പാലക്കാട്: സഞ്ജിത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് ബിജെപി മുൻ സംസ്ഥാന പ്രസി സണ്ട് കുമ്മനം രാജശേഖരൻ. കേരളം തീവ്രവാദികളുടെ ഒളിത്താവളവും വിഹാരകേന്ദ്രവുമായെന്നും കുമ്മനം.
സഞ്ജിത്തിൻ്റെ കൊലപാതകം എന്‍ഐഎ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി കളക്ടറേറ്റിലേക്കു നടത്തിയ ബഹുജന മാർച്ച് ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു കുമ്മനം. പട്ടാപ്പകൽ വെട്ടിക്കൊല്ലുന്ന സംഭവങ്ങൾ കേരളത്തിൽ തുടർച്ചയായി അരങ്ങേറുന്നു.
സഞ്ജിത്തിൻ്റെ കൊലപാതകം അഞ്ചാമത്തെ സംഭവമാണ്. കൊല ചെയ്തവർ മാത്രം ശിക്ഷിക്കപ്പെട്ടാൽ മതിയാവില്ല. ആര് കൊല്ലിച്ചു എന്തിന് കൊല്ലിച്ചു എന്നതും സഹായം നൽകിയവർ ആരെന്നും വെളിച്ചത്തു വരണം. അന്വേഷണം ശരിയായ ദിശയിലല്ല. അതുകൊണ്ടുതന്നെ കേസ് എന്‍ഐഎ അന്വേഷിക്കണം.
രാക്ഷസീയ കൊലപാതകം നടന്നിട്ടും സിപിഎമ്മും കോൺഗ്രസും പ്രതികരിക്കാത്തത് നീചമായ പ്രവർത്തിയാണ്. കൊലപാതകങ്ങളും പീഡനങ്ങളും നടക്കുന്നതിനെതിരെ പ്രതികരിക്കാതെ ഹലാലിനെ കുറിച്ചാണ് സിപിഎമ്മും കോൺഗ്രസും പറയുന്നത്. ശബരിമല പ്രസാദത്തിൽ പോലും ഹലാൽ എന്നു വെക്കുന്നത് ആചാരത്തെയും അനുഷ്ഠാനത്തെയും മതത്തെയും മുറിവേൽപ്പിക്കാനാണ്.
മാറാട് കലാപകേസിൽ വിധി പറഞ്ഞ ജഡ്ജിക്കു നേരെ വരെ വധഭീഷണി ഉണ്ടായി. വടക്കെ ഇന്ത്യയിൽ വടിയെടുത്താൽ പ്രതികരിക്കുന്ന സർക്കാരും മനുഷ്യാവകാശ സംഘടനകളും ഇക്കാര്യങ്ങളിൽ പ്രതികരിക്കുന്നില്ല.
മാനവികത തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിലും പ്രക്ഷോഭത്തിലുമാണ് ബിജെപിയെന്നും കുമ്മനം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡണ്ട് കെ.എം ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ, ദേശീയ സമിതി അംഗം എന്‍ ശിവരാജൻ, ജില്ല ജനറൽ സെക്രട്ടറി പി വേണു ഗോപാൽ, നന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു.