പാലക്കാട്: മുതലമട അബേദ്കർ കോളനി നിവാസികളെ ജാതിവിവേചനത്തിൻ്റെ പേരിൽ ഇന്നും അടിമകളാക്കി മാറ്റി നിർത്തുന്നത് സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് ഡിആര്‍എച്ച്എം ചെയർപേഴ്സൺ സെലീന പ്രക്കാനം. ജാതിവിവേചനവും രാഷ്ട്രീയ വിരോധവും മൂലം 40ഓളം കുടുബങ്ങൾക്ക് ഇന്നും കിടപ്പാടമില്ലെന്നും സലീന പ്രക്കാനം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പതിറ്റാണ്ടുകളായി തുടരുന്ന ജാതിവിവേചനവും അടിമത്തവും ഇന്നും തുടരുകയാണ്. അർഹതയുണ്ടായിട്ടും സർക്കാർ ആനുകൂല്യങ്ങൾ നൽകാതെ മാറ്റി നിർത്തപ്പെടുകയാണ്. അവഗണനയും അവഹേളനവും അടിമത്തവും നിരന്തരം തുടരുക മാത്രമല്ല പരിഗണന ലിസ്റ്റിൽ ഉൾപ്പട്ടവരെ നിരന്തരം മാറ്റി നിർത്തിയതോടെയാണ് കുടിൽ കെട്ടി സമരം ആരംഭിച്ചത്.
കലക്ടർ, പിന്നോക്ക വിഭാഗ കമീഷൻ, മനുഷ്യാവകാശ കമ്മീഷൻ എന്നിവരുമായി എത്തിയ ധാരണകൾ അട്ടിമറിക്കപ്പെട്ടു. പൊതു ടാപ്പിൽ നിന്ന് കുടിവെള്ളമൊ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കാനൊ, ബാർബർ ഷോപ്പിൽ നിന്ന് മുടി വെട്ടിക്കാനൊ കഴിയാത്ത അവസ്ഥയാണ് ഇന്നും നിലനിൽക്കുന്നത്.
രാഷ്ട്രീയ വൈരാഗ്യത്തിൻ്റെ പേരിൽ അന്വേഷണ റിപ്പോർട്ടുകൾ അട്ടിമറിക്കപ്പെടുകയാണ്. യഥാർത്ഥ്യവശങ്ങൾ പിന്നോക്ക വിഭാഗ മന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. പ രിഹാരമായില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും സലീന പ്രക്കാനം പറഞ്ഞു. മുതലമട അവകാശ സംരക്ഷണ സമിതി ഭാരവാഹികളായ ശിവരാജ്, മാരിയപ്പൻ നീലിപ്പാറ, മുരുകൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.