പാലക്കാട്: 'ഗാന്ധി ജീവിക്കുന്ന രക്തസാക്ഷി' എന്ന ശീർഷകത്തിൽ പൊതു പ്രഭാഷണ പരമ്പര ആരംഭിച്ചു. യുവകലാ സാഹിതിയാണ് പ്രഭാഷണ പരമ്പര ഒരുക്കുന്നത്. കല സാംസ്‌ക്കാരിക രംഗത്തെ പ്രഗത്ഭരെ ഉൾപ്പെടുത്തിയുള്ള നിരവധി പ്രഭാഷണങ്ങളാണ് ഈ പരമ്പരയില്‍ ഉണ്ടാവുക.
ജാതിയല്ല മതമല്ല മനുഷ്യനാണ് പ്രധാനം, മതനിരപേക്ഷതയുടെ കാവലാളാവുക, എന്നീ പ്രമേയങ്ങളിൽ വൈവിധ്യമാർന്ന സാമൂഹ്യ-സംസ്കാരിക പരിപാടികളുടെ അനുബന്ധമായാണ് പൊതു പ്രഭാഷണപരമ്പര. ആദ്യ പ്രഭാഷണം ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ.പി.എ. വാസുദേവൻ ഓൺലൈനായി പ്രഭാഷണം നടത്തി. വിവിധ ഭാഷകൾ സംസാരിക്കുകയും, വിവിധ തരം ജാതി മത വിശ്വാസികൾ വസിക്കുകയും ചെയ്യുന്ന ഇന്ത്യയിൽ ഓരോ പൗരന്റെയും അവകാശങ്ങളും ജീവിത സ്വാതന്ത്ര്യവും ഉറപ്പു വരുത്താൻ ഭരണാധികാരികൾക്ക് ബാധ്യതയുണ്ട്.
മനുഷ്യനെ മനുഷ്യനായി കാണാന്‍ സാധിക്കുകയെന്നതാണ് മാനവികതയുടെ അടിസ്ഥാനം. തന്നെപ്പോലെ മറ്റുള്ളവരുടെ അവകാശങ്ങളും മത സ്വാതന്ത്ര്യവും വകവെച്ചു കൊടുക്കാനും എല്ലാവരെയും പരിഗണിക്കാനും സാധിക്കുന്നേടത്താണ് മനുഷ്യത്വം രൂപപ്പെടുന്നത്. പ്രൊഫസർ പി.എ. വാസുദേവൻ പറഞ്ഞു.
യുവകലാസാഹിതി സംസ്ഥാന ട്രഷറർ ടി.യു.ജോൺസൺ അധ്യക്ഷനായി.കോവിഡ് പ്രതിസന്ധി കാലത്ത് രോഗവ്യാപന സാധ്യത നിലനിൽക്കുന്നതിനാൽ വ്യത്യസ്ത ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ മാനവമൈത്രി സംഗമവും സാംസ്‌ക്കാരിക പ്രഭാഷണ പരിപാടികളും നടത്തുമെന്ന് യുവകലാസാഹിതി ജില്ലാ നേതൃത്വം അറിയിച്ചു