് ഗ്രൂപ്പ് കോഴിക്കോട്, മറ്റ് കോൺട്രാക്ടർമാർ, മാറാക്കര ലൈഫ്മിഷൻ വൈസ് ചെയർമാൻ കെ.പി. സുരേന്ദ്രൻ, ലേക്കൽ സെക്രട്ടറി കെ.പി. രമേഷ്, സായി ഓർഫനേജസ് മലപ്പുറം തുടങ്ങിയവരും യോഗത്തിൽ സംബന്ധിച്ചു.