ഡൽഹി: എംബിഎ ബിരുദധാരികളായ സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കുറവ് വേതനമാണ് ലോകത്തെമ്പാടും ലഭിക്കുന്നതെന്ന് പഠനം. ലോകത്തെ വിവിധ എംബിഎ സ്കൂളുകളിൽ നിന്ന് പഠനം പൂർത്തിയാക്കിയ 1055 വിദ്യാർത്ഥികളുടെ തൊഴിൽ സാഹചര്യങ്ങൾ വിലയിരുത്തിയാണ് പഠന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
ഇപ്പോൾ ശരാശരി 11000 ഡോളർ കുറവാണ് സ്ത്രീകൾക്ക് കിട്ടുന്നത്. ഇത് പത്ത് വർഷം കഴിഞ്ഞാൽ അത് 60000 ഡോളറായി ഉയരുമെന്നും പഠനം പറയുന്നു. അമേരിക്കയിലാണ് വിവേചനം കൂടുതൽ. ഇവിടെ വിവിധ കമ്പനികളിലെ 500 സിഇഒമാരിൽ വെറും പത്ത് ശതമാനത്തിൽ താഴെ മാത്രമാണ് സ്ത്രീകളുള്ളത്.
അമേരിക്കയിൽ മാത്രം 84 ബിസിനസ് സ്കൂളുകളിൽ ശരാശരി 40 ശതമാനമാണ് വിദ്യാർത്ഥിനികളുടെ എണ്ണം. ഇതിൽ തന്നെ 27 സ്കൂളുകളിൽ വിദ്യാർത്ഥിനികളുടെ എണ്ണം മൂന്നിലൊന്നിലും താഴെയാണ്. സ്ത്രീകളുടെ സാമൂഹികമായ ഉന്നമനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന എൻജിഒ ആയ ഫോർട് ഫൗണ്ടേഷനാണ് പഠനം നടത്തിയത്.
പഠനത്തിലെ പല കണ്ടെത്തലും സ്ത്രീകളോട് തൊഴിലിടങ്ങളിൽ കാട്ടുന്ന സാമ്പത്തിക വിവേചനത്തിന്റെ പ്രത്യക്ഷ തെളിവുകളാണെന്ന് ഫൗണ്ടേഷൻ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ എല്ലിസ സാങ്സ്റ്റർ പറഞ്ഞു.