പാലക്കാട്: കാസര്‍കോഡ് ജില്ലയിലെ പഞ്ചായത്തിൽ ജീവനക്കാരി ജോലി സമ്മർദ്ദം താങ്ങാൻ ആവാതെ ആത്മഹത്യ ചെയ്ത സംഭവം ഞെട്ടിച്ചുവെന്നും നിരന്തരം ആവശ്യപ്പെട്ടിട്ടും പഞ്ചായത്ത് ജീവനക്കാർ നേരിടുന്ന കടുത്ത സമ്മർദ്ദവും ജോലിഭാരവും തന്മൂലം ഉണ്ടാകുന്ന തുടർ മരണങ്ങൾ സംബന്ധിച്ചും അന്വേഷണം പോലും നടത്താൻ അധികൃതർ തയ്യാറായില്ലെന്നും അധികൃതർ ഈ വിഷയത്തിൽ സമയോചിതമായി ഇടപെട്ടിരുന്നുവെങ്കിൽ ഈ ദാരുണാന്ത്യം സംഭവിക്കില്ലായിരുന്നുവെന്നും കേരള പഞ്ചായത്ത് എംപ്ലോയീസ് ഓർഗനൈസേഷൻ പാലക്കാട് ജില്ലാ കമ്മിറ്റി യോഗം അറിയിച്ചു.
ജീവനക്കാരിയുടെ വിയോഗത്തിൽ യോഗം അനുശോചിച്ചു. ജോലിഭാരവും കടുത്ത മാനസിക സമ്മർദ്ദവും താങ്ങാൻ കഴിയാതെയും കോവിഡ് ബാധിച്ചും കഴിഞ്ഞ ആറു മാസത്തിനുള്ളിൽ 40 ല്‍ അധികം പഞ്ചായത്ത് ജീവനക്കാരാണ് മരിച്ചത്.
രാവും പകലും, ഒഴിവ് സമയം എന്നിങ്ങനെ ഭേദമില്ലാതെ കഷ്ടപ്പെടുകയാണ് പഞ്ചായത്ത് ജീവനക്കാർ. ജീവനക്കാർക്കെതിരെ ചിലയിടങ്ങളിൽ കയ്യേറ്റവും നടക്കുന്നു. പഞ്ചായത്ത് ജീവനക്കാരെ മനുഷ്യരായി കാണാത്ത അധികൃതരുടെ മനുഷ്യത്വരഹിതമായ സമീപനത്തിനെതിരെ പഞ്ചായത്ത് ജീവനക്കാരും മനുഷ്യരാണ് എന്ന മന: സ്സാക്ഷി സമരം നടത്തിവരികയാണ് കെ.പി.ഇ.ഒ.
ഈ സമരം ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു. പ്രസിഡൻറ് എസ്. കരുണാകരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.വി സഹദേവൻ, ജില്ലാ സെക്രട്ടറി സി.ജയകൃഷ്ണൻ, ട്രഷറർ മധു എസ് എന്നിവർ പ്രസംഗിച്ചു.