കേരളത്തിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ കാസർഗോഡ് അതിർത്തിയിലെ തലപ്പാടി ചെക്ക്പോസ്‌റ്റിൽ പരിശോധന കടുപ്പിച്ച് കർണാടക. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ രജിസ്ട്രേഷനിലുള്ള വാഹനങ്ങളിലാണ് പരിശോധന നടത്തുന്നത്.
അതേസമയം, ഹൈ റിസ്‌ക് സാധ്യതാ പട്ടികയിലുള്ളവരുടെ ഉൾപ്പെടെ ഫലം കൂടി നെഗറ്റീവ് ആയതോടെ കോഴിക്കോട് നിപ ഭീതിയിൽ നേരിയ ആശ്വാസം ഉണ്ടായിരിക്കുകയാണ്. ഇനി 39 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. ഏറ്റവും അവസാനം പോസിറ്റീവായ ചെറുവണ്ണൂർ സ്വദേശിയുടെ സമ്പർക്ക പട്ടികയിലെ അഞ്ചുപേരുടെ ഫലം കൂടി ഇതിലുൾപ്പെടും. ഇയാളെ പരിശോധിച്ച ആരോഗ്യ പ്രവർത്തകയും ഐസോലേഷനിലാണ്.
ഞായറാഴ്‌ച ഇതുവരെ പുതിയ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നതും ആശ്വാസമാണ്. രോഗികളുമായി സമ്പർക്കമുളളവരെ കണ്ടെത്താൻ മൊബൈൽ ഫോൺ ടവർലൊക്കേഷൻ ഉൾപ്പെടെ കേന്ദ്രീകരിച്ച് വിവരശേഖരണം ആരംഭിച്ചിട്ടുണ്ട്. ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും സമ്പർക്കമുളളവരെ കണ്ടെത്തും.