/sathyam/media/post_attachments/UqOKIn5ANYuUGJFMCk2t.jpg)
എന്റെ കേരളം പ്രദർശന വിപണന മേളയിലെ കുടുംബശ്രീ ഫുഡ് കോർട്ടിലെ തിരക്ക്
പാലക്കാട്: 'എന്റെ കേരളം' പ്രദര്‍ശന വിപണന മേളയ്ക്ക് രുചി പകര്‍ന്ന് കുടുംബശ്രീ ഫുഡ് കോര്‍ട്ട് കൗണ്ടറുകള്‍. മേളയിലെ ആദ്യ നാല് ദിനങ്ങളില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ലഭിച്ച വരുമാനം ഏഴ് ലക്ഷം രൂപയോളമാണ്.
ജില്ലയിലെ 10 കുടുംബശ്രീ യൂണിറ്റുകളാണ് ഫുഡ് കോര്‍ട്ടില്‍ രുചിയൂറും വിഭവങ്ങള്‍ തയാറാക്കി നല്‍കുന്നത്. ഫുഡ് കൗണ്ടറുകള്‍ക്ക് സമീപം തന്നെ ക്രമീകരിച്ച അടുക്കളയില്‍ ഓര്‍ഡര്‍ അനുസരിച്ച് തത്സമയം വിഭവങ്ങള്‍ പാകം ചെയ്തു നല്‍കുകയാണ്.
ബിരിയാണി, ഫ്രൈഡ് റൈസ്, വിവിധ തരം ദോശകള്‍, വിവിധ തരം പുട്ടുകള്‍, കപ്പ മീന്‍കറി, വിവിധ ജ്യൂസുകള്‍, പായസം എന്നിങ്ങനെ വ്യത്യസ്ത തരം വിഭവങ്ങളാണ് ഫുഡ് കോര്‍ട്ടിലുള്ളത്. 10 യൂണിറ്റുകളിലായി 50 സ്ത്രീകള്‍ പാചകത്തിനും പത്ത് പേര്‍ ശുചീകരണവുമായി സജീവമാണ്. കലാ പരിപാടികള്‍ ആസ്വദിച്ചുകൊണ്ട് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള രീതിയിലാണ് ഫുഡ്‌കോര്‍ട്ട് സജ്ജീകരിച്ചിരിക്കുന്നത്.
ഫുഡ് കോര്‍ട്ടില്‍ എത്തുന്നവര്‍ക്ക് 200,150,50,10 രൂപയുടെ കൂപ്പണുകള്‍ കൗണ്ടറില്‍ നിന്നും കൈപ്പറ്റി ഇഷ്ടാനുസരണം ഭക്ഷണം കഴിക്കാം. ഭക്ഷണശാലയില്‍ യൂണിറ്റുകള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ കുടുംബശ്രീയാണ് ഒരുക്കിയത്. കുടുംബശ്രീയുടെ കാറ്ററിംഗ് പരിശീലന പദ്ധതിയിലൂടെ പരിശീലനം നേടിയവരാണ് ഫുഡ് കോര്‍ട്ടില്‍ ഭക്ഷണം തയ്യാറാക്കുന്നത്.
അട്ടപ്പാടി വനസുന്ദരി സൂപ്പര്‍ ഹിറ്റ്
കുടുംബശ്രീ ഫുഡ് കോര്‍ട്ടില്‍ സൂപ്പര്‍ ഹിറ്റായി അട്ടപ്പാടി വനസുന്ദരി. കുരുമുളകും പച്ചമുളകും അരച്ചെടുത്ത പ്രത്യേക രുചിക്കൂട്ടില്‍ എണ്ണ ചേര്‍ക്കാതെ ചുട്ടെടുക്കുന്ന ചിക്കന്‍ വിഭവമാണ് വന സുന്ദരി. ചിക്കനും വെജിറ്റബിള്‍ സാലഡും ചമ്മന്തിയും ഒപ്പം രണ്ട് ദോശയും ചേര്‍ന്ന വനസുന്ദരി കോംമ്പോ രുചിക്കാന്‍ ഫുഡ്‌കോര്‍ട്ടില്‍ വന്‍ തിരക്കാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us