ചെന്നൈ: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വിവാഹം കഴിപ്പിച്ചു തരണമെന്ന് ആവശ്യപ്പെട്ട് ഇലക്ട്രിക് ടവറിൽ കയറി യുവാവ് ആത്മഹത്യാഭീഷണി മുഴക്കിയതിനെത്തുടർന്ന് ചെന്നൈ നഗരത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതിവിതരണം മുടങ്ങി. വെള്ളിയാഴ്ച രാവിലെയാണു ദക്ഷിണ ചെന്നൈയിലെ ക്രോംപേട്ടില്‍ പത്തൊൻപതുകാരൻ കൂറ്റന്‍ വൈദ്യുതി ടവറില്‍ വലിഞ്ഞുകയറിയത്.
ഇതേ പ്രദേശത്തുള്ള പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ വിവാഹം കഴിക്കണം എന്നായിരുന്നു ആവശ്യം. രാവിലെ പെൺകുട്ടിയുടെ വീട്ടിലെത്തി വിവാഹാഭ്യർത്ഥന നടത്തിയിരുന്നു. വീട്ടുകാർ ബഹളം വച്ചതോടെയാണ് തൊട്ടടുത്തുള്ള പോസ്റ്റിൽ കയറിയത്.
പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ഭാഗത്തുനിന്ന് എതിര്‍പ്പുണ്ടാകരുതെന്നായിരുന്നു ഒരാവശ്യം. അനുകൂല മറുപടി ഉടനുണ്ടായില്ലെങ്കില്‍ താഴേക്കു ചാടുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. അൻപതടി ഉയരമുള്ള പോസ്റ്റിൽ കയറാൻ തുടങ്ങിയപ്പോഴേ നാട്ടുകാർ ക്രോംപേട്ട് പൊലീസിൽ വിവരമറിയിച്ചു. പൊലീസ് വൈദ്യുതി ബോർഡ് അധികൃതരുമായി ബന്ധപ്പെട്ട് വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
ഫയര്‍ഫോഴ്സും പൊലീസും ബന്ധുക്കളും ആശ്വസിപ്പിച്ചു താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും യുവാവ് തയാറായില്ല. ഒടുവിൽ പെൺകുട്ടിയുടെ വീട്ടുകാരുമായി സംസാരിച്ച ശേഷം പെൺകുട്ടിയെ ടവറിന് സമീപമെത്തിച്ചു. വിവാഹം നടത്തിക്കൊടുക്കാം എന്ന് വിശ്വസിപ്പിച്ചശേഷം ഇയാളെ താഴെയിറക്കി.രണ്ട് മണിക്കൂറോളം നേരം ടവറിന് മുകളില്‍ നിന്ന യുവാവ് പെണ്‍കുട്ടിയെത്തിയതോടെ താഴെയിറങ്ങി. ഇയാളെ കൗണ്‍സിലിങ്ങിന് വിടണമെന്നാണ് പൊലീസ് നിര്‍ദ്ദേശം.