/sathyam/media/post_attachments/8OAutKPFTPMHzKr2J8VZ.jpg)
പള്ളിപ്പുറം: പരുതൂർ പാടശേഖരത്തിലും അനുബന്ധ കൃഷിസ്ഥലങ്ങളിലും വിളകൾ നശിപ്പിച്ച കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. പാലക്കാട് ഡിവിഷൻ ഫോറസ്റ്റ് ഓഫീസറുടെ ഉത്തരവ് പ്രകാരം ചുമതലപ്പെടുത്തിയ ഷൂട്ടിങ്ങ് വിദഗ്ദ്ധൻ റിട്ടയേഡ് സുബേദാർ മേജർ കല്ലട മൊഴിയത്ത് സന്തോഷ് കുമാർ ചൊവ്വാഴ്ച പുലർച്ചെ നാലുമണിയോടെയാണ് കൃത്യം നിർവഹിച്ചത്.
ഫോറസ്റ്റ് ബീറ്റ് ഓഫീസർമാരായ എം.സച്ചിദാനന്ദൻ,സമീർ എന്നിവരുടെ നേതൃത്വത്തിൽ നിയമ നടപടികൾ പൂർത്തിയാക്കി. സന്തോഷ് കുമാർ, പി വി ശങ്കരനാരായണൻ (അപ്പു യുവധാര) എന്നിവർ ആവശ്യമായ സഹായ പ്രവർത്തനങ്ങൾ നടത്തി. ഗ്രാമ പഞ്ചായത്ത് മെമ്പർ പി.സുധീർ മാസ്റ്റർ, വി.സുരേഷ് ബാബു, ദേവദാസ് , അനീഷ്, സെയ്താലി എന്നിവരും സന്നിഹിതരായി സമയോചിത സഹായങ്ങൾ ചെയ്തു.
കർഷകരെ ഏറെ പ്രയാസത്തിലാക്കിയ കാട്ടു മൃഗങ്ങളുടെ ശല്യം ചർച്ച ചെയ്യാനായി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.സുധീർ മാസ്റ്റർ, ശാന്തകുമാരി ടീച്ചർ , പി.രമണി, പാടശേഖര കമ്മിറ്റി ഭാരവാഹികൾ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ മുമ്പ് യോഗം ചേർന്നിരുന്നു.
തുടർന്ന് ആക്രമണത്തിന് വിധേയമായ കൃഷിയിടങ്ങൾ സന്ദർശിക്കുകയും പന്നി ശല്യമുള്ള പ്രദേശങ്ങൾ, അവയുടെ സഞ്ചാരപാതകൾ, വാസകേന്ദ്രങ്ങൾ എന്നിങ്ങനെ ലിസ്റ്റ് തയ്യാറാക്കിയിരുന്നു.
ഫോറസ്റ്റ് ഓഫീസർമാരുമായി ബന്ധപ്പെട്ട് അവരുടെ നിർദ്ദേശാനുസരണം കഴിഞ്ഞ എതാനും ദിവസങ്ങളിൽ നടത്തിയ പ്രവർത്തനങ്ങൾക്കൊടുവിൽ കോയമ്പത്തൂരിൽ നിന്നും വെടി വെക്കുന്നതിനുള്ള 'റൗണ്ട്സ് ' എത്തിച്ചാണ് വനപാലകരുടെ നിർദ്ദേശപ്രകാരം വെടിവച്ചു കൊല്ലുവാൻ ഉള്ള സജ്ജീകരണങ്ങൾ തയ്യാറായത്.
വേണ്ടിവന്നാല്‍ വരും ദിവസങ്ങളിലും ഇത്തരം ശ്രമം തുടരുമെന്ന് ഗ്രാമ പഞ്ചായത്ത് അംഗം പി സുധീർ മാസ്റ്റർ അറിയിച്ചു.