Advertisment

നിപ കണ്ടെത്താന്‍ ട്രൂനാറ്റ് പരിശോധനക്ക് ഐസിഎംആര്‍ അനുമതി; അംഗീകാരം ലെവല്‍ ടു ബയോസേഫ്റ്റി സംവിധാനമുള്ള ആശുപത്രികള്‍ക്ക്

അനുമതി ലഭിച്ചതിലൂടെ കൂടുതല്‍ കേന്ദ്രങ്ങളില്‍ പരിശോധന നടത്താനും, നിപ വൈറസ് പെട്ടെന്ന് കണ്ടെത്താനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും കഴിയും. 

New Update
nipah negative

സംസ്ഥാനത്ത് നിപ വൈറസ് കണ്ടെത്തുന്നതിന് ട്രൂനാറ്റ് പരിശോധന നടത്താന്‍ ഐസിഎംആര്‍ അംഗീകാരം നല്‍കിയതതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഐസിഎംആറുമായി നടത്തിയ ആശയവിനിമയത്തെ തുടര്‍ന്നാണ് നടപടി. അനുമതി ലഭിച്ചതിലൂടെ കൂടുതല്‍ കേന്ദ്രങ്ങളില്‍ പരിശോധന നടത്താനും, നിപ വൈറസ് പെട്ടെന്ന് കണ്ടെത്താനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും കഴിയും. 

Advertisment

ലെവല്‍ ടു ബയോസേഫ്റ്റി സംവിധാനമുള്ള ആശുപത്രികള്‍ക്കാണ് അംഗീകാരം നല്‍കുന്നത്. ഇതിനായി എസ്ഒപി തയ്യാറാക്കും. ട്രൂനാറ്റ് പരിശോധനയില്‍ നിപ വൈറസ് കണ്ടെത്തുന്ന സാമ്പിളുകള്‍ മാത്രം തിരുവനന്തപുരം തോന്നക്കല്‍, കോഴിക്കോട് വൈറോളജി ലാബുകളിലേക്ക് അയച്ചാല്‍ മതിയാകുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

അതേസമയം സംസ്ഥാനത്ത് ഇന്നും പുതിയ പോസിറ്റീവ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തുടർച്ചയായ നാലാം ദിവസമാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാതെ കടന്നുപോകുന്നത്. അതേസമയം ആദ്യരോഗിയുടെ സമ്പർക്കത്തിലെ 281 പേരുടെ ഐസലേഷൻ കാലാവധി പൂർത്തിയായി. ഇന്നലെ വൈകിട്ടു വരെ ലഭിച്ച 49 പരിശോധനാഫലങ്ങളും നെഗറ്റീവാണ്. 36 സാംപിളുകളുടെ പരിശോധനാഫലം വരാനുണ്ട്. നിലവിൽ ചികിത്സയിലുള്ള നാലു രോഗികളുടെയും നില തൃപ്തികരമാണ്. ഐസിയുവിൽ ചികിത്സയിലുള്ള ഒൻപതു വയസ്സുകാരന്റെ നില മെച്ചപ്പെട്ടിട്ടുണ്ട്.

ആദ്യത്തെ രോഗിയുടെ ഹൈറിസ്‌ക് സമ്പർക്കത്തിൽപെട്ട 281 പേരുടെ ഐസലേഷൻ കാലാവധിയാണ് ഇന്നലെ പൂർത്തിയായത്. നിലവിൽ 11 പേരാണ് ഐസലേഷനിലുള്ളത്. സമ്പർക്കപ്പട്ടികയിൽ നിലവിലുള്ളത് 1,286 പേരാണ്. പട്ടികയിലുള്ളവർ നിർബന്ധമായും 21 ദിവസം ഐസലേഷൻ പാലിക്കണമെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു.  

അതേസമയം കേരളത്തില്‍ നിന്നും അടുത്തിടെ ബംഗാളിലേക്ക് പോയ യുവാവിനെ നിപ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബര്‍ദ്വാന്‍ സ്വദേശിയായ 20 കാരനാണ് ചികിത്സയിൽ കഴിയുന്നത്. കടുത്ത പനിയും ശ്വാസതടസ്സവും തൊണ്ട വേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇയാൾ ആശുപത്രിയിൽ പോയത്. കൊല്‍ക്കത്തയിലെ ബെല്ലാഘട്ട ഐഡി ആശുപത്രിയിലാണ് യുവാവിനെ  പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് പശ്ചിമ ബംഗാള്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. യുവാവ് നിരീക്ഷണത്തിലാണെന്നും പരിശോധനകള്‍ തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

Nipah virus
Advertisment