/sathyam/media/post_attachments/V6atIAm9ZckJyXjNQgxl.jpg)
പാലക്കാട്: തരൂർ പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൺ ജമീല പഴമ്പാലക്കോട് സർവ്വീസ് സഹകരണ ബാങ്കിനെ അപകീർത്തിപ്പടുത്തും വിധം പ്രചരണം നടത്തുന്നത് സ്വന്തം ക്രമക്കേട് മറച്ചുവെക്കാനെന്ന് ബാങ്ക് പ്രസിഡണ്ട് കെ.ജി. രാജേഷ്.
വ്യാജ ഒപ്പിട്ട് ജമീല തട്ടിയെടുത്തത് മൂന്നരലക്ഷത്തോളം രൂപയെന്നും രാജേഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൊള്ള പലിശക്കാരിൽ നിന്നും സാധാരണ ജനവിഭാഗത്തെ രക്ഷിക്കാനായി സഹകരണ ബാങ്കുകൾ വഴി സർക്കാർ നടത്തിയ പദ്ധതിയാണ് 'മുറ്റത്തെ മുല്ല'. ഈ പദ്ധതിയിലാണ് മൂന്നാം വാർഡിലെ വായ്പ വിതരണക്കാരിയും പഞ്ചായത്തിലെ കുടുബശ്രി ചെയർപേഴ്സനുമായ ജമീല സാമ്പത്തിക തട്ടിപ്പ് നടത്തിയത്.
ലോൺ അവസാനിച്ചവരുടെ അധാർകാർഡു കോപ്പിയും വ്യാജ ഒപ്പുമിട്ടായിരുന്നു തട്ടിപ്പ്. 27 പരാതികൾ ലഭിച്ചതിൽ 21 തട്ടിപ്പുകൾ നടന്നിട്ടുണ്ട്. വായ്പയെടുത്ത 137 പേരുടെയും രേഖകൾ ബാങ്ക് പരിശോധിച്ചു വരികയാണ്. തട്ടിപ്പിനിരയായവരും ബാങ്കും കുടുംബശ്രീ, പോലീസ് എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.
ബാങ്ക് 26 കുടുംബശ്രീയിലൂടെ അഞ്ചേകാൽ കോടി രൂപയാണ് 'മുറ്റത്തെ മുല്ല' പദ്ധതിയിലൂടെ വിതരണം ചെയ്തിട്ടുള്ളത്. ഇതിന് ബഹുമതികൾ ലഭിച്ചിട്ടുണ്ട്. ബാങ്കിനെ തകർക്കുക എന്ന ലക്ഷ്യം വെച്ചാണ് ജമീല സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും പ്രചരണം നടത്തുന്നത്. ഇതിനെ ചെറുക്കുമെന്നും രാജേഷ് പറഞ്ഞു. സെക്രട്ടറി അനിൽകുമാർ, ബ്രാഞ്ച് മാനേജർ പ്രഭാകരൻ എന്നിവരും തട്ടിപ്പിനിരയായവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.