കോഴിക്കോട്: നിപ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ നിയന്ത്രണം കടുപ്പിച്ചു. നിലവിൽ നാല് പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.
കഴിഞ്ഞ മാസം നിപ ലക്ഷണങ്ങളോടെ മരിച്ചയാളുടെ സ്രവ സാമ്പിള്‍ പരിശോധനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു. ചെറുവണ്ണൂർ സ്വദേശിക്ക് കൂടി നിപ സ്ഥിരീകരിച്ചതോടെ കോർപ്പറേഷൻ പരിധിയിലെ ചെറുവണ്ണൂരിന്‍റെ അഞ്ച് കിലോമീറ്റർ പരിധിയിലും കണ്ടെയ്ന്മെന്‍റ് സോൺ പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരാഴ്ച കൂടി അവധി പ്രഖ്യാപിച്ചു.
ആഗസ്ത് 30ന് മരിച്ച കോഴിക്കോട് മരുതോങ്കര സ്വദേശി മുഹമ്മദിന്‍റെ സ്രവസാമ്പിള്‍ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇദ്ധേഹം ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയില്‍ ശേഖരിച്ച സ്രവസാമ്പിള്‍ പരിശോധിച്ചതിലാണ് നിപ സ്ഥിരീകരിച്ചത് . നിപ ബാധിച്ച് മരിച്ച ആയഞ്ചേരി സ്വദേശി ഉള്‍പ്പെടെ ആറ് പേര്‍ക്കാണ് ഇത് വരെ വൈറസ് ബാധ കണ്ടെത്തിയത്. ഇതില്‍ നാല് പേര്‍ ചികിത്സയിലാണ്.