ഡൽഹി: ബാലസോറിലുണ്ടായ ട്രെയിൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ട കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി ഹർദീപ് പുരി. 36 മണിക്കൂറിലേറെ അപകടസ്ഥലത്തു നിന്ന് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയും ഗതാഗതം പുനഃസ്ഥാപിക്കാൻ നടപടി കൈക്കൊള്ളുകയും ചെയ്യുന്ന മന്ത്രിക്കെതിരെയാണ് കോൺഗ്രസിന്റെ വിമർശനമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
/sathyam/media/post_attachments/jbYEZpButFVvx0IBYm31.webp)
കോൺഗ്രസിന്റെ ഭരണകാലത്ത് സംഭവിച്ച മുംബൈ ഭീകരാക്രമണത്തിൽ എൻഎസ്ജി 10 മണിക്കൂറിനു ശേഷമാണ് സ്ഥലത്തെത്തിയതെന്ന് ചൂണ്ടിക്കാട്ടിയ പുരി, ബാലസോറിൽ വെറും 51 മണിക്കൂറിനുള്ളിൽ ഗതാഗതം പുനഃസ്ഥാപിക്കാനായെന്ന് അവകാശപ്പെട്ടു. ആദ്യം ‘എസ്പിജി’ എന്നാണ് പറഞ്ഞതെങ്കിലും, അതിലെ തെറ്റു മനസ്സിലാക്കിയ മന്ത്രി പിന്നീട് ‘എൻഎസ്ജി’ എന്നു തിരുത്തുകയും ചെയ്തു.
‘‘മുംബൈ ഭീകരാക്രമണമുണ്ടായപ്പോൾ, അതിനെ നേരിടാൻ അന്ന് എൻഎസ്ജി മുംബൈയിലെത്തിയത് 10 മണിക്കൂർ കഴിഞ്ഞാണ്. എന്നാൽ, ട്രെയിൻ അപകടം സംഭവിച്ച് അധികം വൈകാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബാലസോറിലെത്തി ദുരന്തസ്ഥലം സന്ദർശിച്ചു. മൂന്നു കേന്ദ്രമന്ത്രിമാരും സ്ഥലത്തുണ്ടായിരുന്നു. അപകടം നടന്ന് 51 മണിക്കൂറിനുള്ളിൽ അവിടെ ഗതാഗതം പുനഃസ്ഥാപിക്കാനുമായി’’ – ഹർദീപ് പുരി ചൂണ്ടിക്കാട്ടി.