ഒടുവില്‍ ലഗേജ് കണ്ടെത്തി! നഷ്ടപ്പെട്ട ലഗേജ് കണ്ടെത്തുന്നതിനായി ഇന്‍ഡിഗോ വെബ്‌സൈറ്റ് 'ഹാക്ക്' ചെയ്ത് ടെക്കി യുവാവ്

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update

publive-image

ബെംഗളൂരു: വിമാനത്താവളത്തില്‍നിന്ന് നഷ്ടമായ ലഗേജ് ഇന്‍ഡിഗോയുടെ വെബ്‌സൈറ്റ് 'ഹാക്ക്' ചെയ്ത് കണ്ടെത്തിയെന്ന് യുവ എന്‍ജിനീയര്‍. ബെംഗളൂരുവില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ നന്ദന്‍കുമാറാണ് തന്റെ ലഗേജ് വീണ്ടെടുക്കാനായി ഇന്‍ഡിഗോ വിമാനകമ്പനിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്‌തെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്‌.

Advertisment

താൻ ഒരു പ്രൊഫഷണൽ ഹാക്കർ അല്ലെന്നും എന്നാൽ തന്റെ ലഗേജ് വീണ്ടെടുക്കാൻ ഇത് ചെയ്യേണ്ടിവന്നുവെന്നാണ് നന്ദൻ കുമാർ പറയുന്നത്. എയർപോർട്ട് ലഗേജ് ബെൽറ്റിലെത്തിയപ്പോള്‍ ഒരു സഹയാത്രികൻ തന്റെ ബാഗ് മാറി എടുത്തു എന്നാണ് നന്ദന്‍ പറയുന്നത്. രണ്ട് ബാഗുകളും ഒരു പോലെയായതിനാല്‍ വീട്ടിൽ എത്തിയതിന് ശേഷമാണ് ബാഗ് മാറിയത് മനസിലാക്കിയത് എന്ന് നന്ദന്‍ പറഞ്ഞു.

ഇന്‍ഡിഗോ അധികൃതര്‍ തന്റെ പരാതിയില്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ഇയാള്‍ ആരോപിച്ചു. ബാഗ് മാറിയെടുത്ത യാത്രക്കാരന്റെ ഫോണ്‍നമ്പര്‍ നല്‍കാന്‍ അഭ്യര്‍ഥിച്ചെങ്കിലും സ്വകാര്യതയും സുരക്ഷകാര്യങ്ങളും കണക്കിലെടുത്ത് അത് നല്‍കാനാവില്ലെന്നായിരുന്നു ഇന്‍ഡിഗോയുടെ മറുപടി. എന്നാല്‍ പിറ്റേദിവസമായിട്ടും പരാതിയില്‍ യാതൊരു നടപടിയും ഉണ്ടായില്ല.

തനിക്ക് കിട്ടിയ ബാഗിലെ ലഗേജ് ടാഗ് മുഖേന മറ്റൊരാളുടെ പിഎൻആര്‍ അദ്ദേഹത്തിന് ലഭിച്ചു. പിഎൻആർ ഉപയോഗിച്ച് ഇൻഡിഗോയുടെ വെബ്‌സൈറ്റിൽ നന്ദന്‍ തിരയാന്‍ ആരംഭിച്ചു. ചെക്ക്-ഇൻ ചെയ്ത്, ബുക്കിംഗ് എഡിറ്റ് ചെയ്തും കോൺടാക്റ്റ് അപ്ഡേറ്റ് ചെയ്തും എല്ലാം നോക്കിയെങ്കിലും വേണ്ട കാര്യം ലഭിച്ചില്ല.

ഈ ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ കമ്പ്യൂട്ടർ കീബോർഡിലെ F12 ബട്ടൺ അമർത്തി ഇൻഡിഗോ വെബ്‌സൈറ്റിൽ ഡവലപ്പർ കൺസോൾ തുറന്നു," കുമാർ ട്വിറ്ററില്‍ പറഞ്ഞു. "നെറ്റ്‌വർക്ക് ലോഗുകൾ പരിശോധിക്കാന്‍' തീരുമാനിച്ചു."

അവിടെ കണ്ടത് അതിശയിപ്പിക്കുന്നതാണ്- ബാഗ് എടുത്തുവെന്ന് കരുതുന്നയാളുടെ ഫോൺ നമ്പർ കിട്ടി. "സത്യം പറഞ്ഞാൽ, ഞാൻ ഫോൺ നമ്പറും ഇമെയിലും മാത്രമാണ് പരിശോധിച്ചത്. എന്റെ ബാഗ് തിരിച്ചുകിട്ടുന്നതിന് വേണ്ടി മാത്രമായിരുന്നു അത്." നന്ദന്‍ പറയുന്നു.

നന്ദന്‍കുമാറിന്റെ വീട്ടില്‍നിന്നും 6-7 കിലോമീറ്റര്‍ അകലെയായിരുന്നു ഈ യാത്രക്കാരന്‍ താമസിച്ചിരുന്നത്. വഴിയില്‍വെച്ച് പരസ്പരം കാണാമെന്നും ബാഗുകള്‍ കൈമാറാമെന്നും ഇവര്‍ തീരുമാനിച്ചു. തുടര്‍ന്ന് ഇരുവരും നേരിട്ടെത്തി ബാഗുകള്‍ കൈമാറുകയും ചെയ്തു. ആർക്കും സ്വകാര്യ വിവരങ്ങൾ ആക്സസ് ചെയ്യാൻ അനുവദിക്കുന്നു രീതിയിലാണ് സൈറ്റ് എന്നാണ് നന്ദന്‍ പറയുന്നത്. എന്നാല്‍ ഇത് സംബന്ധിച്ചുള്ള ചോദ്യത്തിന് ഇത്തരത്തില്‍ തങ്ങളുടെ വെബ് സൈറ്റില്‍ ഒരു ഇടപെടലും നടന്നില്ലെന്നാണ് ഇന്‍റിഗോ ബിബിസിയോട് പറഞ്ഞത്.

Advertisment