ആളിയാർ ഡാമിൽ നിന്നും തമിഴ്‌നാട്ടിലെ ഒട്ടന്‍ചിത്രത്തിലേക്ക് വെള്ളം കടത്തുന്നത് നിയമ ലംഘനം: പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ: സുമേഷ് അച്ചുതൻ

New Update

publive-image

പാലക്കാട്: ആളിയാർ ഡാമിൽ നിന്നും ഒട്ടന്‍ചിത്രത്തിലേക്ക് വെളളം കടത്താനുള്ള തമിഴ്‌നാടിന്റെ നീക്കം നിയമ ലംഘനമെന്ന് ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. സുമേഷ് അച്ചുതൻ. തമിഴ്‌നാടിന്റെ വെളളം കടത്താനുളള നീക്കം പാലക്കാടിനെയും ഭാരതപുഴയേരത്തെ കുടിവെളള പദ്ധതികളെയും ഗുരുതരമായി ബാധിക്കുമെന്നും അഡ്വ: സുമേഷ് അച്ചുതൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Advertisment

ഒട്ടൻചിത്രത്തിനും ആളിയാറിനുമിടക്ക് രണ്ട് ഡാമുകൾ സ്ഥിതി ചെയ്യുമ്പോഴാണ് തമിഴ്നാട്  ആളിയാറിൽ നിന്നും വെള്ളം കടത്താനുള്ള ശ്രമവുമായി മുന്നോട്ട് പോവുന്നത്. ജി. ഒ ഇറക്കിയ തമിഴ്‌നാട് സർക്കാർ 930 കോടി രൂപയുടെ ടെഡർ നടപടികളിലേക്ക് കടന്നിരിക്കുകയാണ്.

പറമ്പികുളം - ആളിയാർ നദീജല കരാറിന്റെ നഗ്നമായ ലംഘനം നടക്കുമ്പോഴും സംസ്ഥാന സർക്കാർ മൗനം പാലിക്കുകയാണ് അമരാവതി, തിരുമൂർത്തി ഡാമുകളിൽ നിന്ന്  തമിഴ്‌നാടിന് ഒട്ടന്‍ചിത്രത്തിലേക്ക് എളുപ്പത്തിൽ വെളള മെത്തിക്കാനാവും എന്നിരിക്കെയാണ് തമിഴ്നാട് 120 കിലോമീറ്റർ അകലെ കിടക്കുന്നആളിയാറിൽ നിന്ന് വെള്ളം കടത്താനുള്ള നീക്കം നടത്തുന്നത്.

പി. എ.പി. കരാർ പ്രകാരം ലഭിക്കേണ്ട  7.25 ടി.എം.സി.ജലം പോലും കേരള സർക്കാർ നേടിയെടുക്കുന്നില്ല. തമിഴ്‌നാടിന്‍റെ ഒട്ടൻചിത്രം കുടിവെളള പദ്ധതി യാഥാർത്ഥ്യമായാൽ പാലക്കാട് ജില്ലയിലെ കാർഷിക മേഖലയേയും കുടിവെള്ള പദ്ധതികളെയും രൂക്ഷമായി ബാധിക്കും.

ഇക്കാര്യങ്ങൾ ചിറ്റൂർ നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന വൈദ്യുതി മന്ത്രി നിയമസഭയിൽ ഉന്നയിക്കണം. തമിഴ്നാടിന്റെ കരാർ ലംഘനത്തിനെതിരെ  ജൂലൈ 14 ന് ചിറ്റൂർ അണിക്കോട് ഏകദിന ഉപവാസ സമരം നടത്തുമെന്നും സുമേഷ് അച്ചുതൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഡി.സി.സി. ജനറൽ സെക്രട്ടറി കെ.സി. പ്രീത്, ചിറ്റൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആര്‍ സദാനന്ദൻ, കർഷക കോൺഗ്രസ് പ്രസിഡണ്ട് കെ. മോഹനൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Advertisment