/sathyam/media/post_attachments/mizA7Vw47XTajwkTy52M.jpg)
പാലക്കാട്: വിവിധ ജില്ലകളിലായി നിരവധി മോഷണങ്ങൾ നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് മംഗലംഡാം വിശ്വനാഥനെ പാലക്കാട് ടൗൺ സൗത്ത് പോലീസ് അറസ്റ്റു ചെയ്തു. പാലക്കാട് വണ്ടാഴി ചിറ്റടി മടവന വീട്ടിൽ വിശ്വനാഥനെനെയാണ് പാലക്കാട് ടൗൺ സൗത്ത് പോലീസും ഡാൻസാഫ് സ്ക്വാഡും ചേർന്ന് ഇന്നലെ രാത്രി പിടികൂടിയത്.
പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും വിവിധ ജില്ലകളിലെ നിരവധി മോഷണക്കേസ്സുകൾക്കാണ് തുമ്പായത്. അമ്പലങ്ങളും, വീടുകളും കുത്തിത്തുറന്ന് പണവും, സ്വർണ്ണവും മോഷ്ടിച്ചതായി പ്രതി സമ്മതിച്ചു. മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് മോഷണം നടത്തി വന്നത്. കഴിഞ്ഞ മാർച്ചിൽ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ഇറങ്ങിയ വിശ്വനാഥൻ മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലെ സ്വകാര്യ ലോഡ്ജുകളിൽ താമസിച്ചാണ് മോഷണം നടത്തിയിരുന്നത്.
ജില്ലയിൽ മോഷണം കൂടി വരുന്നതിനോടനുബന്ധിച്ച് നടത്തിയ പ്രത്യേക അന്വേഷണത്തിനിടെയാണ് പ്രതി വലയിലായത്. പാലക്കാട് സിവിൽ സ്റ്റേഷൻ്റെ പുറകിലുള്ള കല്ലേക്കാട് മാർച്ച് മാസം രാത്രി ആൾത്താമസമുള്ള വീട്ടിൽ കയറി പണം, സ്വർണ്ണം, വാച്ച് എന്നിവ മോഷ്ടിച്ചത് താനാണെന്ന് പ്രതി സമ്മതിച്ചു. കൂടാതെ ഏപ്രിൽ മാസം പെരിന്തൽമണ്ണ ശിവക്ഷേത്രത്തിൻ്റെ ഓഫീസ് കുത്തിത്തുറന്ന് 50,000 രൂപ മോഷ്ടിച്ചതും വിശ്വനാഥനാണ്.
മോഷണ മുതലുകൾ പോലിസ് കണ്ടെടുത്തു. പാലക്കാട് ജില്ലയിൽ വിവിധ പോലീസ് സ്റ്റേഷനുകളിലായിഇയാൾക്കെതിരെ അൻപതോളം മോഷണക്കേസ്സുകൾ ഉണ്ടായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് ഐ.പി.എസിൻ്റെ നിർദ്ദേശത്തെത്തുടർന്ന് പാലക്കാട് ഡിവൈഎസ്പി ശശികുമാർ, നർകോട്ടിക് സെൽ ഡിവൈഎസ്പി സിഡി ശ്രീനിവാസൻ എന്നിവരുടെ മേൽനോട്ടത്തിൽ പാലക്കാട് സൗത്ത് ഇൻസ്പെക്ടർ ഷിജു എബ്രഹാം, സബ് ഇൻസ്പെക്ടർ രമ്യാ കാർത്തികേയൻ, എസ്ഐ ശശി, എസ്സിപിഒ രമേഷ്, ഗീത ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ എസ്. ജലീൽ, കെ അഹമ്മദ് കബീർ, ആർ വിനീഷ്, എസ് ഷനോസ്, ആർ രാജീദ്, എസ് ഷമീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.