നെല്ലിയാമ്പതി കാണാനെത്തിയ നവദമ്പതികള്‍ക്ക് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

നെല്ലിയാമ്പതി: നെല്ലിയാമ്പതി കാണാനെത്തിയ നവദമ്പതികള്‍ ആനയുടെ തട്ടേറ്റ് പരിക്കേറ്റു. നെല്ലിയാമ്പതി കരടിയ്ക്ക് സമീപം വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. ആലത്തൂര്‍ വാനൂര്‍ കോട്ടപ്പാറ വീട്ടില്‍ അര്‍ജ്ജുന്‍(30), അമൃത(24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ നെന്മാറ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

Advertisment

വ്യാഴാഴ്ച രാവിലെ 7 മണിയ്ക്ക് പോത്തുണ്ടി ചെക്ക് പോസ്റ്റില്‍ നിന്ന് ബൈക്കിലാണ് ഇവര്‍ നെല്ലിയാമ്പതി കാണാനെത്തിയത്. കാരപ്പാറ തൂക്കു പാലത്തേക്ക് പോകുന്ന വഴിയില്‍ കരടി ഭാഗത്ത് വെച്ചാണ് കാട്ടാനകളുടെ മുന്നില്‍ അകപ്പെട്ടത്. ഒരാന കാപ്പിത്തോട്ടത്തിലൂടെയുള്ള പാത മുറിച്ചു കടന്നതും പുറകില്‍ വന്ന ആന ഇവരെ തുമ്പിക്കൈ കൊണ്ട് തട്ടിയിടുകയായിരുന്നു.

ബൈക്കില്‍ നിന്ന് തെറിച്ചുവീണ് അമൃതയ്ക്കും, ബൈക്കിനടിയില്‍ പെട്ട് അര്‍ജ്ജുനനും പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും നെന്മാറ സ്വകാര്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ ചികിത്സക്കായി കോയമ്പത്തൂരിലേക്ക് മാറ്റി. 15 ദിവസം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. പോത്തുണ്ടി ചെക്ക് പോസ്റ്റില്‍ നിന്ന് വാഹനങ്ങള്‍ കടത്തിവിടുന്നതിന് കാലത്ത് 7 മുതല്‍ വൈകീട്ട് മൂന്ന് മണിവരെ മാത്രമാണെന്നും, നിയന്ത്രണം കര്‍ശനമാക്കുമെന്നും സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി.സജയകുമാര്‍ ദീപികയോട് പറഞ്ഞു.

Advertisment