ലഖ്‌നൗ: ഉത്തര്‍പ്രദേശ് ഷിയ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ വസീം റിസ്‌വി ഹിന്ദുമതം സ്വീകരിച്ചു. ഗാസിയബാദിലെ ദസ്‌നദേവി ക്ഷേത്രത്തിലെ പ്രധാന പൂജാരി സ്വാമി യതി നരസിംഹാനന്ദാണ് മതം മാറ്റ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.
വേദ മന്ത്രങ്ങള്‍ ഉരുവിട്ട റിസ്വി ഹിന്ദുമതത്തിലേക്ക് മാറിയതായി പ്രഖ്യാപിക്കപ്പെട്ടു. ഇനി മുതല്‍ ജിതേന്ദ്ര നാരായണ സിംഗ് ത്വാഗി എന്ന പേരില്‍ ആയിരിക്കും അറിയിപ്പെടുക എന്നും വസീം റിസ്‌വി അറിയിച്ചു. വസീം റിസ്‌വി ഇനി സനാതന ധർമത്തിന്റെ ഭാഗമാണെന്നും ഹിന്ദു മഹാസഭ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഹിന്ദു മഹാസഭ ദേശീയ അധ്യക്ഷന്‍ സ്വാമി ചക്രപാണി മഹാരാജ് പറഞ്ഞു.
ഒരാളും ഇനി റിസ്‌വിക്കെതിരെ ഫത്വ ഇറക്കരുത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അദ്ദേഹത്തിന് സുരക്ഷയൊരുക്കണമെന്നും ഹിന്ദു മഹാസഭ ദേശീയ അധ്യക്ഷന്‍ സ്വാമി ചക്രപാണി മഹാരാജ് പറഞ്ഞു.
കഴിഞ്ഞ മാസം ഇറങ്ങിയ മുഹമ്മദ് എന്ന പുസ്തകത്തിലൂടെ വിവാദത്തിലായ വ്യക്തിയാണ് സയ്യിദ് വസിം റിസ്വി. ഇതില്‍ പ്രവാചകനെ അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി റിസ്വിക്കെതിരെ കേസ് എടുക്കാന്‍ വിവിധ സംഘടനകള്‍ യുപി സര്‍ക്കാറിനെ സമീപിച്ചിരുന്നു. ഖുറാനില്‍ നിന്ന് ചില വാക്യങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ റിസ്‌വി നേരത്തെ ഹര്‍ജി നല്‍കിയിരുന്നു.