ഡൽഹി: അടുത്ത വർഷം ആദ്യം വീണ്ടും സർവീസ് ആരംഭിക്കുന്ന ജെറ്റ് എയർവേസിന്റെ ആദ്യ പറക്കൽ ഡൽഹി- മുംബൈ റൂട്ടിൽ. 2022 ഓഗസ്റ്റ് പകുതിയോടെ വിദേശ സർവീസുകളും ആരംഭിക്കാനാണ് കമ്പനിയെ ഏറ്റെടുത്ത കാൽറോക്ക് ക്യാപിറ്റൽ-മുരാരി ലാൽ ജലാൻ കൺസോർഷ്യത്തിന്റെ പദ്ധതി.
ജെറ്റ് എയർവേസിന്റെ ആസ്ഥാനം ഡൽഹിയായിരിക്കും. 2019 ഏപ്രിലിലാണ് കടബാധ്യത മൂലം ജെറ്റ് എയർവേസ് വിമാനക്കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിക്കുകയായിരുന്നു. ഈ വർഷം ആദ്യമാണ് യുകെ ആസ്ഥാനമായ കാൽറോക്ക് ക്യാപിറ്റലും യുഎഇ വ്യവസായിയായ മുരാരി ലാൽ ജലാനും ചേർന്ന കൺസോർഷ്യം വിമാനക്കമ്പനിയെ ഏറ്റെടുത്തത്.
ഇവർ സംയുക്തമായി സമർപ്പിച്ച ജെറ്റ് എയർവേസ് പുനരുജ്ജീവന പദ്ധതിക്ക് ദേശീയ കമ്പനി ലോ ട്രൈബ്യൂണൽ (എൻസിഎൽടി) അംഗീകാരം നൽകിയതോടെയാണ് ജെറ്റ് എയർവേസിന് സർവീസ് പുന:രാരംഭിക്കാൻ വഴിയൊരുങ്ങിയത്. സർവീസ് ആരംഭിച്ച് മൂന്ന് വർഷത്തിനുളളിൽ 50 വിമാനങ്ങളും അഞ്ച് വർഷത്തിനകം മൊത്തം ശേഷി 100 വിമാനങ്ങളിലേക്കും ഉയർത്താനാണ് കൺസോർഷ്യത്തിന്റെ പദ്ധതി.