/sathyam/media/post_attachments/k2140a5X7yQcnu3VBQj4.jpg)
പാലക്കാട്:കെഎസ്ആർടിസിയിൽ തുടർച്ചയായി ശമ്പളം നിഷേധിക്കുന്നതിലും ഏപ്രിൽ മാസത്തെ ശമ്പളം പൂർണ്ണമായി നൽകാത്തതിലും പ്രതിഷേധിച്ച് പാലക്കാട് ജില്ലയിലെ കെഎസ്ആർടിസി ജീവനക്കാരും കുടുംബാംഗങ്ങളും കെഎസ്‌ടി എംപ്ലോയീസ് സംഘിന്റെ നേതൃത്ത്വത്തിൽ വൈദ്യുതി വകുപ്പുമന്ത്രി കെ. കൃഷ്ണൻ കുട്ടിയുടെ വീട്ടിലേക്ക് പട്ടിണി മാർച്ച് നടത്തി.
ജീവിക്കാനുള്ള അവകാശം സംരക്ഷിക്കണം, ശമ്പള പ്രതിസന്ധി പരിഹരിക്കണം, കെഎസ്ആർടിസിയെ സർക്കാർ ഡിപ്പാർട്ട്മെൻറാക്കി പൊതുഗതാഗതം സംരക്ഷിക്കണം എന്നീ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന വ്യാപകമായി മന്ത്രി മന്ദിരങ്ങളിലേക്ക് നടത്തുന്ന പട്ടിണി മാർച്ചിന്റെ ഭാഗമായാണ് പാലക്കാടിന്റെ ചുമതലയുള്ള മന്ത്രി കെ.കൃഷ്ണൻ കുട്ടിയുടെ വസതിയിലേക്ക് ജീവനക്കാരും കുടുംബാംഗങ്ങളും മാർച്ച് നടത്തിയത്.
വണ്ടിത്താവളത്തു നിന്നും തുടങ്ങിയ മാർച്ച് പോലീസ് തടഞ്ഞതിനെ തുടർന്ന് അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് നടന്ന പ്രതിഷേധ യോഗം ബിഎംഎസ് സംസ്ഥാന ട്രഷറർ സി. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
പണിയെടുത്ത ജീവനക്കാരന് ശമ്പളം കൊടുക്കാത്തത് ഒരു ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിന് ചേർന്ന പ്രവർത്തനമല്ല എന്നും ഭരണത്തിൽ കയറിയ അന്നുമുതൽ കെ എസ് ആർ ടി സി ജീവനക്കാരന്റെ ശമ്പളം തുടർച്ചയായി മുടക്കുന്നത് അംഗീകരിച്ച് കൊടുക്കാൻ കഴിയുന്നതല്ല എന്നും അദ്ദേഹം പറഞ്ഞു.
ഡീസലിന് അധിക വില നൽകേണ്ടി വന്നതാണ് ഈ മാസത്തെ ശമ്പള പ്രതിസന്ധിക്ക് കാരണമെന്നു പറഞ്ഞ വകുപ്പുമന്ത്രിയുടെ വാദം ഒരു ലിറ്റർ ഡീസൽ പോലും അധിക വിലക്ക് കെഎസ്ആർടിസി വാങ്ങിയിട്ടില്ല എന്ന ഐഒസി കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലൂടെ പൊളിഞ്ഞിരിക്കുകയാണെന്നും മീഡിയക്കു മുന്നിൽ ഇത്തരം കള്ളപ്രചരണം നടത്തിയ മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ മുഖ്യമന്ത്രി ഇടപെടണമെന്നും സർക്കാർ ഡിപ്പാർട്ട്മെൻറാക്കി പൊതു ഗതാഗതം സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എംപ്പോയീസ് സംഘ് ജില്ലാ വർക്കിംഗ് പ്രസിഡൻറ് കെ.സുരേഷ് കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ ജോ.സെക്രട്ടറിമാരായ വി.മണികണ്ഠൻ എസ്.സുബ്രഹ്മണ്യൻ ജ എംപ്ലോയീസ് സംസ്ഥാന സെക്രട്ടറി പി.കെ.ബൈജു, ടി.വി.രമേഷ്കുമാർ, പി.ആർ.മഹേഷ് എന്നിവർ മാർച്ചിനെ അഭിസംബോധന ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us