/sathyam/media/post_attachments/1AMES2ZFtwNb9GYkuQHz.jpg)
നെന്മാറ: കഠിനമായ പാഠഭാഗങ്ങൾ ലളിതമായി കുട്ടികൾക്ക് പകർന്നുനൽകിയ അധ്യാപകൻ. ജീവിതത്തിലെ ലാളിത്യംകൊണ്ടും മൃദുഭാഷണംകൊണ്ടും കുട്ടികളുടെയും രക്ഷിതാക്കളുടെയും മനസിലേക്ക് നടന്നുകയറിയയാൾ... പഠിക്കാനെത്തിയ കുട്ടികളും രക്ഷിതാക്കളുമെല്ലാം ആദരവോടെ ഗോപാൽജിയെന്ന് വിശേഷിപ്പിച്ചിരുന്ന പ്രൊഫ. ആർ. ഗോപാലകൃഷ്ണൻ ഇനി ഓർമ.
ഒരു കാലത്ത് നെന്മാറ എൻ.എസ്.എസ്. കോളേജിന്റെ കോമേഴ്സ് വിഭാഗത്തിന്റെ നെടുംതൂണുകളായിരുന്നു പ്രൊഫ. ഗോപാലകൃഷ്ണനും പ്രൊഫ. ചന്ദ്രകലാധരനും ഉൾപ്പെടുന്ന അധ്യാപകസംഘം. കോളേജിൽ കോമേഴ്സ് വിഷയത്തിന് യൂണിവേഴ്സിറ്റിതലത്തിൽ പ്രത്യേകസ്ഥാനം നേടിയെടുത്തതിൽ ഒരു വലിയ പങ്കുവഹിച്ച അധ്യാപകനായിരുന്നു ഇദ്ദേഹം.
നാഷണൽ സർവീസ് സ്കീമിലൂടെ കോളേജ് പ്രവർത്തനങ്ങളിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കി. സന്നദ്ധസംഘടനാ പ്രവർത്തനങ്ങൾക്ക് ജനകീയമുഖം നൽകുന്ന പരിപാടികൾ സംഘടിപ്പിച്ചു. ജീവകാരുണ്യപ്രവർത്തനങ്ങളിലും സജീവമായിരുന്നു. നെന്മാറ എൻ.എസ്.എസ്. കോളേജ് സ്ഥാപിക്കുന്ന സമയത്ത് ആലോചനാ കമ്മിറ്റിയിൽ അംഗമായിരുന്നു. എലവഞ്ചേരി തുഞ്ചത്തെഴുത്തച്ഛൻ കോളേജ് സ്ഥാപക നിർമാണ കമ്മിറ്റി അംഗമായിരുന്നു.
കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലാണ് അധ്യാപനം ആരംഭിച്ചത്. നെന്മാറ എൻ.എസ്.എസിൽ 30 വർഷം അധ്യാപകനായിരുന്നു. വിരമിച്ചശേഷം നെന്മാറയിൽ ആദ്യത്തെ വനിതാ പാരലൽ കോളേജ് സ്ഥാപിച്ചു. സ്ഥാപനത്തിന്റെ പ്രിൻസിപ്പൽ ആയിരുന്നു. കേരള പാരലൽ കോളേജ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം, മേഖലാ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കെ.ബാബു എംഎൽഎ, നെമ്മാറ പഞ്ചായത്ത് ഭരണസമിതിയ്ക്ക വേണ്ടി ആർ ചന്ദ്രൻ, വ്യവസായ പ്രമുഖൻ മോഹനൻ തുടങ്ങി വിവിധ മേഖലകളിലെ നിരവധി പേർഅനുശോചനം രേഖപ്പെടുത്തി.