മുംബൈ : അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ കുടുംബ ബംഗ്ലാവ് സ്‌കൂളാക്കി മാറ്റുന്നു. 1979-80 കാലഘട്ടത്തിൽ മുംബൈയിലെ രത്‌നഗിരി ജില്ലയിൽ നിർമ്മിച്ച ബംഗ്ലാവാണ് നവീകരിച്ച് സ്‌കൂളാക്കുന്നത്.
ദാവൂദിന്റെ അച്ഛൻ ഇബ്രാഹിം കസ്‌കർ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനായിരുന്ന കാലത്ത് കുടുംബത്തോടൊപ്പം അവധിക്കാലം ചെലവഴിക്കാൻ നിർമ്മിച്ച ബംഗ്ലാവാണ് ഇത്. സുപ്രീം കോടതി അഭിഭാഷകനായ അജയ് ശ്രീവാസ്തവ ഇത് ലേലത്തിൽ വാങ്ങുകയായിരുന്നു. അദ്ദേഹം തന്നെയാണ് ഇത് പാഠശാലയാക്കി മാറ്റാൻ തീരുമാനിച്ചത്.
11,20,000 രൂപയ്‌ക്കായിരുന്നു ശ്രീവാസ്തവ വീട് ലേലത്തിലെടുത്തത്. കഴിഞ്ഞ വർഷമാണ് ഈ വീട് ലേലത്തിൽ വാങ്ങിയത്. സനാതൻ ധരം പത്ശാല എന്ന ട്രസ്റ്റിന് കീഴിലായിരിക്കും സ്‌കൂൾ ആരംഭിക്കുകയെന്ന് അജയ് ശ്രീവാസ്തവ പറയുന്നു.
ശ്രീ ചിത്രഗുപ്ത ഭവൻ എന്ന പേരിലായിരിക്കും മാളിക അറിയപ്പെടുക. മദ്രസ രീതിയിലായിരിക്കും സ്‌കൂൾ പ്രവർത്തിക്കുക എന്നും ഇന്ത്യയുടെ പാരമ്പര്യവും ചരിത്രവും കുട്ടികളിലേക്ക് പകർന്നുകൊടുക്കുന്നതിലാകും കടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.
66.5 സെന്റ് സ്ഥലത്താണ് മൂന്ന് നിലയുള്ള മാളിക സ്ഥിതിചെയ്യുന്നത്. ഇതിന് പുറമേ 27000 സ്‌ക്വയർ ഫീറ്റ് സ്ഥലം വേറെയുമുണ്ട്. ഈ രണ്ട് സ്ഥലവുമാണ് ശ്രീവാസ്തവ വാങ്ങിയത്. രജിസ്‌ട്രേഷൻ പൂർത്തിയാക്കിയെന്നും കെട്ടിടം നവീകരിച്ച് സ്‌കൂൾ നടത്തിപ്പിന് വേണ്ടി ട്രസ്റ്റിന് കൈമാറുമെന്നും അഭിഭാഷകൻ അറിയിച്ചു.