/sathyam/media/post_attachments/X0XTn5roVRF6gnNxWmIv.jpg)
പാലക്കാട്: പൊലീസ് പിടികൂടിയ ടിപ്പർ ലോറികളിൽനിന്ന് മണ്ണ് കാണാതായ സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്. 2020ൽ ചിറ്റൂർ സിഐ ആയിരുന്ന എൻ.സി. സന്തോഷിനെതിരെയാണ് വകുപ്പുതല അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടത്. മനുഷ്യാവകാശ പ്രവർത്തകനായ പാലക്കാട് മാങ്കാവ് സ്വദേശി റെയ്മണ്ട് ആൻറണിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പിയെയാണ് ഡി.ജി.പി അന്വേഷത്തിന് ചുമതലപ്പെടുത്തിയത്.
2020 മാർച്ചിലാണ് സംഭവം. ചിറ്റൂർ സിഐയായിരുന്ന എൻ.സി. സന്തോഷിൻറ നേതൃത്വത്തിൽ അനധികൃതമായി മണ്ണെടുത്ത ഏഴ് ടിപ്പർ ലോറികളും രണ്ട് മണ്ണുമാന്തി യന്ത്രങ്ങളും പിടികൂടിയിരുന്നു. മണ്ണ് നിറച്ച നിലയിൽ പിടികൂടിയ ടിപ്പർ ലോറികളിൽനിന്ന് പിന്നീട് മണ്ണ് കാണാതായതായി പരാതിയുയർന്നു.
മിനി സിവിൽ സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട ടിപ്പർ ലോറികളിൽനിന്ന് മണ്ണ് കാണാതായതിനെക്കുറിച്ച് പൊലീസിന് വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല. നിലവിൽ ഡിവൈ.എസ്.പിയാണ് എൻ.സി. സന്തോഷ്. പോലീസിൻ്റെ ഒത്താശയോടെയായിരിക്കാം തൊണ്ടിമുതലായ മണ്ണ് കടത്തികൊണ്ടു പോയതെന്ന ആരോപണം അന്ന് തന്നെ ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. കള്ളൻ കപ്പലിൽ തന്നെ എന്ന പോലെയാണ് ഇക്കാര്യമെന്ന് റെയ്മൻറ് ആൻറണി പറഞ്ഞു.