/sathyam/media/post_attachments/gF4VuyuUnXNG2mEM8Hb9.jpg)
പാലക്കാട്: നവോത്ഥാനത്തിന്റെ പേരിൽ മേനി നടിക്കുന്ന കേരളത്തിൽ ഇന്നും ജാതിയെ ഉദ്ഘോഷിച്ചൂകൊണ്ട് പേരിനൊപ്പം ജാതിവാൽ തുടരുന്നത് പ്രബുദ്ധകേരളത്തിന് അപമാനകരമാണെന്നും ഇത് അവസാനിപ്പിക്കാൻ സർക്കാർ അടിയന്തിര നടപടി കൈക്കൊള്ളണമെന്നും സൗഹൃദം ദേശീയ വേദി ആവശ്യപ്പെട്ടു.
തമിഴ്നാട്ടിൽ സർക്കാർ സ്കൂൾ പാഠപുസ്തകങ്ങളിൽ പരാമർശിക്കുന്ന പ്രമുഖവ്യക്തികളുടെയും നേതാക്കളുടേയും പേരിനു പിന്നിലെ ജാതിവാൽ നീക്കുന്നു. കുട്ടികളിൽ ജാതിപരമായ ചിന്തയും വേർതിരിവും ചിന്തയും ഒഴിവാക്കുന്നതിെൻറ ഭാഗമായാണ് ഈ തീരുമാനം.
മൂന്നുവർഷത്തിനിടെ അച്ചടി പൂർത്തിയാക്കി വിതരണംചെയ്യാനിരുന്ന പന്ത്രണ്ടോളം പാഠപുസ്തകങ്ങളിലാണ് ഈ തിരുത്തൽ വരുത്തിയത്. മുൻമുഖ്യമന്ത്രിമാരായ എം.ജി.ആറും കരുണാനിധിയും റോഡുകൾക്കും സ്ഥാപനങ്ങൾക്കും പേരിടുമ്പോൾ ജാതിവാൽ ഒഴിവാക്കണമെന്ന് ഉത്തരവിട്ടിരുന്നു.
ഇതേ പാത പിന്തുടർന്നാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ഒന്നുമുതൽ പ്ലസ് ടുവരെയുള്ള പാഠപുസ്തകങ്ങളിലെ ജാതിപ്പേരുകൾ നീക്കാൻ ഉത്തരവിട്ടത്. പേരിനൊപ്പമുള്ള നാടാർ, പിള്ളൈ, ശെട്ട്യാർ, അയ്യങ്കാർ, നായിഡു, അയ്യർ തുടങ്ങിയ ജാതിവാലുകളാണ് ഒഴിവാക്കിയത്.
തമിഴ് സാഹിത്യത്തിന് നൽകിയ വലിയ സംഭാവനയുടെ പേരിൽ തമിഴിന്റെ താതനായി അറിയപ്പെടുന്ന യു.വി.സ്വാമിനാഥ അയ്യർ ഈ ഉത്തരവ് പ്രകാരം കുട്ടികളുടെ മനസ്സിൽ യു.വി.സ്വാമിനാഥർ ആവുന്നു. തമിഴ്നാടിന്റെ ഈ ഉദാത്ത മാതൃക പിന്തുടർന്ന് ഇത് കേരള സംസ്ഥാനത്തും നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.